ദേശീയ പാതയിൽ വെള്ളക്കെട്ട്; യാത്രക്കാർക്ക് ദുരിതമാകുന്നു
കളമശേരി: ദേശീയപാതയിൽ മുട്ടം എസ് സിഎംഎസ് കോളേജിനു സമീപത്തായി വെള്ളം കെട്ടിക്കിടക്കുന്നത് കാൽനട യാത്രക്കാർക്ക് ദുരിതമാകുന്നു. മെട്രോ റയിൽ നിർമാണ കരാറുകാർ റോഡരികിൽ കോൺക്രീറ്റ് വേസ്റ്റ് കൊണ്ടു വന്നിട്ടതിനാലാണ് വെള്ളം കെട്ടി കിടക്കുന്നത്. ആലുവ ഭാഗത്തേക്കുള്ള പാതയിൽ പാലം ഇറങ്ങി വരുന്ന ഭാഗത്താണ് റോഡിന്റെ പകുതി ഭാഗം വെള്ളം കെട്ടി നിൽക്കുന്നത്. കണ്ടെയിനർ റോഡിൽ നിന്നുള്ള വാഹനങ്ങളും ദേശീയ പാതയിലേക്ക് പ്രവേശിക്കുന്നതും ഈ ഭാഗത്താണ്.
റോഡിന്റെ പകുതി ഭാഗവും വെള്ളകെട്ടിലായതിനാൽ പെട്ടെന്ന് വാഹനങ്ങൾ വലത്തേക്ക് വെട്ടിക്കുന്നതുമൂലം നിരവധി വാഹന അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. കാൽനട യാത്രക്കാർ ഈ ഭാഗത്ത് എത്തുമ്പോൾ റോഡ് മുറിച്ചു കടന്ന് മറുവശത്തുകൂടെയാണ് പോകുന്നത്.
ഇവിടെയെത്തുമ്പോൾ ഇരുചക്ര വാഹനയാത്രക്കാരുടെ ദേഹത്തേക്ക് വെള്ളം തെറിച്ച് വസ്ത്രം അഴുക്കാകുന്നതും നിത്യസംഭവമാണ്. തൊട്ടടുത്തുള്ള എസ് സി എം എസ് കോളേജിലും സ്വകാര്യ സ്ഥാപനങ്ങളിലും കാൽനടയായി വരുന്നവരാണ് വെള്ളകെട്ട് മൂലം ഏറെ ദുരിതമനുഭവിക്കുന്നത്.