സ്ഥാനാര്‍ത്ഥിയായി ടി സിദ്ധീഖ് വേണ്ട; രാഹുല്‍ ഗാന്ധിക്കും മുല്ലപ്പള്ളിക്കും ഇ മെയില്‍ പ്രവാഹം
കല്‍പ്പറ്റ: നീണ്ടനാളത്തെ തര്‍ക്കങ്ങള്‍ക്കും കൂടിയാലോചനകള്‍ക്കും ശേഷമായിരുന്നു വയനാട് സീറ്റില്‍ ടി സിദ്ധീഖിനെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് കോണ്‍ഗ്രസിന്‍റെ ഉറച്ച സീറ്റായ വയനാട്ടില്‍ മത്സരിക്കാന്‍ എ, ഐ ഗ്രൂപ്പുകള്‍ ശക്തമായ അവകാശ വാദം ഉന്നയിച്ചതോടെയായിരുന്നു വയനാട്ടില്‍ തര്‍ക്കം മുറുകിയത്.
സിറ്റിങ് സീറ്റായ വയനാട് വിട്ടുകൊടുക്കാന്‍ ഐ ഗ്രൂപ്പ് തയ്യറായിരുന്നില്ല. എന്നാല്‍ ടി സിദ്ധീഖിനായി എ ഗ്രൂപ്പ് ഹൈക്കമാന്‍ഡില്‍ സമ്മര്‍ദ്ദം ചെലുത്തുകയും സീറ്റ് നേടിയെടുക്കുകയുമായിരുന്നു. ഇതോടെ കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര് പൂര്‍വ്വാധികം ശക്തിപ്പെട്ടിരിക്കുകയാണ്. ടി സിദ്ദിഖിനെ വയനാട്ടില്‍ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ‌് ഹൈക്കമാൻഡിന‌് നിരവധി ഇ മെയിലുകളാണ് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഐ ഗ്രൂപ്പിനുള്ളില്‍
സിറ്റിങ് സീറ്റായ വയനാട് എ ഗ്രൂപ്പിന് വിട്ടുകൊടുത്തതില്‍ വലിയ അമര്‍ഷമാണ് ഐ ഗ്രൂപ്പിനുള്ളിലുള്ളത്. ഇതിനു പിന്നാലെയാണ് വയനാട് മണ്ഡലത്തിൽ നിന്നും ടി സിദ്ദിഖിനെ മാറ്റണമെന്നാവശ്യപ്പെട്ട‌് കോൺഗ്രസ‌് ഹൈക്കമാൻഡിന‌് ഇ മെയിലുകള്‍ ലഭിച്ചു കൊണ്ടിരിക്കുന്നത്.
ഇ മെയിലുകൾ
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ക്കാണ് പ്രധാനമായും ഇ മെയിലുകൾ ലഭിച്ചത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെയാണോ ഇ മെയിലുകൾക്ക് പിന്നിലെന്ന് വ്യക്തമായിട്ടില്ല.
സാമ്പത്തിക തട്ടിപ്പ്
ഭൂമി ഇടപാടില്‍ മധ്യസ്ഥനായി നിന്ന് സിദ്ധീഖ് വലിയ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന ആരോപണവും കത്തില്‍ ഉന്നയിക്കുന്നു. ഐ ഗ്രൂപ്പിന്‍റെ പിന്തുണയോടെയാണ് സിദ്ധീഖിനെതിരായ നീക്കമെന്നാണ് സൂചന.
ഔദ്യോഗിക പ്രഖ്യാപനം
വടകരയില്‍ കെ മുരളീധരനും വയനാട്ടില്‍ ടി സിദ്ധീഖും മത്സരിക്കാൻ സാധ്യതയെന്ന് പറയുന്നുണ്ടെങ്കിലും കോൺഗ്രസ‌് സ്ഥാനാർഥികളുടെ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ പുറത്തുവന്നിട്ടില്ല.
പര്യടനത്തിലായതിനാല്‍
കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തിരഞ്ഞെടുപ്പ് പര്യടനത്തിലായതിനാല്‍ സ്ഥാനാര്‍ത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത് വൈകാന്‍ കാരണമായി പറയുന്നത്. എന്നാല്‍, സിദ്ദിഖിനെതിരായി പരാതികൾ ഹൈക്കമാന്‍ഡിന്‍റെ മുന്നിലുള്ളതുകൊണ്ടാണ് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപനം വൈകുന്നതെന്നും പറയപ്പെടുന്നു.
പരമ്പരാഗത സീറ്റ‌്
കോൺഗ്രസിൽ പ്രഖ്യാപിച്ച സ്ഥാനാർഥിയെപ്പോലും പിൻവലിച്ച ചരിത്രമുണ്ടെന്ന‌് ഐ വിഭാഗം നേതാക്കൾ ഓർമിപ്പിക്കുന്നു.ഐ ഗ്രൂപ്പിന്റെ പരമ്പരാഗത സീറ്റ‌് ഉമ്മൻചാണ്ടിയുടെ പിടിവാശിയിൽ സിദ്ദിഖ‌് നേടിയെടത്തതിനെതിരെ ശക്തമായ ഗ്രൂപ്പിനുള്ളില്‍ ഉള്ളത്
ഉമ്മന്‍ചാണ്ടിയുടെ പിന്തുണയോടെ
ഐ ഗ്രൂപ്പ് നേതാക്കളായ മലപ്പുറം ഡിസിസി പ്രസിഡന്റ‌് വി വി പ്രകാശ‌്, കെപിസിസി സെക്രട്ടറി കെ പി അബ്ദുൾ മജീദ‌് എന്നിവരെ വയനാട‌് മണ്ഡലത്തിലേക്ക‌് കോൺഗ്രസ‌് പരിഗണിച്ചിരുന്നു. ഇവരെ തള്ളിയായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പിന്തുണയോടെ സിദ്ധീഖ് സ്ഥാനാര്‍ത്ഥിയായത്.
ആരോപണം
സീറ്റായ വയനാട് എ ഗ്രൂപ്പിന് വിട്ടുകൊടുത്തതിന് പകരമായി കോഴിക്കോട് ഡിസിസി പ്രസിഡന്‍റ് വേണമെന്ന ആവശ്യം ഐ ഗ്രൂപ്പ് ശക്തമാക്കിയിട്ടുണ്ട്. വയനാട്ടില്‍ ടി സിദ്ധീഖിനെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചതോടെ ഗ്രൂപ്പിന്‍റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ നേതൃത്വത്തിന് കഴിയുന്നില്ലെന്ന് ആരോപണം ശക്തമായിരുന്നു.
രഹസ്യയോഗം
വയനാട് സീറ്റില്‍ എഐസിസിയുടെ തീരുമാനം വന്നതിന് പിന്നാലെ ഐ ഗ്രൂപ്പ് നേതാക്കള്‍ കോഴിക്കോട് രഹസ്യയോഗം ചേര്‍ന്നിരുന്നു. യോഗത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് മലബാറില്‍ നിന്നുള്ള പ്രമഖ ഐ ഗ്രൂപ്പ് നേതാക്കള്‍ ഉന്നയിച്ചത്.
വിശദീകരണം നല്‍കണം
കാലങ്ങളായി ഐ ഗ്രൂപ്പിന്‍റെ കൈവശമുള്ള സീറ്റാണ് വയനാട്. തിരഞ്ഞെടുപ്പില്‍ യാതൊരു വെല്ലുവിളിയും വയനാട്ടില്‍ നേരിടേണ്ടി വരുന്ന സാഹചര്യം ഇപ്പോഴില്ല. എന്നിട്ടും സീറ്റ് എ ഗ്രൂപ്പിന് വിട്ടു കൊടുക്കേണ്ടി വന്നു. ഇതില്‍ രമേശ് ചെന്നിത്തലയടക്കമുള്ള നേതാക്കള്‍ വിശദീകരണം നല്‍കണമെന്ന ആവശ്യമാണ് യോഗത്തില്‍ ഉയര്‍ന്നത്.
നട്ടെല്ല് ഇല്ലാത്തത് കൊണ്ട്
രമേശ് ചെന്നിത്തലക്ക് നട്ടെല്ല് ഇല്ലാത്തത് കൊണ്ടാണ് വയനാട് സീറ്റ് ഐ ഗ്രൂപ്പിന് നഷ്ടമായതെന്നാണ് കോഴിക്കോട് മാധ്യമങ്ങളെ കണ്ട ഗ്രൂപ്പ് നേതാവും മുന്‍ ഡിസിസി പ്രസിഡന്‍റുമായ വി ബീരാന്‍ കുട്ടി അഭിപ്രായപ്പെട്ടത്.
സിപിഎമ്മിന് കേരളം മാത്രം നോക്കിയാല്‍ മതി, ബിജെപിക്ക് അങ്ങനെയല്ല; പരിഹാസവുമായി കുമ്മനം