കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി അടച്ചുപൂട്ടുമോ? അന്ത്യശാസനം നൽകി ഫയർ ഫോഴ്സ്....
14 ദിവസത്തിനുള്ളിൽ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിട്ടില്ലെങ്കിൽ കെട്ടിടം അടച്ചുപൂട്ടുമെന്നും നോട്ടീസിൽ പറയുന്നുണ്ട്.
കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിന് അഗ്നിശമനസേനയുടെ നോട്ടീസ്. തീപിടുത്തമുണ്ടായാൽ സ്വീകരിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഒരുക്കിയിട്ടില്ലെന്ന് കാണിച്ചാണ് മെഡിക്കൽ കോളേജ് ആശുപത്രിക്ക് അഗ്നിശമന സേന നോട്ടീസ് നൽകിയിരിക്കുന്നത്.
മെഡിക്കൽ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ നടത്തിയ പരിശോധനയിലാണ് സുരക്ഷാ മുൻകരുതലുകളില്ലെന്ന് കണ്ടെത്തിയത്. 14 ദിവസത്തിനുള്ളിൽ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിട്ടില്ലെങ്കിൽ കെട്ടിടം അടച്ചുപൂട്ടുമെന്നും നോട്ടീസിൽ പറയുന്നുണ്ട്.

അഗ്നിശമന സേനയുടെ അംഗീകാരമില്ലാതെയാണ് മെഡിക്കൽ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രം പ്രവർത്തിക്കുന്നത്. ഇവിടെ തീപിടുത്തമുണ്ടായാൽ തീ അണയ്ക്കുന്നതിനും രക്ഷാപ്രവർത്തിനും വേണ്ട സംവിധാനങ്ങൾ ഒരുക്കിയിട്ടില്ല.
കോഴിക്കോട് മെഡിക്കൽ കോളേജിലെ സൂപ്പർ സ്പെഷ്യാലിറ്റി ഉൾപ്പെടെയുള്ള കെട്ടിടങ്ങളിലും അഗ്നിശമന ഉപകരണങ്ങൾ പ്രവർത്തിക്കുന്നില്ലെന്നും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ആശുപത്രിയിലെ പഴയ കെട്ടിടങ്ങളിൽ എത്രയും പെട്ടെന്ന് സുരക്ഷാ സംവിധാനങ്ങൾ ഒരുക്കണമെന്നും അഗ്നിശമന സേന നിർദേശം നൽകിയിട്ടുണ്ട്. സുരക്ഷാ സംവിധാനങ്ങളൊരുക്കാത്തതിൽ ഇത് നാലാം തവണയാണ് മെഡിക്കൽ കോളേജ് ആശുപത്രിക്ക് നോട്ടീസ് നൽകുന്നത്.












Click it and Unblock the Notifications