തൃശൂര്‍ അഞ്ഞൂര്‍ പാറക്കുളത്തില്‍ വീട്ടമ്മയടക്കം നാലുപേര്‍ മുങ്ങി മരിച്ചു, ഞെട്ടിവിറച്ച് ഗ്രാമം
തൃശൂര്‍: അഞ്ഞൂര്‍ പാറക്കുളത്തില്‍ വീട്ടമ്മയടക്കം നാലുപേര്‍ മരിക്കാനിടയായ ദുരന്തത്തില്‍ ഞെട്ടി ഗ്രാമം. എന്താണു സംഭവിച്ചതെന്ന് ആര്‍ക്കുമറിയില്ല. അപകടം നടന്ന കുളത്തിനു അല്പം ദൂരെ വീടുകളുണ്ട്. എന്നാല്‍ നിലവിളികള്‍ ഒന്നുംതന്നെ കേട്ടിരുന്നില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. പലരും വിഷുവിന്റെ ആഘോഷത്തിലായിരുന്നു.
സ്ഥിരമായി നാട്ടുകാര്‍ ഈ പാറക്കുളത്തിലാണ് വസ്ത്രങ്ങള്‍ അലക്കിയിരുന്നത്. ക്വാറിയായതിനാല്‍ വേനല്‍ക്കാലത്തും ധാരാളം വെള്ളമുണ്ടായിരിക്കും. മരിച്ച സീതയ്ക്ക് നല്ല പോലെ നീന്തല്‍ അറിയാം. ഇതുകാരണം വെള്ളത്തില്‍ മുങ്ങിമരിക്കാനുള്ള സാധ്യത വിരളമാണ്. മരിച്ച ഹാഷിം ഷര്‍ട്ട് ഊരി വച്ചശേഷം കുളത്തില്‍ ഇറങ്ങുന്നതിനിടെ കാല്‍വഴുതിവീണ് മുങ്ങിത്താഴ്ന്നതായി കരുതുന്നു. കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മറ്റു മൂന്നുപേരും കുളത്തില്‍ മുങ്ങിത്താഴുകയായിരുന്നുവെന്നാണ് കരുതുന്നത്. മുളയുടെ ചില്ലകള്‍ക്കിടയില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇത് കുളത്തിന്റെ കരയ്ക്കടുത്തുതന്നെയാണ്. മുങ്ങിത്താഴ്ന്നവര്‍ മുളയുടെ ചില്ലകള്‍ക്കിടയില്‍ കുടുങ്ങിപ്പോയാണ് മരണം സംഭവിച്ചതെന്ന് കരുതുന്നു.

തങ്കയാണ് സീതയുടെ അമ്മ. സീതയുടെ ഭര്‍ത്താവ് തമിഴ്‌നാട് സ്വദേശി പ്രകാശനുമായി ഇപ്പോള്‍ ബന്ധമില്ല. മകള്‍ പ്രതിക (കിങ്ങിണി) തൊഴിയൂര്‍ ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ്. ഭര്‍ത്താവായ മുഹമ്മദുമായി അകന്നു കഴിയുന്ന ബുഷറയുടെ മകളായ സന കുന്നംകുളം ഗവ. ഗേള്‍സ് ഹൈസ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. ഉമ്മ ബുഷറയ്ക്ക് ഗള്‍ഫിലാണ് ജോലി. മകളുടെ മരണവാര്‍ത്തയറിഞ്ഞ് നാട്ടിലെത്തിയിട്ടുണ്ട്.
നാടകം, നൃത്തം എന്നിവയിലും മികവു പുലര്‍ത്തിയിരുന്ന സന സി.പി.എമ്മിന്റെ സംസ്ഥാന സമ്മേളനത്തിന്റെ റെഡ് വളണ്ടിയറായിരുന്നു. പാരലല്‍ കോളജില്‍ പ്ലസ്ടുവിനു പഠിക്കുന്ന സഹദാണ് സഹോദരന്‍. ബുഷറയുടെ ബന്ധുവായ സീനത്ത് - അനസ് ദമ്പതികളുടെ മകനാണ് ഹാഷിം. വിഷു പ്രമാണിച്ച് ചേലക്കര കാളിയാറോഡിലെ വീട്ടില്‍നിന്ന് ബുഷറയുടെ വീട്ടിലേക്ക് വിരുന്നുവന്നതായിരുന്നു. മുള്ളൂര്‍ക്കര പൈങ്കുളം കിള്ളിമംഗലം അല്‍ - ഇര്‍ഷാദ് സ്‌കൂളിലെ രണ്ടാംക്ലാസ് വിദ്യാര്‍ഥിയാണ്. ഹസനയാണ് സഹോദരി.
വിഷു ആഘോഷങ്ങള്‍ക്കിടയിലുണ്ടായ ദുരന്തം അഞ്ഞൂര്‍ ഗ്രാമത്തെയും പരിസരപ്രദേശങ്ങളെയും ദുഃഖത്തിലാഴ്ത്തി. വിവരമറിഞ്ഞ് നൂറുകണക്കിനാളുകളാണ് രാത്രിയില്‍ സംഭവസ്ഥലത്തേക്ക് ഒഴുകിയെത്തിയത്. അഞ്ഞൂര്‍ പാറക്കുളത്തില്‍ ആദ്യമായാണ് നാലുപേര്‍ മുങ്ങിമരിക്കുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. ഈ കുളത്തിനു പരിസരത്തും ക്വാറി കുളങ്ങളുണ്ട്.
എല്ലാവരെയും കണ്ണീരിലാഴ്ത്തിയാണ് ഈ നാലുപേര്‍ക്കും അഞ്ഞൂര്‍ ഗ്രാമം യാത്രാമൊഴി നല്‍കിയത്. പോസ്റ്റുമോര്‍ട്ടത്തിനുശേഷം നാലു മൃതദേഹങ്ങളും അഞ്ഞൂര്‍കുന്ന് ഗ്രൗണ്ടില്‍ പ്രത്യേകം തയാറാക്കിയ പന്തലില്‍ പൊതുദര്‍ശനത്തിനു വച്ചു. ഈ സമയം സ്ത്രീകളടക്കം നിരവധിപേര്‍ ഗ്രൗണ്ടില്‍ കാത്തുനിന്നിരുന്നു. സീതയുടെ അടുത്തുതന്നെയാണ് മകളെയും കിടത്തിയിരുന്നത്. സനയുടെ അടുത്ത് ഹാഷിമും. ഒരുമണിക്കൂര്‍ പൊതുദര്‍ശനത്തിനുവച്ച മൃതദേഹങ്ങളില്‍ അഞ്ഞൂര്‍ ഗ്രാമനിവാസികള്‍ അന്ത്യാഞ്ജലികള്‍ അര്‍പ്പിച്ചു.
സി.പി.എം. ജില്ലാ സെക്രട്ടറി കെ. രാധാകൃഷ്ണന്‍, ഏരിയാസെക്രട്ടറി എം.എന്‍. സത്യന്‍, ജില്ലാ കമ്മിറ്റിയംഗം ടി.കെ. വാസു, ഡി.സി.സി. പ്രസിഡന്റ് ടി.എന്‍. പ്രതാപന്‍, ജോസഫ് ചാലിശേരി, ബ്ലോക്ക് പ്രസിഡന്റ് കെ. ജയശങ്കര്‍, ബി.ജെ.പി. ജില്ലാ പ്രസിഡന്റ് എ. നാഗേഷ്, നഗരസഭാ ചെയര്‍പേഴ്‌സണ്‍ സീതാ രവീന്ദ്രന്‍, വൈസ് ചെയര്‍മാന്‍ പി.എം. സുരേഷ്, കുന്നംകുളം താലൂക്ക് തഹസില്‍ദാര്‍ ടി. ബ്രീജാകുമാരി, കൗണ്‍സിലര്‍മാര്‍, രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍ എന്നിവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.












Click it and Unblock the Notifications