Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപിയുടെയും ശിങ്കിടി മുതലാളിമാരുടെയും കൊള്ളയടിയാണ് ഓരോ വില്‍പ്പനയിലും വ്യക്തമാവുന്നത്: ഐസക്

രാജ്യത്തെ ഓരോ പൊതുമേഖല സ്ഥാപന വിൽപ്പനയും ഓരോ കൊള്ളയായി മാറുകയാണെന്ന് സി പി എം നേതാവും മുന്‍ സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രിയുമായ തോമസ് ഐസക്. ന്യായീകരിക്കാൻ കഴിയാത്ത അഴിമതിക്കഥകളാണ് പുറത്തുവന്നതെന്നും അദ്ദേഹം അവകാശപ്പെടുന്നു. സെൻട്രൽ ഇലക്ട്രോണിക്സ് ലിമിറ്റഡ് , പവാൻ ഹാൻസ് ഹെലികോപ്ടർ ലിമിറ്റഡ് എന്നിവയുടെ വിൽപ്പന കേന്ദ്ര സർക്കാർ റദ്ദാക്കിയതിന് പിന്നാലെ ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു തോമസ് ഐസക്കിന്റെ പ്രതികരണം.

ബിജെപിയുടെയും ശിങ്കിടി മുതലാളിമാരുടെയും കൊള്ളയടിയാണ് പൊതുമേഖലയുടെ സ്വകാര്യവൽക്കരണമെന്ന് ഓരോ വിൽപ്പന കഴിയുന്തോറും കൂടുതൽ കൂടുതൽ വ്യക്തമാവുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. തോമസ് ഐസക്കിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

വിൽപ്പന ഉറപ്പിച്ച രണ്ട് പൊതുമേഖലാ സ്ഥാപനങ്ങൾ

വിൽപ്പന ഉറപ്പിച്ച രണ്ട് പൊതുമേഖലാ സ്ഥാപനങ്ങൾ തൽക്കാലം രക്ഷപ്പെട്ടിരിക്കുകയാണ്. സെൻട്രൽ ഇലക്ട്രോണിക്സ് ലിമിറ്റഡ് (CEL), പവാൻ ഹാൻസ് ഹെലികോപ്ടർ ലിമിറ്റഡ് (Pawan Hans Helicopter Limited) എന്നിവയുടെ വിൽപ്പന കേന്ദ്ര സർക്കാർ റദ്ദാക്കി. ടെണ്ടർ നടപടികൾ പൂർത്തീകരിച്ച് കരാറും ഉറപ്പിച്ച് ധനമന്ത്രി നിർമ്മലാ സീതാരാമൻ, നിതിൻ ഗഡ്ഗരി തുടങ്ങിയവർ അടങ്ങിയ ക്യാബിനറ്റ് സബ് കമ്മിറ്റിയുടെ അംഗീകാരവുംകൂടി നൽകിയശേഷമാണ് ഈ പിന്മാറ്റം. ന്യായീകരിക്കാൻ കഴിയാത്ത അഴിമതിക്കഥകളാണ് പുറത്തുവന്നത്. ഓരോ പൊതുമേഖല സ്ഥാപന വിൽപ്പനയും ഓരോ കൊള്ളയായി മാറുകയാണ്.

ഇതാണൂട്ടോ എന്റെ ഓണക്കോടി...: ഓണം സ്പെഷ്യല്‍ ചിത്രങ്ങളുമായി ഭാവന, പൊളിച്ചടുക്കിയെന്ന് ആരാധകർ

 സെൻട്രൽ ഇലക്ട്രോണിക്സ് ലിമിറ്റഡിന് വിശാലതലസ്ഥാന

സെൻട്രൽ ഇലക്ട്രോണിക്സ് ലിമിറ്റഡിന് വിശാലതലസ്ഥാന മേഖലയിൽ വരുന്ന 50 ഏക്കർ ഭൂമിക്ക് 500 കോടിയിലേറെ രൂപ വില വരും. CEL-ന്റെ ഷെയറുകളുടെ മാർക്കറ്റ് വില 950 കോടി രൂപ വരും. 1592 കോടി രൂപയുടെ ഓർഡറുകൾ ഇപ്പോൾ കൈയ്യിലുണ്ട്. 2020-21 മൊത്തലാഭം 136 കോടി രൂപയാണ്. ഈ കമ്പനിക്ക് കേന്ദ്രസർക്കാർ വിലയിട്ടത് 190 കോടി രൂപ. വിറ്റത് 210 കോടി രൂപയ്ക്ക്.

പീപ്പിൾസ് കമ്മീഷൻ ഫോർ പബ്ലിക് സെക്ടർ ആൻഡ് സർവ്വീസസ് ആണ് ഈ കൊള്ള സംബന്ധിച്ച് ആദ്യം പ്രസ്താവന ഇറക്കുന്നത്. ജീവനക്കാരുടെ സംഘടന കേസും കൊടുത്തു. CEL വാങ്ങിച്ച നന്ദാൽ ഫിനാൻസ് ആൻഡ് ലീഡിംഗ് കമ്പനി ഒരു ഫർണീച്ചർ കമ്പനിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ്. തന്ത്രപ്രധാനമായ ഈ ഗവേഷണ ഇലക്ട്രോണിക്സ് കമ്പനിയുടെ ഉടമസ്ഥനായുള്ള അവരുടെ യോഗ്യത ശ്രീ. നന്ദാൽ ബിജെപി അഭ്യുദയകാംക്ഷി ആണെന്നുള്ളതാണ്.

ടെണ്ടർ നടപടികൾ തന്നെ സംശയാസ്പദമാണ്.

ടെണ്ടർ നടപടികൾ തന്നെ സംശയാസ്പദമാണ്. രണ്ടുപേരെ ടെണ്ടറിൽ പങ്കെടുത്തുള്ളൂ. ടെണ്ടറിൽ വിജയിച്ച നന്ദാലിന്റെയും മറ്റേ കമ്പനിയുടെയും ഡയറക്ടർമാർ പൊതു കമ്പനിയിൽ ഡയറക്ടർമാരാണ്. എന്നുവെച്ചാൽ കൂട്ടുകച്ചവടമായിരുന്നു ടെണ്ടർ. പ്രഥമദൃഷ്ട്യാ തന്നെ അഴിമതിക്കേസെന്നു വ്യക്തമായതോടെ കേന്ദ്ര സർക്കാർ നടപടികൾ നിർത്തിവച്ചു. ഇപ്പോൾ ഔപചാരികമായി വിൽപ്പന ഉപേക്ഷിച്ചു. എന്നാണ് ഇനി പുതിയ ടെണ്ടർ നടപടികൾ ഉണ്ടാവുകയെന്നതു വ്യക്തമല്ല.

രണ്ടാമത്തെ സ്വകാര്യവൽക്കരണ ഇര നമുക്കു കൂടുതൽ പരിചിതമായ കമ്പനിയാണ്. പവാൻ ഹാൻസ് ഹെലികോപ്ടർ ലിമിറ്റഡ് (Pawan Hans Helicopter Limited) എന്ന രാജ്യത്തെ ഏറ്റവും വലിയ ഹെലികോപ്ടർ കമ്പനിയാണ്.

2021-ൽ കമ്പനിയുടെ മൊത്തം ആസ്തി 1327 കോടി രൂപയാണ്

2021-ൽ കമ്പനിയുടെ മൊത്തം ആസ്തി 1327 കോടി രൂപയാണ്. ഇതിൽ ക്യാഷ് ബാലൻസ്, പെട്ടെന്ന് പണമാക്കി മാറ്റാൻ കഴിയുന്ന ആസ്തികൾ 505 കോടി രൂപ വരും. കമ്പനിക്കു 42 ഹെലികോപ്ടറുകൾ സ്വന്തമായി ഉണ്ട്. 119 പൈലറ്റുമാർ അടക്കം 655 ജീവനക്കാരുണ്ട്. മുംബെയിൽ സ്വന്തമായുള്ള 241 ഫ്ലാറ്റുകൾക്ക് 414 കോടി രൂപയാണ് ഇന്നു വില. 45 ശതമാനം ഷെയർ കേന്ദ്രസർക്കാരിനും ബാക്കി ഒഎൻജിസിക്കുമാണ്. ഈയൊരു കമ്പനിയെയാണ് 212 കോടി രൂപയ്ക്ക് വിൽക്കാൻ അച്ചാരം വാങ്ങിയത്.

പൊതുമേഖലാ കമ്പനികളെ വളരെ താഴ്ന്നവിലയ്ക്ക് വിൽക്കുന്നത് ഇന്നൊരു പുതുമയുള്ള കാര്യമല്ല. പക്ഷെ വാങ്ങാൻ പോകുന്നവരുടെ പേരുവിവരങ്ങൾ പുറത്തുവന്നതോടെയാണ് വിവാദം കൊഴുത്തത്. സ്റ്റാർ 9 മൊബിലിറ്റി എന്നാണു കമ്പനിയുടെ പേര്. 2021 ഒക്ടോബർ മാസത്തിലാണ് കമ്പനി രജിസ്റ്റർ ചെയ്തത്. ഒരുലക്ഷം രൂപയാണ് ഓഹരി മൂലധനം. മൂന്നു പേരാണ് ഓഹരി ഉടമസ്ഥർ.

മൂന്നു ഹെലികോപ്ടറുകളുള്ള മഹാരാജാ ആക്ഷൻ

ഒന്ന്) മൂന്നു ഹെലികോപ്ടറുകളുള്ള മഹാരാജാ ആക്ഷൻ. ഇവരുടെ മൂലധനത്തേക്കാൾ ഏറെയാണ് സഞ്ചിത നഷ്ടം. രണ്ട്) ബിഗ് ചാർട്ടർ എന്ന ഒരു ചെറുകിട വിമാനക്കമ്പനി. സ്ഥിരം റൂട്ടുകളൊന്നുമില്ല. മറ്റ് എയർലൈൻസുകളിൽ നിന്നും വാടകയ്ക്കെടുത്ത് വിമാനം പറത്തുന്നു. മൂന്ന്) നികുതി വെട്ടിപ്പ് കേന്ദ്രങ്ങളിൽ ഒന്നായ കെ-മാൻ ദ്വീപുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ആൽമാസ് ഗ്ലോബൽ ഓപ്പർച്യൂണിറ്റി ഫണ്ട്. ഇവരെക്കുറിച്ച് ആർക്കും ഒരു വിവരവുമില്ല. ചില പത്രപ്രവർത്തകർ അന്വേഷണം നടത്തിയപ്പോൾ കണ്ടെത്തിയത് സിംബാംവെയിലെ കുടാക്വാഷേ ടാഗ്്വെരയി എന്ന കോടീശ്വരനിലാണ്. അഴിമതിയുടെയും വെട്ടിപ്പിന്റെയും പേരിൽ ഇയാളെ അമേരിക്കയും ബ്രിട്ടനും കരിമ്പട്ടികയിൽ പെടുത്തിയിരിക്കുകയാണ്. മാത്രമല്ല, ടെണ്ടർ നിബന്ധനകൾ ലംഘിച്ചാണ് ഇവരുടെ കൺസോർഷ്യത്തിന് കരാർ ഉറപ്പിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്.

2022 ഏപ്രിൽ 20-ന് ആൽമാസ് ഗ്ലോബലിനെതിരെ നാഷണൽ

2022 ഏപ്രിൽ 20-ന് ആൽമാസ് ഗ്ലോബലിനെതിരെ നാഷണൽ കമ്പനി ലോ ട്രിബ്യൂണലിന്റെ ഒരു വിധി വന്നു. അവർ ഏറ്റെടുത്ത മറ്റൊരു കമ്പനിയുടെ ക്രെഡിറ്റർമാർക്ക് 568 കോടി രൂപ കൊടുക്കാനുള്ളത് കുടിശികയായി. കമ്പനി അധികൃതർക്ക് 1-5 വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കേസാണിത്. ഇത്തരം വിചാരണയെ നേരിടുന്നവർക്ക് പൊതുമേഖലാ കമ്പനികൾ വിൽക്കാൻ പാടില്ലായെന്നു നിയമമുണ്ട്. അങ്ങനെ മനസില്ലാ മനസോടെ ഈ വിൽപ്പനയും റദ്ദാക്കിയിരിക്കുകയാണ്. ബിജെപിയുടെയും ശിങ്കിടി മുതലാളിമാരുടെയും കൊള്ളയടിയാണ് പൊതുമേഖലയുടെ സ്വകാര്യവൽക്കരണമെന്ന് ഓരോ വിൽപ്പന കഴിയുന്തോറും കൂടുതൽ കൂടുതൽ വ്യക്തമാവുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+