മരിച്ചത് അപകടത്തില്‍: ഗുജറാത്തിൽ നിന്ന് അയച്ച മൃതദേഹത്തിൽ പൊള്ളലേറ്റ പാടുകൾ, പിന്നില്‍ ദുരൂഹത!!
കായംകുളം: ജോലിക്കിടയിൽ കോണിപ്പടിയിൽ നിന്ന് വീണു മരിച്ചെന്ന് പറഞ്ഞ് ഗുജറാത്തിലെ സ്വകാര്യ കമ്പനി അധികൃതർ നാട്ടിലേക്ക് അയച്ച മൃതദേഹത്തിൽ പൊള്ളലേറ്റ പാടുകൾ. പുതിയവിള പട്ടോളിമാർക്കറ്റ് ഷിബുഭവനിൽ ശശിയുടെ മകൻ ഷാജിയുടെ (43) മൃതദേഹം ബന്ധുക്കളുടെ പരാതിയെതുടർന്ന് പൊലീസ് സർജന്റെ മേൽനോട്ടത്തിൽ ഞായറാഴ്ച വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യും. കഴിഞ്ഞ പത്ത് വർഷമായി ഗുജറാത്ത് മംഗ്രോളിൽ സീ ഫുഡ് കമ്പനിയായ മാരുതി കോൾഡ് സ്റ്റോറേജിൽ പരിശോധനാ വിഭാഗത്തിലെ ജീവനക്കാരനായിരുന്നു ഷാജി. ഭാര്യ സന്ധ്യയും മകൻ സിദ്ധാർത്ഥും ഗുജറാത്തിലാണ്.
പത്താംതീയതി ഉച്ചയ്ക്ക് രണ്ടുമണിയോടെ ഷാജി വീണുമരിച്ചതായി കമ്പനി അധികൃതർ ഭാര്യയെയും ബന്ധുക്കളെയും അറിയിച്ചു. ഒട്ടും താമസിക്കാതെ പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം എംബാം ചെയ്തു. 11 ന് ഉച്ചയ്ക്ക് വിമാനത്തിൽ മൃതദേഹം കമ്പനി അധികൃതർ നാട്ടിലെത്തിച്ചു. സംസ്കാരത്തിനായി പെട്ടി തുറന്നപ്പോഴാണ് ദേഹം മുഴുവൻ പൊള്ളി അടർന്നത് ശ്രദ്ധയിൽ പെട്ടത്.

ഇതോടെ സംസ്കാര ചടങ്ങുകൾ മാറ്റി ആലപ്പുഴ ജില്ലാ പൊലീസ് സൂപ്രണ്ടിന് പരാതി നൽകുകയായിരുന്നു. മൃതദേഹം സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കനകക്കുന്ന് പൊലീസ് ബന്ധുക്കളുടെ മൊഴിയെടുത്ത് കേസ് രജിസ്റ്റർ ചെയ്തു. ഇരുപത് വർഷമായി ഗുജറാത്തിലെ വിവിധ കമ്പനികളിൽ ജോലി ചെയ്തുവരികയാണ് ഷാജി.












Click it and Unblock the Notifications