സിഎന്‍ സുന്ദരന്‍ സിപിഎമ്മിന് പുറത്തേക്ക്: എല്ലാത്തിനും കാരണം തൃപ്പൂണിത്തുറയിലെ സ്വരാജിന്റെ തോല്‍വി
എറണാകുളം: നിയമസഭ തിരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറയില്‍ എം സ്വരാജിന്റെ തോല്‍വിയെ തുടർന്ന് അച്ചടക്ക നടപടിക്ക് വിധേയനായ നേതാവിനെ സി പി എം പുറത്താക്കാനൊരുങ്ങുന്നു. സി പി എം മുൻ ജില്ലാ കമ്മിറ്റി അംഗവും തൃപ്പൂണിത്തുറ മുൻ ഏരിയാ സെക്രട്ടറിയുമായിരുന്ന സി എന്‍ സുന്ദരനെയാണ് പുറത്താക്കുന്നത്. തൃപ്പൂണിത്തുറ ഏരിയാ കമ്മിറ്റിയാണ് സുന്ദരേശനെതിരായ നീക്കത്തിന് പിന്നില്‍. നടപടിക്ക് ജില്ലാ സെക്രട്ടേറിയറ്റിന്റെ അംഗീകാരം നേടിയിരിക്കുകയാണെന്നാണ് റിപ്പോർട്ട്. സുന്ദരനെ പുറത്താക്കാന്‍ ജില്ലാ കമ്മിറ്റിയും അംഗീകാരം നല്‍കിയേക്കുമെന്ന കാര്യം ഏറെക്കുറെ ഉറപ്പാണ്.
പാർട്ടി കമ്മിഷൻ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സി എൻ സുന്ദരന്‍ ഉള്‍പ്പടേയുള്ളവരെ സി പി എം സസ്പെന്‍ഡ് ചെയ്തത്. എന്നാല്‍ അച്ചടക്ക നടപടിയുടെ കാലാവാധി കഴിയുന്നതിന് മുമ്പ് തന്നെ ഇവരെ തിരിച്ചെടുക്കാന്‍ പാർട്ടി അടുത്തിടെ തീരുമാനിക്കുകയും ചെയ്തിരുന്നു. തിരിച്ചെടുത്ത സുന്ദരന് വീടിരിക്കുന്ന ബ്രാഞ്ചിലെ അംഗമായി പ്രവർത്തിക്കാനാണ് ചുമതല നൽകിയത്.
'പെണ്ണിനെ കള്ളിയാക്കി എന്ന് പറയുന്നവരോട്; റോബിന്റെ പിആർ ആണോയെന്നാണ് ദില്‍ഷ ആർമി ചോദിക്കുന്നത്'
എന്നാൽ, ബ്രാഞ്ച് യോഗത്തില്‍ പങ്കെടുക്കാനോ പാർട്ടി പ്രവർത്തനങ്ങളിൽ ഏർപ്പെടാനോ സുന്ദരൻ തയ്യാറായില്ല. ഇതോടെയാണ് അദ്ദേഹത്തിനെതിരായി സി പി എം നടപടിക്ക് ഒരുങ്ങിയത്. ഇതിനിടയില്‍ തൃപ്പൂണിത്തുറ ഏരിയാ കമ്മിറ്റിക്കെതിരേ സുന്ദരൻ പാർട്ടി സംസ്ഥാന നേതൃത്വത്തിന് പരാതി നൽകിയിരുന്നു. ഇതും അദ്ദേഹത്തിന് തിരിച്ചടിയാവുകയാണ് ചെയ്തത്.
ദില്‍ഷ ചെയ്തതല്ല ബ്ലെസ്ലി ചെയ്തത്: എന്താണ് ക്യൂ ആർ കോഡ് വിഷയം, ബ്ലെസ്ലിയുടെ അനിയന് പറയുന്നു
ബ്രാഞ്ച് അംഗം എന്ന നിലയിൽ സുന്ദരൻ നടത്തിയത് അച്ചടക്ക ലംഘനമാണെന്നാണ് നേതൃത്വം വിലയിരുത്തിയത്. ഇക്കാര്യം ഏരിയാ കമ്മിറ്റിയോട് ചർച്ച ചെയ്ത് നടപടിയെടുക്കാൻ നിർദേശിക്കുകയും ചെയ്തു. ഇതോടെയാണ് സുന്ദരനെ പാർട്ടിയില്‍ നിന്ന് തന്നെ പുറത്താക്കാനുള്ള നടപടി ഏരിയ കമ്മിറ്റി തീരുമാനിച്ചത്. ഏരിയാ കമ്മിറ്റിയുടെ തീരുമാനം നടപ്പിലാവണമെങ്കില്‍ ജില്ലാ കമ്മിറ്റിയുടെ അംഗീകാരം വേണം.
പാർട്ടിയില്‍ നിന്നും നടപടി നേരിട്ടെങ്കിലും തൃപ്പൂണിത്തുറ പീപ്പിൾസ് അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ ചെയർമാനാണ് സി എൻ സുന്ദരൻ. പാർട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ടാല്‍ ബാങ്ക് ചെയർമാൻ സ്ഥാനവും അദ്ദേഹത്തിന് നഷ്ടമാവും. ഒരു കാലത്ത് തൃപ്പൂണിത്തുറയിലെ ശക്തനായ നേതാവായിരുന്നു സുന്ദരന്‍. വിഭാഗീയത ശക്തമായ കാലത്ത് പിണറായി പക്ഷത്തെ കരുത്തനുമായിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പിൽ സിറ്റിങ് സീറ്റിലെ എം സ്വരാജിന്റെ പരാജയം തുടർഭരണത്തിലും സി പി എമ്മിന് കനത്ത തിരിച്ചടിയായി മാറിയിരുന്നു.തൃപ്പൂണിത്തുറയിലെ തെരഞ്ഞെടുപ്പ് മണ്ഡലം സെക്രട്ടറിയായിരുന്ന സി എന്‍ സുന്ദരന് പുറമെ ജില്ലാ സെക്രട്ടേറിയേറ്റ് അംഗവും സി ഐ ടി യു സംസ്ഥാന വൈസ് പ്രസിഡന്റുമായ സി കെ മണിശങ്കർ, വൈറ്റില ഏരിയ സെക്രട്ടറിയായിരുന്ന കെ ഡി വിൻസെന്‍റ്, ജില്ല സെക്രട്ടേറിയേറ്റ് അംഗം എൻസി മോഹനൻ തുടങ്ങിയ പ്രമുഖർക്കെതിരെയായിരുന്നു പാർട്ടി നടപടി.
പെരുമ്പാവൂർ ഏരിയ സെക്രട്ടറിയായിരുന്ന പി എം സലിം, പെരുമ്പാവൂർ ഏരിയ കമ്മിറ്റി അംഗമായിരുന്ന മുൻ എം എൽ എ സാജു പോൾ, ആർ. എം. രാമചന്ദ്രൻ, എം. ഐ. ബീരാസ്, കൂത്താട്ടുകുളം ഏരിയ കമ്മിറ്റിയുടെ കീഴിലെ ബ്രാഞ്ച് കമ്മിറ്റികളിൽ അംഗങ്ങളായിരുന്ന അരുൺ സത്യൻ, അരുൺ വി തുടങ്ങിയ നേതാക്കളും പാർട്ടി നടപടിക്ക് വിധേയമായിരുന്നു. പാർട്ടിയിൽ നിന്നു പുറത്താക്കിയ കൂത്താട്ടുകുളം മുൻ ഏരിയ സെക്രട്ടറി ഷാജു ജേക്കബിനെതിരെയുള്ള നടപടി മത്രമാണ് പാർട്ടി പുനഃപരിശോധിക്കാതിരുന്നത്.