പനി മരണത്തിൽ സർക്കാരെന്ത് പിഴച്ചു? വെറുതെ പറഞ്ഞ് പേടിപ്പിക്കല്ലേ!! ചെന്നിത്തലയ്ക്ക് മറുപടി!!
സംസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന ചെന്നിത്തലയുടെ പ്രസ്താവന ജനങ്ങളെ ഭീതിയിലാഴ്ത്താനാണെന്ന് ശൈലജ പറഞ്ഞു.
കൊച്ചി: പനിമരണത്തിൽ പോരായ്മ ഈ സർക്കാരിന്റെ കാലത്തുണ്ടായതല്ലെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. കേരളം പനിച്ചു വിറയ്ക്കുന്നതിന് പിന്നിൽ ആരോഗ്യ വകുപ്പിന്റെ പൂർണ പരാജയമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. ഇതിന് മറുപടി നൽകുകയായിരുന്നു മന്ത്രി.
സംസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന ചെന്നിത്തലയുടെ പ്രസ്താവന ജനങ്ങളെ ഭീതിയിലാഴ്ത്താനാണെന്ന് ശൈലജ പറഞ്ഞു. ജനങ്ങളെ ഭീതിയിലാഴ്ത്തുന്ന ഇത്തരം പ്രസ്താവനകൾ പാടില്ലെന്നും മന്ത്രി പറഞ്ഞു.
ആരോഗ്യ പ്രവർത്തനങ്ങളിൽ എല്ലാവരും ഒന്നിച്ച് നിൽക്കണമെന്ന് ശൈലജ വ്യക്തമാക്കി. പ്രതിരോധ പ്രവർത്തനങ്ങളിൽ 3000ത്തോളം ആരോഗ്യ പ്രവർത്തകരെ അധികമായി നിയമിച്ചിട്ടുണ്ടെന്ന് ശൈലജ പറഞ്ഞു. ഈ സമയത്ത് രാഷ്ട്രീയ മുതലെടുപ്പിനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി. കുറ്റപ്പെടുത്തുന്നതിന് പകരം ഒരുമിച്ചുള്ള പ്രവർത്തനമാണ് വേണ്ടതെന്നും ശൈലജ പറഞ്ഞു.
പ്രതിരോധ പ്രവർത്തനങ്ങൾക്ക് കൂടുതൽ ജീവനക്കാരെ നിയമിച്ചത് ഈ സർക്കാരിന്റെ കാലത്താണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് പകർച്ചപ്പനി ആശങ്കാ ജനകമായി പടർന്നു പിടിക്കുകയാണ്. ഇന്നലെ മാത്രം 10 പേരാണ് പനി ബാധിച്ച് മരിച്ചത്.