സ്വന്തം ചരമ വാർത്ത പത്രത്തിൽ കൊടുത്ത് കർഷകൻ; പിന്നീട് ആളെ കാണാനില്ല, കണ്ണൂരിൽ നടന്നത്...
കണ്ണൂർ: പ്രമുഖ പത്രങ്ങളില്‍ ചരമവാര്‍ത്തയും പരസ്യവും നല്‍കി കർഷകൻ. എന്നാൽ പരസ്യം നൽകിയതിനു ശേഷം കർഷകനെ കാണാനില്ല. വ്യാഴാഴ്ച മാതൃഭൂമി, മലയാള മനോരമ, ദീപിക തുടങ്ങിയ പത്രങ്ങളില്‍ ലക്ഷങ്ങളുടെ പരസ്യമാണ് ഇയാള്‍ നല്‍കിയത്. ചരമകോളത്തിലും കൂടാതെ ഉള്‍പ്പേജില്‍ വലിയ വര്‍ണപ്പരസ്യവും നല്‍കിയിട്ടുണ്ട്. ജനനവും ജീവിതവും കുടുംബ പശ്ചാത്തലവുമെല്ലാം വിവരിക്കുന്നതാണ് ഉള്‍പ്പേജിലെ പരസ്യം.
ണ്ണൂര്‍ തളിപ്പറമ്പ് കുറ്റിക്കോല്‍ സ്വദേശിയായ ജോസഫ് മേലുക്കുന്നേല്‍ ആണ് പ്രമുഖ പത്രങ്ങളില്‍ ചരമ പരസ്യവും വാര്‍ത്തയും നല്‍കിയശേഷം അപ്രത്യക്ഷനായത്. സ്വന്തമായി തയ്യാറാക്കിയ പരസ്യം പയ്യന്നൂര്‍ മാതൃഭൂമി ബ്യൂറോയിൽ നേരിട്ട് ഏൽപ്പിക്കുകയായിരുന്നു. ഇവിടെവെച്ചുതന്നെ മലയാള മനോരമ, ദീപിക തുടങ്ങിയ പത്രങ്ങളിലും നല്‍കണമെന്ന് ആവശ്യപ്പെട്ട് പണമടക്കുകയായിരുന്നു. പത്രത്തില്‍ പരസ്യം വന്നതോടെ ഞെട്ടിയ ബന്ധുക്കളും നാട്ടുകാരും വീട്ടിലേക്ക് ഫോണ്‍ വിളിച്ചപ്പോഴാണ് സത്യാവസ്ഥ അറിയുന്നത്.
തിരുവനന്തപുരം ആര്‍സിസിയില്‍ ചികിത്സയിലായിരുന്നുവെന്നും ഹൃദ്രോഹബാധയെ തുടര്‍ന്നായിരുന്നു അന്ത്യമെന്നും പരസ്യത്തിലുണ്ട്. ബന്ധുക്കളുടെയും , മക്കളുടെയും പേര് വിവരങ്ങള്‍ പരസ്യത്തിലുണ്ട്. വെള്ളിയാഴ്ച രാവിലെ മുതല്‍ മകന്റെ വീട്ടില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കുമെന്നും അദ്ദേഹം നല്‍കിയ പരസ്യത്തില്‍ പറയുന്നു. കർശകതനെ കാണാതായതോടെ പോലീസ് നട്ടം തിരിയുകയാണ്. കാണാതായ ജോസഫിനെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.