മനോരമയ്ക്ക് പിറകേ ചെന്നിത്തലയ്‌ക്കെതിരേയും വക്കീല്‍ നോട്ടീസ്; മാപ്പ് പറഞ്ഞേ പറ്റു...
കണ്ണൂര്‍/കൊച്ചി: മന്ത്രി ഇപി ജയരാജന്റെ ഭാര്യയ്‌ക്കെതിരെ കഴിഞ്ഞ ദിവസം വാര്‍ത്ത പ്രസിദ്ധീകരിച്ച മലയാള മനോരമയ്ക്ക് അവര്‍ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. തനിക്കെതിരെ വാര്‍ത്താ സമ്മേളനത്തില്‍ ആക്ഷേപം ഉന്നയിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് എതിരേയും നടപടിയ്‌ക്കൊരുങ്ങുകയാണ് ഇരപി ജയരാജന്റെ ഭാര്യ പികെ ഇന്ദിര.
തനിക്കെതിരെ ഉന്നയിച്ച ആക്ഷേപങ്ങള്‍ക്ക് വാര്‍ത്താ സമ്മേളനം നടത്തി മാപ്പ് പറയണം എന്നാണ് ആവശ്യം. ഇത് സംബന്ധിച്ച് ചെന്നിത്തലയ്ക്ക് വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. വിശദാംശങ്ങള്‍...

അന്തം വിട്ട് പാഞ്ഞുവെന്ന്
കൊവിഡ് പരിശോധനയ്ക്ക് സ്രവം എടുത്തതിന് ശേഷം ക്വാറന്റൈനില്‍ കഴിയവേ അന്തം വിട്ട് ബാങ്കിലേക്ക് പാഞ്ഞുചെന്ന് ലോക്കര്‍ തുറക്കേണ്ട എന്ത് ആവശ്യമാണ് ഉണ്ടായത് എന്നായിരുന്നു വാര്‍ത്താ സമ്മേളനത്തില്‍ ചെന്നിത്തല ചോദിച്ചത്. മന്ത്രിപുത്രന്‍ ലൈഫ് മിഷനില്‍ കമ്മീഷന്‍ വാങ്ങി എന്ന വാര്‍ത്ത പുറത്ത് വന്ന സമയത്താണ് പരിഭ്രാന്തിയോടെ ബാങ്കിലേക്ക് പോയത് എന്നും ചെന്നിത്തല പറഞ്ഞിരുന്നു.

തെറ്റെന്ന്
കൊവിഡ് പരിശോധനയ്ക്ക് സ്രവം കൊടുത്താല്‍ ക്വാറന്റൈനില്‍ ഇരിക്കണമെന്ന് പ്രോട്ടോകോള്‍ ഇല്ലെന്ന് ഇതിന് മറുപടിയായി വക്കീല്‍ നോട്ടീസില്‍ വ്യക്തമാക്കുന്നുണ്ട്. കൂടാതെ മന്ത്രി പുത്രനെതിരെ എന്ന് പറയുന്ന വാര്‍ത്ത പുറത്ത് വരുന്നതിനും രണ്ട് ദിവസം മുമ്പാണ് താന്‍ ബാങ്കില്‍ പോയതെന്നും പികെ ഇന്ദിര വ്യക്തമാക്കുന്നു.
എന്ത് ആവശ്യത്തിനാണ് ലോക്കര്‍ തുറന്നത് എന്നും അവര്‍ ഇതിനകം തന്നെ വിശദീകരിച്ചിട്ടുണ്ട്.

പറഞ്ഞത് മുഴുവന്‍ കളവ്
ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ ഉന്നയിച്ച കാര്യങ്ങള്‍ എല്ലാം കളവാണെന്നും വക്കീല്‍ നോട്ടീസില്‍ പറയുന്നുണ്ട്. ഇത് കളവാണെന്ന ബോധ്യത്തില്‍ തന്നെയാണ് കരുതിക്കൂട്ടി അപമാനിക്കാന്‍ വേണ്ടി പത്രസമ്മേളനത്തില്‍ പറഞ്ഞത് എന്നും ആരോപിക്കുന്നുണ്ട്.

മാപ്പ് പറയണം
പത്രസമ്മേളനത്തില്‍ പറഞ്ഞ മുഴുവന്‍ കാര്യങ്ങളും പിന്‍വലിച്ചുകൊണ്ടും മാപ്പുപറഞ്ഞുകൊണ്ടും രണ്ട് ദിവസത്തിനുള്ള പത്രസമ്മേളനം നടത്തണം എന്നാണ് വക്കീല്‍ നോട്ടീസില്‍ ആവശ്യപ്പെടുന്നത്. അല്ലാത്ത പക്ഷം അമ്പത് ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സിവില്‍ നിയമനടപടികളും ക്രിമിനല്‍ നിയമനടപടികളും സ്വീകരിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

മകനും നിയമ നടപടിയ്ക്ക്
വാര്‍ത്താ സമ്മേളനത്തില്‍ പികെ ഇന്ദിരയെ കൂടാതെ മകനെ കുറിച്ചും ചെന്നിത്തല ആക്ഷേപം ഉന്നയിച്ചിരുന്നു. ആ വിഷയത്തില്‍ മകന്‍ പ്രത്യേകം നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും വക്കീല്‍ നോട്ടീസില്‍ പറയുന്നുണ്ട്.

മനോരമയ്‌ക്കെതിരെ
കഴിഞ്ഞ ദിവസം മലയാള മനോരമ പത്രത്തിന് എതിരേയും പികെ ഇന്ദിര വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. വ്യാജവാര്‍ത്ത പ്രസിദ്ധീകരിച്ചതില്‍ മാപ്പ് പറയണം എന്നാവശ്യപ്പെട്ടുകൊണ്ടായിരുന്നു അത്. അല്ലാത്ത പക്ഷം, സമാനമായ നിയമനടപടികൾ സ്വീകരിക്കും എന്ന് വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications