ഇഡിയുടെ റിപ്പോർട്ട് കരുവന്നൂർ തട്ടിപ്പിലെ സിപിഎം പങ്ക് വ്യക്തമാക്കുന്നത്: കെ സുരേന്ദ്രന്‍
തിരുവനന്തപുരം: കരുവന്നൂർ സഹകരണ ബാങ്കിൽ വായ്പ ആർക്കൊക്കെ നൽകണമെന്ന് തീരുമാനിച്ചത് സി പി എമ്മാണെന്ന ഇഡിയുടെ റിപ്പോർട്ട് തട്ടിപ്പിലെ സി പി എം പങ്ക് വ്യക്തമാക്കുന്നതാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. അനധികൃത വായ്പകൾ നൽകിയത് ഉന്നത സി പി എം നേതാക്കളുടെ നിർദേശപ്രകാരമാണെന്നും വായ്പകൾ നിയന്ത്രിക്കാൻ സി പി എം സബ്കമ്മിറ്റിയെ വെച്ചെന്നുമുള്ള ഇഡി റിപ്പോർട്ട് ഗൗരവതരമാണെന്നും അദ്ദേഹം പറഞ്ഞു.
ഭരിക്കുന്ന പാർട്ടി ആസൂത്രിതമായി പാവങ്ങളെ കൊള്ളയടിക്കുന്നത് സംസ്ഥാനത്ത് പതിവായിരിക്കുകയാണ്. മുഖ്യമന്ത്രിയും എംവി ഗോവിന്ദനും അറിഞ്ഞു കൊണ്ടാണോ ഇതെല്ലാം നടന്നതെന്ന് അവർ പറയണം. സി പി എമ്മിന്റെ നേതൃത്വത്തിലുള്ള സഹകരണ ബാങ്കുകളിലൊക്കെ ഇത്തരത്തിലുള്ള സംവിധാനമാണോയുള്ളതെന്ന് പറയേണ്ടത് ഗോവിന്ദനാണ്. കരുവന്നൂരിൽ ഭരണസമിതി മാത്രം അറിഞ്ഞുള്ള തട്ടിപ്പാണെന്ന സിപിഎമ്മിന്റെ വാദമാണ് ഇതോടെ പൊളിഞ്ഞിരിക്കുന്നത്.

ഏതൊക്കെ ആളുകൾക്ക് ബിനാമി വായ്പ അനുവദിക്കണമെന്ന് കൃത്യമായി ബാങ്കിന്റെ മിനുട്സിൽ പറഞ്ഞിട്ടുണ്ടെന്നത് സി പി എമ്മിന്റെ എല്ലാ പ്രതിരോധവും ഇല്ലാതാക്കുന്നത്. സതീഷ് കുമാറിന് എല്ലാ സഹായവും ചെയ്ത് കൊടുത്തത് സി പി എം നേതൃത്വമാണെന്ന് വ്യക്തമായിരിക്കുകയാണ്. ചുരുങ്ങിയ കാലം കൊണ്ട് കോടിക്കണക്കിന് രൂപയുടെ ഇടപാട് നടത്തിയ അരവിന്ദാക്ഷൻ സി പി എമ്മിന്റെ ഉന്നത നേതാക്കളുടെ ബിനാമിയാണെന്ന് ഉറപ്പാണ്.
ഇഡിയുടെ റിപ്പോർട്ട് പുറത്തുവന്നതോടെ അരവിന്ദാക്ഷന് വേണ്ടി സമരം ചെയ്തതിന് സി പി എം നേതൃത്വം പൊതുസമൂഹത്തോട് മാപ്പു പറയണം. തട്ടിപ്പുകാരുടെ സ്വത്ത് കണ്ടുകെട്ടാനുള്ള ഇഡിയുടെ തീരുമാനം ഇത്തരം തട്ടിപ്പ് നടത്തുന്നവർക്കുള്ള ശക്തമായ മുന്നറിയിപ്പാണ്. കരുവന്നൂരിൽ പണം നഷ്ടമായ നിക്ഷേപകർക്ക് നീതി ലഭിക്കും വരെ ബി ജെ പി പോരാടുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
കരുവന്നൂർ ബാങ്ക് ഭരണസമിതിയെ പിരിച്ച് വിട്ട് രണ്ട് വർഷം പിന്നിട്ടിട്ടും ജനാധിപത്യ രീതിയിൽ തെരെഞ്ഞെടുപ്പ് നടത്താത്തത് ബാങ്കിൽ തട്ടിപ്പ് നടത്തിയവരെ സംരക്ഷിക്കാനാണെന്ന് ബി ജെ പി ജില്ലാ പ്രസിഡൻ്റ് അഡ്വ കെ.കെ അനീഷ്കുമാറും ആരോപിച്ചു. കേരള കോ ഓപ്പറേറ്റീസ് സൊസൈറ്റീസ് ആക്ട് പ്രകാരം ഭരണ സമിതി പിരിച്ച് വിട്ടാൽ 6 മാസത്തിനകം തെരെഞ്ഞെടുപ്പ് നടത്തണമെന്നും അദ്ദേഹം പറയുന്നു.
കരുവന്നൂരിൽ ഭരണ സമിതി പിരിച്ച് വിട്ട് ആദ്യത്തെ ഒരു വർഷം അഡ്മിനിസ്ട്രേറ്റീവ് ഭരണമായിരുന്നു. അതിന് ശേഷം കൊടുങ്ങല്ലൂരും മതിലകത്തും ഉള്ള സിപിഎം നേതാക്കളെ വെച്ചാണ് ബാങ്കിൽ ഭരണം നടത്തുന്നത്. ഈ ഭരണം ഒരു വർഷത്തോളമായി തുടരുകയാണ്.ഇത് തീർത്തും നിയമവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമാണ്. 300 കോടി കൊള്ള നടത്തിയവർ തന്നെ പാർട്ടി കമ്മറ്റിയെ വെച്ച് ഭരണം തുടരുന്നത് സഹകാരികളോടുള്ള വെല്ലുവിളിയാണ്.
തെരെഞ്ഞെടുപ്പ് നടത്താൻ സി പി എമ്മിന് ഭയമാണ്. തെരെഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ ബാങ്ക് കൊള്ളക്കാർക്കുള്ള ബാങ്കിലെ സഹായം നിലയ്ക്കും.ഇത് കൊള്ളയ്ക്ക് കൂട്ട് നിന്ന നേതാക്കൾക്ക് ദോഷം ചെയ്യും. ഇക്കാരണത്താലാണ് ബാങ്കിൽ തെരെഞ്ഞെടുപ്പ് നടത്താത്തത്. സി പി എം നേതൃത്വത്തിന് ധൈര്യമുണ്ടെങ്കിൽ ഇനിയും നിയമവിരുദ്ധമായി ഭരണത്തിൽ കടിച്ച് തൂങ്ങാതെ കരുവന്നൂർ ബാങ്കിൽ തെരെഞ്ഞെടുപ്പ് നടത്തട്ടെയെന്നും അനീഷ്കുമാർ പറഞ്ഞു.












Click it and Unblock the Notifications