വിടി ബൽറാമിനെ കോൺഗ്രസ് നിലയ്ക്ക് നിർത്തണം! ബൽറാമിനോട് കട്ടക്കലിപ്പിൽ ഡിവൈഎഫ്ഐ!
കോഴിക്കോട്: പ്രമുഖ എഴുത്തുകാരി കെആർ മീരയെ അധിക്ഷേപിച്ച തൃത്താല എംഎൽഎ വിടി ബൽറാമിന് എതിരെയുളള പ്രതിഷേധം ശക്തമാവുകയാണ്. പെരിയ ഇരട്ടക്കൊലയിൽ സാഹിത്യകാരന്മാർ പ്രതികരിക്കുന്നില്ല എന്ന ആക്ഷേപത്തിന് മറുപടിയായി കെആർ മീര ഫേസ്ബുക്കിലിട്ട് കുറിപ്പിന് താഴെ ആണ് ബൽറാം അധിക്ഷേപ രൂപത്തിലുളള കമന്റ് ഇട്ടത്.
പോ മോളേ ''മീരേ" എന്ന് പറയാനാർക്കെങ്കിലും തോന്നിയാൽ ആ പേര് അൽപ്പം പോലും ഭേദഗതിപ്പെടുത്തരുതെന്ന് ഏവരോടും അഭ്യർത്ഥിക്കുന്നു. ടൈപ്പ് ചെയ്യുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം എന്നാണ് ബൽറാം കമന്റ് ചെയ്തത്. കോൺഗ്രസ് നേതാക്കൾ അടക്കം ബൽറാമിനെതിരെ രംഗത്ത് വന്നു കഴിഞ്ഞു. ബൽറാമിനെ നിലയ്ക്ക് നിർത്തണം എന്നാവശ്യപ്പെട്ട് എസ്എഫ്ഐയും ഡിവൈഎഫ്ഐയും രംഗത്ത് വന്നിട്ടുണ്ട്.
ബൽറാമിനെ നിലയ്ക്ക് നിർത്തണം
വിടി ബൽറാം എംഎൽഎയെ നിലയ്ക്ക് നിർത്താൻ കോൺഗ്രസ്സ് തയ്യാറാകണം: ഡിവൈഎഫ്ഐ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ജീവിച്ചിരിക്കുന്നവരും മണ്മറഞ്ഞതുമായ മഹത് വ്യക്തിത്വങ്ങളെ അവഹേളിച്ചു ആത്മസുഖം തേടുന്ന ഏതോ മാനസിക വൈകല്യം ബൽറാമിനെ ബാധിച്ചിരിക്കുകയാണ്. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവും രാജ്യം ആദരിക്കുന്ന പ്രമുഖ സാഹിത്യകാരിയുമായ കെ.ആർ മീരയെ പരസ്യമായി തെറിവിളിയ്ക്കാൻ ആഹ്വാനം ചെയ്തത് മലയാളികളുടെ ക്ഷമയെ പരിശോധിക്കുന്ന കാര്യമാണ്.
കേരളത്തിന് അപമാനം
സ്ത്രീകൾക്കും എഴുത്തുകാർക്കുമെതിരായ അസഹിഷ്ണുത കേരളത്തിന് അപമാനമാണ്. കാസർഗോഡ് കൊലപാതകത്തിൽ ഉൾപ്പെടെ സിപിഐഎമ്മിനെ വിവിധ സന്ദർഭങ്ങളിൽ വിമർശിച്ചിട്ടുണ്ട് കെആർ മീര. ഏതൊരാളെയും,രാഷ്ട്രീയ പാർട്ടികളെയും വിമർശിക്കാനും സ്വതന്ത്രമായി അഭിപ്രായം പറയാനും ഏതൊരാൾക്കും ഇവിടെ സ്വാതന്ത്ര്യം ഉണ്ട്. സിപിഐഎം നേതാക്കളുടെ സാന്നിധ്യത്തിലാണ് കണ്ണൂരിൽ വച്ചു പാർട്ടിയെ വിമർശിച്ചു കെ.ആർ മീര സംസാരിച്ചത്.
രാഷ്ട്രീയ സംസ്കാരം തന്നെയാണോ
ഇക്കഴിഞ്ഞ ദിവസങ്ങളിലും, ബൽറാം തെറിവിളിയ്ക്ക് ആഹ്വാനം ചെയ്ത പോസ്റ്റിലും സിപിഐഎമ്മിനെ മീര വിമർശിക്കുന്നുണ്ട്. പക്ഷേ ഒരു ഇടതുപക്ഷ നേതാവും അവരെ കടന്നാക്രമിക്കുകയോ തെറി വിളിക്കുകയോ ചെയ്തില്ല. ബൽറാം പ്രകടിപ്പിക്കുന്നത് കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയ സംസ്കാരം തന്നെയാണോ എന്ന് മുല്ലപ്പള്ളിയും ഉമ്മൻചാണ്ടിയും ഉൾപ്പെടെയുള്ള കോൺഗ്രസ്സ് നേതാക്കൾ വ്യക്തമാക്കണം.
ഗതികേട് കേരളത്തിനില്ല
കോൺഗ്രസ്സ് നേതാക്കളെപ്പോലും സൈബർ ഗുണ്ടകളെ ഉപയോഗിച്ച് തെറിയഭിഷേകം നടത്തുന്ന ശീലം പാർട്ടിയ്ക്ക് പുറത്തുള്ളവരോട് വേണ്ട. എഴുതാനും അഭിപ്രായം പറയാനും വി ടി ബൽറാമിന്റെ മുൻകൂർ അനുവാദം വാങ്ങാൻ ഇവിടെയാരും ഉദ്ദേശിക്കുന്നില്ല. അത്തരമൊരു ഗതികേട് കേരളത്തിനില്ലെന്നും ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡണ്ട് എസ് സതീഷും സെക്രട്ടറി എ എ റഹീമും പ്രസ്താവനയിൽ പറഞ്ഞു.
അസഹിഷ്ണുത പ്രകടിപ്പിക്കുന്നതെന്തിന്
വി.ടി. ബൽറാമിനെ കോൺഗ്രസ് നിലയ്ക്ക് നിർത്തണമെന്ന് ആവശ്യപ്പെട്ട് എസ്.എഫ്.ഐയും പ്രസ്താവന ഇറക്കിയിട്ടുണ്ട്. സ്വതന്ത്രമായി അഭിപ്രായം പറയാനും ആശയം പങ്കുവെക്കാനുമുള്ള അവകാശം എല്ലാവർക്കും ഒരുപോലെയാണ്. കെ ആർ മീരയുടെ അഭിപ്രായ പ്രകടനത്തോട് വി ടി ബൽറാം അസഹിഷ്ണുത പ്രകടിപ്പിക്കുന്നതെന്തിന്..? ഉയർന്നു വരുന്ന വിവിധ വിഷയങ്ങളിൽ വ്യത്യസ്തമായ നിലപാട് സ്വീകരിക്കുന്നവരാണ് സാംസ്കാരിക പ്രവർത്തകരും സാഹിത്യകാരന്മാരും.
നിങ്ങളെന്തിന് അസ്വസ്ഥരാകണം
പക്ഷഭേദമില്ലാതെ അവർ സ്വീകരിക്കുന്ന നിലപാടുകൾ കേട്ട് നിങ്ങളെന്തിന് അസ്വസ്ഥരാകണം... ഈയിടെയായി നടന്ന ചില വിഷയങ്ങളിൽ സാംസ്കാരിക പ്രവർത്തകരുടെ പിന്തുണ വേണ്ട വിധത്തിൽ ലഭിക്കാതിരുന്ന കോൺഗ്രസ് നേതാക്കന്മാർക്ക് സംഭവിച്ചു പോയ ഒരു തരം മാനസികാവസ്ഥയായിട്ടല്ലാതെ, വി ടി ബൽറാമിന്റെ പ്രതികരണം നമുക്ക് കാണാനാവില്ല. അപക്വത കലർന്ന അഭിപ്രായ പ്രകടനങ്ങൾ നവമാധ്യമങ്ങളിൽ പ്രചരിപ്പിച്ചുകൊണ്ട് ശ്രദ്ധ നേടുക എന്ന തരംതാണ വലതുപക്ഷ രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന നിങ്ങളിൽ നിന്നും സമൂഹം ഇതിൽ കൂടുതൽ മറ്റൊന്നും പ്രതീക്ഷിക്കുന്നില്ല.
വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ല
ഇടതുപക്ഷ പ്രസ്ഥാനത്തിനു നേരെ മുൻ കാലങ്ങളിൽ കെ.ആർ. മീര വിമർശനം ഉന്നയിച്ചപ്പോൾ ആ വിമർശനങ്ങൾക്കുള്ള മറുപടിയായി അവരെ വ്യക്തിപരമായി അവഹേളിക്കാൻ ഇടതുപക്ഷം തയ്യാറായിട്ടില്ല. സാഹിത്യകാരന്മാരും, സാംസ്ക്കാരിക പ്രവർത്തകരും നമ്മുടെ നാട്ടിൽ വഹിക്കുന്ന പങ്കിനെ സംബന്ധിച്ച് ഇനിയും ചില കോൺഗ്രസ്സ് നേതാക്കൾ തിരിച്ചറിയേണ്ടതുണ്ട്...
കോൺഗ്രസ് തയ്യാറാവണം
ഉത്തരവാദിത്തമുള്ള രാഷ്ട്രീയ പ്രസ്ഥാനം എന്നുള്ള നിലയിൽ കോൺഗ്രസ് , മഹത് വ്യക്തികളെപ്പോലും അധിക്ഷേപിക്കുന്ന വി.ടി.ബൽറാമിനെ പോലെയുള്ളവരെ നിലയ്ക്കു നിർത്താൻ തയ്യാറാവണം എന്നാണ് എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി.എ വിനീഷ്, സെക്രട്ടറി കെ.എം. സച്ചിൻ ദേവ് എന്നിവർ പുറപ്പെടുവിക്കുന്ന പ്രസ്താവന ആവശ്യപ്പെടുന്നത്.