തകർച്ചയൊക്കെ വെറും പഴംകഥ! ദുബായിൽ സ്വർണ്ണവില വീണ്ടും കുത്തനെ മുകളിലേക്ക്; ഇന്നത്തെ നിരക്കുകൾ
കഴിഞ്ഞ ദിവസങ്ങളിൽ വലിയ ഇടിവ് രേഖപ്പെടുത്തി 500 ദിർഹത്തിന് താഴേക്ക് പോയ ദുബായിലെ സ്വർണ്ണവില പുതിയ ആഴ്ചയുടെ തുടക്കത്തിൽ ശക്തമായി തിരിച്ചുക്കയറി. തിങ്കളാഴ്ച രാവിലെ വിലയിൽ വലിയ വർദ്ധനവാണ് പ്രകടമായത്. ഏറ്റവും ഉയർന്ന നിലവാരമുള്ള 24 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 503.75 ദിർഹം എന്ന നിരക്കിലാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച വിപണി അടയ്ക്കുമ്പോൾ ഇത് കൃത്യം 500 ദിർഹമായിരുന്നു. അതായത് ഒറ്റയടിക്ക് ഗ്രാമിന് 3.75 ദിർഹത്തിന്റെ വർദ്ധനവ്. മറ്റ് നിരക്കുകളിലും ഇതേ മുന്നേറ്റം കാണാം. 22 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 6.5 ദിർഹം ഉയർന്ന് 466.50 ദിർഹമായിട്ടുണ്ട്. കൂടാതെ 21 കാരറ്റ് സ്വർണ്ണത്തിന് 447.25 ദിർഹവും, 18 കാരറ്റ് നിരക്കുകൾ ഗ്രാമിന് 383.25 ദിർഹം എന്നിങ്ങനെയാണ് ഇന്നത്തെ വ്യാപാരം.
രാജ്യാന്തര വിപണിയിലും വലിയ മാറ്റങ്ങൾ
ആഗോള വിപണിയിലെ വിലയിലെ മാറ്റങ്ങളുമാണ് ദുബായിലും പ്രതിഫലിച്ചത്. യുഎഇ സമയം രാവിലെ 9:30-ഓടെ അന്താരാഷ്ട്ര വിപണിയിൽ സ്പോട്ട് ഗോൾഡ് വില 1.29 ശതമാനം വർദ്ധിച്ച് ഔൺസിന് 4,196.28 ഡോളർ എന്ന നിരക്കിലേക്ക് എത്തി. സ്വർണ്ണത്തിനൊപ്പം തന്നെ വെള്ളിയുടെ വിലയും നല്ല രീതിയിൽ കയറിയിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച ഉണ്ടായ 4 ശതമാനത്തോളം നഷ്ടം തിരിച്ചുപിടിച്ച വെള്ളി ഔൺസിന് 66.35 ഡോളറിലാണ് വ്യാപാരം തുടരുന്നത്. അമേരിക്കൻ ഫെഡറൽ റിസർവിന്റെ കർശനമായ നിലപാടുകളും ഡോളർ കരുത്താർജ്ജിച്ചതുമാണ് കഴിഞ്ഞ ദിവസം സ്വർണ്ണവില താഴേക്ക് പോകാൻ ഇടയാക്കിയത്. എന്നാൽ വിപണിയിലെ പുതിയ സാഹചര്യങ്ങൾ വില വീണ്ടും ഉയർത്തുകയായിരുന്നു.

യുഎസ്-ഇറാൻ ചർച്ചകളും നിക്ഷേപകരുടെ ഭാവിയും
അതിനിടെ, ഞായറാഴ്ച നടക്കേണ്ടിയിരുന്ന യുഎസ്-ഇറാൻ വെടിനിർത്തൽ ചർച്ചകൾക്ക് ചെറിയ താമസം നേരിട്ടെങ്കിലും 60 ദിവസത്തിനുള്ളിൽ അന്തിമ കരാറിലെത്താനുള്ള ഒരു റോഡ്മാപ്പിന് എല്ലാ കക്ഷികളും സമ്മതം മൂകിയിട്ടുണ്ട്. എന്നാൽ നിലവിലെ സ്വർണ്ണവിലയിലെ മാറ്റങ്ങൾക്ക് പിന്നിൽ ഈ ചർച്ചകളല്ലെന്നാണ് വിപണി നിരീക്ഷകർ പറയുന്നത്. പ്രമുഖ ധനകാര്യ സ്ഥാപനമായ പെപ്പർസ്റ്റോണിലെ റിസർച്ച് സ്ട്രാറ്റജിസ്റ്റ് അഹമ്മദ് അസീരി വ്യക്തമാക്കുന്നത് അനുസരിച്ച്, നിക്ഷേപകർ ഇപ്പോൾ നോക്കുന്നത് വരാനിരിക്കുന്ന അമേരിക്കൻ സാമ്പത്തിക വിവരങ്ങളിലേക്കാണ്. പുതിയതായി ചുമതലയേറ്റ ഫെഡ് ചെയർമാൻ കെവിൻ വാർഷിന്റെ കീഴിലുള്ള സാമ്പത്തിക നയങ്ങൾ വിപണിയെ എങ്ങനെ സ്വാധീനിക്കുമെന്നും, മുൻപ് പ്രതീക്ഷിച്ചതുപോലെയുള്ള പലിശനിരക്ക് ഇളവുകൾ ഉണ്ടാകുമോ എന്നും അറിയാനുള്ള കാത്തിരിപ്പിലാണ് നിക്ഷേപകർ. ഈ നീക്കങ്ങളായിരിക്കും വരും ദിവസങ്ങളിലും വിപണിയുടെ ഗതി നിശ്ചയിക്കുക.












Click it and Unblock the Notifications