ബിജെപി നേതാവിന്റെ പണി കള്ളനോട്ടടി? കമ്മട്ടവും കള്ളനോട്ടും പിടികൂടി, കിട്ടിയത് ഒന്നരലക്ഷം രൂപ!
തൃശൂർ: യുവമോർച്ച നേതാവിന്റെ വീട്ടിൽ നിന്നും കള്ളനോട്ടും കമ്മട്ടവും പിടികൂടി. മതിലകം സ്വദേശിയും യുവമോര്‍ച്ച പഞ്ചായത്ത് കമ്മിറ്റി അംഗം രാഗേഷ് ഏഴാച്ചേരിയുടെ വീട്ടിലായിരുന്നു പോലീസ് പരിശോധന. കളളനോട്ടുകള്‍ അടിക്കാനുളള യന്ത്രവും കളളനോട്ടുകളും പോലീസ് പിടിച്ചെടുത്തു.
ഒന്നരലക്ഷം രൂപയുടെ കള്ളനോട്ടാണ് പിടികൂടിയത്. പോലീസിന്റെ പരിശോധന തുടരുകയാണ്. രാഗേഷ് ഏഴാച്ചേരിയെ പോലീസ് കസ്റ്റഡിയിലെടുത്തു. വീട്ടിനകത്താണ് കള്ളനോട്ടടിയന്ത്രം സൂക്ഷിച്ചിരുന്നത്. 2000, 500, 100, 50, 20 രൂപയുടെ കള്ളനോട്ടുകളാണ് പിടിച്ചെടുത്തത്.
ഇയാള്‍ പലിശക്ക് കടം കൊടക്കുന്നുവെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ വീട്ടില്‍ പരിശോധനയ്ക്ക് എത്തിയതായിരുന്നു മതിലകം എസ് ഐയും സംഘവും. തുടര്‍ന്നു നടത്തിയ റെയ്ഡില്‍ വീട്ടില്‍ കള്ളനോട്ടടിക്കുന്നിതനുള്ള വിപുലമായ സൗകര്യങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. ദീര്‍ഘകാലമായി ഇവിടെ കള്ളനോട്ടടിക്കുന്നതായാണ് വിവരം. ഇയാള്‍ക്കു പിന്നില്‍ വന്‍സംഘം പ്രവര്‍ത്തിക്കുന്നതായും സൂചനകളുണ്ട്.
പെട്രോള്‍ പമ്പിലും ബാങ്കിലുമാണ് ഇയാള്‍ നോട്ടുകള്‍ മാറിയിരുന്നത് എന്നാണ് റിപ്പോർട്ട്. ബാങ്കുകാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഏറെ നാളായി ഇയാള്‍ പോലീസ് നിരീക്ഷണത്തിലായിരുന്നു. ഇയാളുടെ സഹോദരനും ഇതിൽ പങ്കുണ്ടോയെന്ന് പോലീസ് സംശയിക്കുന്നുണ്ട്.