"ഇന്ത്യ-ദി മോഡി ക്വസ്റ്റ്യൻ": കേരളത്തില്‍ പ്രദർശിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ, പിണറായിക്ക് ബിജെപിയുടെ പരാതി
ബിബിസിയുടെ വിവാദ ഡോക്യുമെന്ററി "ഇന്ത്യ-ദി മോഡി ക്വസ്റ്റ്യൻ" കേരളത്തില്‍ പ്രദർശിപ്പിക്കാനുള്ള ഡിവൈഎഫ്ഐ-എസ്എഫ്ഐ നീക്കത്തിനെതിരെ ബിജെപി

തിരുവനന്തപുരം: ബി ബി സിയുടെ വിവാദമായ ഡോക്യുമെന്ററി കേരളത്തിലുടനീളം പ്രദർശിപ്പിക്കുമെന്ന് ഡി വൈ എഫ് ഐയും എസ് എഫ് ഐയും. എസ് എഫ് ഐ ക്യാമ്പസുകളിലും ഡി വൈ എഫ് ഐ പ്രാദേശിക തലങ്ങളിലുമാണ് ഡോക്യൂമെന്ററി പ്രദർശിപ്പിക്കുകയെന്ന് നേതാക്കള്‍ വ്യക്തമാക്കി. അതേസമയം ഇടത് വിദ്യാർത്ഥി-യുവജന സംഘടനകളുടെ നീക്കത്തിനെതിരെ ബി ജെ പി നേതൃത്വം രംഗത്തെത്തി.
2002ലെ ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ഡോക്യുമെന്‍റി കേരളത്തിൽ പ്രദര്‍ശിപ്പിക്കാനുള്ള നീക്കം ഒരുതരത്തിലും അനുവദിക്കരുതെന്നും ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തരമായി ഇടപെടണമെന്നും കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍ ആവശ്യപ്പെട്ടു. ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും അപകടപ്പെടുത്താനുള്ള വിദേശനീക്കങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നതിന് തുല്യമാണ് പ്രദര്‍ശനം അനുവദിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
രാജ്യത്തിന്‍റെ പരമോന്നത നീതിപീഠം തള്ളിക്കളഞ്ഞ ആരോപണങ്ങള്‍ വീണ്ടും അവതരിപ്പിക്കുന്നത് സുപ്രീംകോടതിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യലാണ്. സുപ്രീംകോടതിയെ അപമാനിക്കാന്‍ കേരളത്തിന്‍റെ മണ്ണ് ഉപയോഗിക്കണോയെന്ന് സര്‍ക്കാര്‍ തീരുമാനിക്കണം. രണ്ടു ദശകം മുമ്പ് നടന്ന ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ വീണ്ടും ഓര്‍മിപ്പിക്കുന്നത് മതസ്പര്‍ധ വളര്‍ത്തുമെന്നുറപ്പ്.
ഗുജറാത്ത് ജനത മറക്കാനാഗ്രഹിക്കുന്ന ഇരുണ്ട ദിനങ്ങളെ വീണ്ടും ഓര്‍മിപ്പിക്കുന്നതിലൂടെ നാം എന്താണ് നേടുന്നത്? ആ സംസ്ഥാനത്ത് കഴിഞ്ഞ രണ്ടുദശകമായി കലാപങ്ങളില്ല, മറിച്ച് വികസനക്കുതിപ്പ് മാത്രം. ആ വികസനക്കുതിപ്പിലും ബിജെപിയുടെ വന്‍വിജയത്തിലും അസ്വസ്ഥയുള്ളവരാണ് ഡോക്യുമെന്‍ററിക്ക് പിന്നില്‍. നമ്മുടെ രാജ്യത്തിന്‍റെ പരമാധികാരത്തിനുമേല്‍ കടന്നുകയറി വിദേശമാധ്യമം നടത്തുന്ന പ്രചാരവേലയ്ക്ക് കൂട്ടുനില്‍ക്കുന്നത് രാജ്യദ്രോഹമാണെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.
ഡോക്യൂമെന്ററി പ്രദർശനം തടയണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്ന് വ്യക്തമാക്കി ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും രംഗത്തെത്തി. ഇന്ത്യയുടെ ജനാധിപത്യത്തെയും പരമോന്നത നീതിപീഠത്തെയും അപമാനിക്കുന്ന വിവാദ ഡോക്യുമെൻ്ററി കേരളത്തിൽ പ്രദർശിപ്പിക്കാൻ അനുമതി നൽകരുതെന്നാവശ്യപ്പെട്ടാണ് കെ.സുരേന്ദ്രൻ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയത്.
ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും അപകടപ്പെടുത്താനുള്ള വിദേശനീക്കങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നതിന് തുല്യമാണ് പ്രദര്‍ശനം അനുവദിക്കുന്നത്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ അടിയന്തരമായ ഇടപെടൽ ആവശ്യമാണ്. രണ്ടു ദശകം മുമ്പ് നടന്ന ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ വീണ്ടും ഓര്‍മിപ്പിക്കുന്നത് മതസ്പര്‍ധ വളര്‍ത്താൻ ലക്ഷ്യമിട്ടാണെന്നത് വ്യക്തമാണ്. കേരളത്തിൻ്റെ സമാധാന അന്തരീക്ഷം തകർക്കുവാനായി ബോധംപൂർവ്വം ചിലർ നടത്തുന്ന ഇത്തരം രാജ്യദ്രോഹ പ്രവർത്തനങ്ങൾ മുളയിലേ നുള്ളേണ്ടതുണ്ടെന്നും കെ.സുരേന്ദ്രൻ കത്തിൽ ആവശ്യപ്പെട്ടു.












Click it and Unblock the Notifications