എത്ര കിട്ടി? വിഡി സതീശന്‍ എന്തുകൊണ്ട് അന്ന് ചോദിച്ചില്ലെന്ന് തോമസ് ഐസക്; എന്തിന് ഈ ചതി
തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യവില്‍പ്പനയും നികുതിയും സംസ്ഥാന രാഷ്ട്രീയത്തില്‍ മുഖ്യ ചര്‍ച്ചയാണ്. മുഖ്യമന്ത്രി വിഡി സതീശന്‍ ഇക്കാര്യത്തില്‍ ഏകപക്ഷീയ തീരുമാനം എടുക്കുന്നു എന്ന ആരോപണം യുഡിഎഫില്‍ ഉയര്‍ന്നു. മദ്യ വര്‍ജനമാണ് യുഡിഎഫിന്റെ നയം എന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പ്രതികരിച്ചു.
അതിനിടെയാണ് ചില ചോദ്യങ്ങളുമായി മുന്‍ ധനമന്ത്രി തോമസ് ഐസക് രംഗത്തുവന്നിരിക്കുന്നത്. കൃഷിക്കാരെ സഹായിക്കാന്‍ മുന്‍ സര്‍ക്കാര്‍ വീര്യം കുറഞ്ഞ പുതിയ ഉല്‍പ്പന്നം നിയമത്തില്‍ കൊണ്ടുവരാന്‍ ശ്രമിച്ചപ്പോള്‍ പ്രതിപക്ഷ നേതാവായിരുന്ന വിഡി സതീശന്‍ ചോദിച്ചത് എത്ര കിട്ടി എന്നാണ്. അതേ ചോദ്യമാണ് ഇപ്പോള്‍ തിരിച്ചു ചോദിക്കാനുള്ളത് എന്ന് തോമസ് ഐസക് പറയുന്നു.

തോമസ് ഐസകിന്റെ കുറിപ്പ് വായിക്കാം: ''പത്ത് വര്‍ഷത്തിനുശേഷം മുഖ്യമന്ത്രി വി.ഡി. സതീശന്‍ എന്നോട് ചോദിക്കുകയാണ്- അന്ന് എത്ര കിട്ടി? അന്ന് നിയമസഭയില്‍ പ്രതിപക്ഷത്ത് വി.ഡി. സതീശന്‍ ഉണ്ടായിരുന്നല്ലോ? അന്ന് എന്തേ ചോദിക്കാതിരുന്നത്?
കാരണം അന്ന് എല്ലാവര്‍ക്കും വസ്തുതകള്‍ പകല്‍പോലെ വ്യക്തമായിരുന്നു. അന്ന് ചെയ്തത് വിദേശനിര്‍മ്മിത വിദേശമദ്യത്തിന്റെ ഹോള്‍സെയില്‍ വില്‍പ്പന പൂര്‍ണ്ണമായും ബിവറേജസ് കോര്‍പ്പറേഷന്‍ ഏറ്റെടുക്കുകയായിരുന്നു. അതുവരെ സ്റ്റാര്‍ ഹോട്ടലുകളും മറ്റും വിദേശനിര്‍മ്മിത വിദേശമദ്യം നേരിട്ട് ഇറക്കുമതി ചെയ്ത് റീടെയില്‍ വില്‍പ്പന നടത്തുകയായിരുന്നു. ഇത് വ്യാപകമായ വില്‍പ്പന നികുതി വെട്ടിപ്പിന് ഇടയാക്കിയിരുന്നു. അതുകൊണ്ട് വിദേശനിര്‍മ്മിത വിദേശമദ്യം ഇറക്കുമതിയും ഹോള്‍സെയില്‍ വില്‍പ്പനയും ബിവറേജസ് കോര്‍പ്പറേഷന്‍ വഴിയാക്കി.
അപ്പോള്‍ പുതിയൊരു പ്രശ്‌നം ഉത്ഭവിച്ചു. 150 ശതമാനം ആയിരുന്നു ഇറക്കുമതി തീരുവ. അതിനു മുകളില്‍ 210 ശതമാനം വില്‍പ്പന നികുതിയും ചുമത്തിയാല്‍ അത് വിദേശനിര്‍മ്മിത വിദേശമദ്യം നിരോധിക്കുന്നതിനു തുല്യമായിരിക്കും. ഇത് ടൂറിസത്തെയും മറ്റും പ്രതികൂലമായി ബാധിക്കും. അതുകൊണ്ട് വിദേശനിര്‍മ്മിത വിദേശമദ്യത്തിനു മേലുള്ള വില്‍പ്പന നികുതി 78 ശതമാനമായി കുറച്ചു. അപ്പോഴും ഇറക്കുമതി തീരുവയുംകൂടി ചേര്‍ത്താല്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യത്തേക്കാള്‍ കൂടുതല്‍ നികുതി ഇതിനുമേല്‍ ഉണ്ടാകും.
വിദേശനിര്‍മ്മിത വിദേശമദ്യത്തിന്റെ വിപണനംമൂലം ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യത്തിന്റെ വില്‍പ്പന തകരാതിരിക്കാന്‍ രണ്ട് നടപടികള്‍കൂടി സ്വീകരിച്ചു. ഒന്ന്, വിദേശനിര്‍മ്മിത വിദേശമദ്യത്തിന്റെ അടിസ്ഥാനവില ഇറക്കുമതി തീരുവ ഇല്ലാതെ കെയ്‌സ് ഒന്നിന് (9 ലിറ്റര്‍) 6,000 രൂപയായി നിശ്ചയിച്ചു. രണ്ട്, അബ്കാരി നിയമ പ്രകാരമുള്ള പ്രത്യേക ഫീസ് പ്രൂഫ് ലിറ്ററിന് 87 രൂപ 70 പൈസ വിദേശ നിര്‍മ്മിത വിദേശമദ്യത്തിന് ഏര്‍പ്പെടുത്തി.
ഈ നടപടികളുടെ ഫലമായി 60 കോടി രൂപ അധിക നികുതി വരുമാനം സംസ്ഥാനത്തിനു ലഭിച്ചു. ഈ നടപടി എങ്ങനെയാണ് കേരളത്തിലെ കൃഷിക്കാരെ സഹായിക്കാന്‍വേണ്ടി എല്‍ഡിഎഫ് സര്‍ക്കാര്‍ സൃഷ്ടിച്ച ഹോര്‍ട്ടി വൈന്‍ എന്ന ഇനത്തിന്റെ മറവില്‍ കേരളത്തിനു പുറത്തുള്ള ഡിസ്റ്റിലറികളുടെ വീര്യം കുറച്ച മദ്യത്തിന് കേരളത്തില്‍ വില്‍പ്പന നടത്താന്‍ അനുവാദം നല്‍കുന്നതുമായി താരതമ്യപ്പെടുത്തുന്നത്? കേരളത്തിലെ കൃഷിക്കാരോട് ചെയ്യുന്ന വലിയൊരു ചതിയാണിത്.
എന്തിന് ഈ ചതി കൃഷിക്കാരോട് ചെയ്യണം? ''ഇതിന് എന്ത് കിട്ടി?'' ഇങ്ങനെയൊരു ചോദ്യം വി.ഡി. സതീശനോട് ചോദിക്കാന്‍ ഒരു കാരണമുണ്ട്. കൃഷിക്കാരെ സഹായിക്കുന്നതിനു വേണ്ടി ബിയറും വൈനും അല്ലാത്ത വീര്യം കുറഞ്ഞ ഒരു പുതിയ കാറ്റഗറി ഉല്പന്നം നിയമത്തില്‍ കൊണ്ടുവരാന്‍ തീരുമാനിച്ചപ്പോള്‍ പ്രതിപക്ഷ നേതാവായിരുന്ന വി.ഡി. സതീശന്‍ അന്നത്തെ എക്‌സൈസ് വകുപ്പ് മന്ത്രിയോട് ചോദിച്ച ചോദ്യമാണ് ''ഇതിന് എന്ത് കിട്ടി?'' അതെ. ഇതു തന്നെയാണ് 2026-27-ലെ ബജറ്റ് സംബന്ധിച്ച് ഉയരുന്ന ഏറ്റവും പ്രധാനപ്പെട്ട ചോദ്യങ്ങളിലൊന്ന്. ''ഈ ചതിക്ക് എന്ത് കിട്ടി?'' ഇത് തിരിച്ചു ചോദിക്കുമ്പോള്‍ കുപിതനായിട്ടു കാര്യമില്ല.''















Click it and Unblock the Notifications