രാജ്യത്തെ നിയമം കർദ്ദിനാളിന് ബാധകമല്ലേയെന്ന് ഹൈക്കോടതി! പോപ്പ് പറയണമെന്ന് കർദ്ദിനാൾ...
ഭൂമി ഇടപാടിൽ താൻ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ തനിക്കെതിരെ നടപടിയെടുക്കാൻ പോപ്പിന് മാത്രമാണ് അധികാരമെന്ന കർദ്ദിനാളിന്റെ വാദമാണ് കോടതിയെ ചൊടിപ്പിച്ചത്.
കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമി ഇടപാടിൽ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ ഹൈക്കോടതി പരാമർശം. ബിഷപ്പ് സഭയുടെ സൂക്ഷിപ്പുകാരൻ മാത്രമാണെന്ന് വ്യക്തമാക്കിയ ഹൈക്കോടതി, രാജ്യത്തെ നിയമമൊന്നും കർദ്ദിനാളിന് ബാധകമല്ലേയെന്നും ചോദിച്ചു.
ഭൂമി ഇടപാടിൽ താൻ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ തനിക്കെതിരെ നടപടിയെടുക്കാൻ പോപ്പിന് മാത്രമാണ് അധികാരമെന്ന കർദ്ദിനാളിന്റെ വാദമാണ് കോടതിയെ ചൊടിപ്പിച്ചത്. കാനോൻ നിയമത്തിൽ ഇതെല്ലാം പറയുന്നുണ്ടെന്ന് വ്യക്തമാക്കി കർദ്ദിനാളിന്റെ അഭിഭാഷകനാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്. തനിക്കെതിരെ പലരും പോപ്പിനെ സമീപിച്ചിട്ടും പോപ്പ് ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും അഭിഭാഷകൻ മുഖേന കർദ്ദിനാൾ ഹൈക്കോടതിയെ അറിയിച്ചു. നോട്ട് നിരോധനം കാരണമാണ് ഭൂമിക്ക് ഉദ്ദേശിച്ച വില ലഭിക്കാത്തതിന് കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാൽ, കർദ്ദിനാളിന്റെ വാദങ്ങളെ പൂർണ്ണമായും തള്ളുന്നവിധത്തിലായിരുന്നു ഹൈക്കോടതിയുടെ മറുചോദ്യങ്ങൾ. കർദ്ദിനാളിനെ വിൽക്കാൻ ഏൽപ്പിച്ച ഭൂമി കുറഞ്ഞവിലയ്ക്ക് വിറ്റാൽ ആരാണ് ഉത്തരവാദിയെന്നും, കർദ്ദിനാളിന് രാജ്യത്തെ നിയമമൊന്നും ബാധകമല്ലേയെന്നും കോടതി ചോദിച്ചു. ബിഷപ്പ് സഭയുടെ സൂക്ഷിപ്പുകാരൻ മാത്രമാണെന്നും വിശ്വാസവഞ്ചനാ കുറ്റം നിലനിൽക്കുമോ എന്നുമാത്രമാണ് ഇപ്പോൾ പരിഗണിക്കുന്നതും ഹൈക്കോടതി വ്യക്തമാക്കി.












Click it and Unblock the Notifications