'ചെങ്കൊടി തൊട്ട് കളിക്കേണ്ട'; അൻവറിനെതിരെ വൻ പ്രതിഷേധം, കോലം കത്തിച്ച് പ്രവർത്തകർ
പിവി അൻവർ എംഎൽഎയ്ക്കെതിരെ വൻ പ്രതിഷേധവുമായി സി പി എം പ്രവർത്തകർ. നിലമ്പൂരും എടവണ്ണയിലും എടക്കരയിലുമെല്ലാമാണ് പ്രതിഷേധം അരങ്ങേറിയത്. 'ചെങ്കൊടി തൊട്ട് കളിക്കേണ്ട' എന്ന മുദ്രാവാക്യം ഉയർത്തിയായിരുന്നു പ്രതിഷേധം. പ്രവർത്തകർ അൻവറിന്റെ കോലം കത്തിച്ചു. ജില്ലയിലെ സി പി എമ്മിന്റെ മുതിർന്ന നേതാക്കളും പ്രതിഷേധത്തിൽ പങ്കെടുത്തു. അൻവറുമായി അടുത്ത ബന്ധം പുലർത്തുന്ന നേതാക്കളും പ്രതിഷേധ പ്രകടനങ്ങളുടെ ഭാഗമായി.
കക്കാനും മുക്കാനും വൺമാൻഷോ നടത്താനുമാണ് അൻവർ പാർട്ടിയെ ഉപയോഗിച്ചെന്ന് പ്രതിഷേധ റാലിയിൽ മുദ്രാവാക്യം ഉയർന്നു. 'പൊന്നേ എന്ന് വിളിച്ച നാവ് കൊണ്ട് തന്നെ പോടാ' എന്ന് വിളിക്കാൻ അറിയാമെന്നും അൻവർ കുലംകുത്തിയാണെന്നുമൊക്കെയുള്ള മുദ്രാവാക്യങ്ങളും പ്രവർത്തകർ ഉയർത്തി. നേതാക്കൾക്കെതിരെ തിരഞ്ഞാൽ കൈയ്യും കാലും വെട്ടുമെന്ന ഭീഷണിയും മുഴക്കിയിരുന്നു. വരും ദിവസങ്ങളിലും അൻവറിനെതിരായ പ്രതിഷേധം കടുപ്പിക്കുമെന്നാണ് പാർട്ടി നേതാക്കളുടെ മുന്നറിയിപ്പ്.

ഇന്ന് സി പി എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ അൻവറിനെ തള്ളി രംഗത്തെത്തിയിരുന്നു. അൻവർ വലതുപക്ഷത്തിന്റെ കൈയ്യിലെ കോടാലിയായി മാറിയെന്നായിരുന്നു എംവി ഗോവിന്ദൻ വിമർശിച്ചത്. അൻവറിന്റെ പരാതികൾ പാർട്ടി പരിശോധിക്കുകയും നടപടി തുടങ്ങുകയും ചെയ്തിട്ടും പാർട്ടിയെ വിശ്വസിക്കാതെ അദ്ദേഹം മുന്നോട്ട് പോയെന്നാണ് ഗോവിന്ദൻ വിമർശിച്ചത്. അച്ചടക്കം ലംഘിച്ചാണ് അൻവർ വാർത്താസമ്മേളനം നടത്തിയത്. പാർലമെന്ററി പാർട്ടി യോഗത്തിൽ പങ്കെടുക്കില്ലെന്ന് അൻവർ തന്നെ വ്യക്തമാക്കിയ സാഹചര്യത്തിൽ ഇനി അൻവറുമായി പാർട്ടിക്ക് ബന്ധമില്ലെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി.
അതേസമയം പാർട്ടി സെക്രട്ടറിയുടെ പത്രസമ്മേളനത്തിന് പിന്നാലെ വീണ്ടും അൻവർ സി പി എമ്മിനേയും മുഖ്യമന്ത്രിയേയും അതിരൂക്ഷമായ ഭാഷയിൽ വിമർശിച്ച് രംഗത്തെത്തിയിരുന്നു. താൻ പാർട്ടിക്കെതിരെ പ്രവർത്തിച്ചിട്ടില്ലെന്നും നീതിനിഷേധത്തിനെതിരെ ഇനിയും തന്റെ പോരാട്ടം തുടരുമെന്നുമായിരുന്നു അൻവർ വ്യക്തമാക്കിയത്. സിപിഎമ്മിൽ നേതൃത്വത്തെ വിമർശിക്കാൻ സ്വാതന്ത്ര്യമില്ലെന്നും അൻവർ ആവർത്തിച്ച് വിമർശിച്ചു. തന്റെ പരാതികൾ അന്വേഷിക്കാൻ പാർട്ടി തയ്യാറായിട്ടില്ല. സാധാരണക്കാർക്ക് വേണ്ടിയാണ് താൻ ശബ്ദമുയർത്തിയത്. തന്നെ മനസിലാക്കുന്ന പാർട്ടി പ്രവർത്തകർ ഉണ്ടാകും. അവർക്ക് വേണ്ടിയുള്ള പോരാട്ടം ഇനിയും തുടരുക തന്നെ ചെയ്യും. ജനങ്ങളുടെ പിന്തുണ അറിയുകയാണ് തന്റെ അടുത്ത ലക്ഷ്യം. ജനപിന്തുണ ഉണ്ടെങ്കിൽ താൻ പുതിയ പാർട്ടി രൂപീകരിക്കുക തന്നെ ചെയ്യുമെന്നും പിവി അൻവർ പറഞ്ഞു.












Click it and Unblock the Notifications