പൗരത്വ നിയമത്തിന് പിന്തുണ തേടി വീട് കയറിയ കേന്ദ്രമന്ത്രിക്ക് തുടക്കം പാളി! പിന്തുണയില്ലെന്ന് ഓണക്കൂർ
തിരുവനന്തപുരം:എതിരെ ശക്തമായ പ്രതിരോധം ഉയര്‍ത്തുന്ന കേരളത്തില്‍ പിന്തുണ തേടിയിറങ്ങിയ ബിജെപിക്ക് തുടക്കം തന്നെ പിഴച്ചു. പൗരത്വ നിയമത്തിന് പിന്തുണ തേടി ഗൃഹസമ്പര്‍ക്കത്തിന് ഇറങ്ങിയിരിക്കുന്നത് കേന്ദ്ര മന്ത്രി കിരണ്‍ റിജിജു അടക്കമുളള നേതാക്കളാണ്. കേന്ദ്രമന്ത്രി ആദ്യമെത്തിയത് എഴുത്തുകാരനായ ജോര്‍ജ് ഓണക്കൂറിന്റെ വീട്ടിലായിരുന്നു.
എന്നാല്‍ പൗരത്വ നിയമത്തിന് പിന്തുണ പ്രതീക്ഷിച്ച കേന്ദ്രമന്ത്രിക്ക് ആദ്യപ്രതികരണം തന്നെ കല്ലുകടിയായി. പൗരത്വ ഭേദഗതി നിയമം മുസ്ലീംകള്‍ക്ക് എതിരല്ലെന്ന് മന്ത്രി വിശദീകരിച്ചു. പൗരത്വം കേന്ദ്രത്തിന്റെ അധികാരപരിധിയില്‍ ഉളള വിഷയം ആണെന്നും അതില്‍ സംസ്ഥാനങ്ങള്‍ക്ക് റോളില്ലെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി.

കേരള നിയമസഭ പൗരത്വ ഭേദഗതിക്ക് എതിരെ പ്രമേയം പാസ്സാക്കിയതിനേയും കേന്ദ്ര മന്ത്രി വിമര്‍ശിച്ചു. കേരളത്തിന്റെത് രാഷ്ട്രീയ ഗിമ്മിക്കാണ് എന്നാണ് മന്ത്രി അഭിപ്രായപ്പെട്ടത്. മന്ത്രി നിലപാട് വ്യക്തമാക്കിയതിന് പിന്നാലെ ജോര്‍ജ് ഓണക്കൂര്‍ പൗരത്വ ഭേദഗതി നിയമത്തിന് എതിരെയുളള തന്റെ അഭിപ്രായം മന്ത്രിയോട് തുറന്ന് പറയുകയായിരുന്നു.
ഒരു മതത്തെ മാത്രം പൗരത്വ ഭേദഗതി നിയമത്തില്‍ നിന്ന് ഒഴിവാക്കിയത് ശരിയായില്ലെന്ന് ഓണക്കൂര്‍ മന്ത്രിയോട് പറഞ്ഞു. മതം നോക്കിയാകരുത് ഇന്ത്യയിലേക്ക് വരുന്നവര്‍ക്ക് പൗരത്വം നല്‍കേണ്ടത്. ഇന്ത്യയുടെ സംസ്‌ക്കാരം എല്ലാവരെയും ഉള്‍ക്കൊളളുന്നതാണ് എന്നും കിരണ്‍ റിജിജുവിനോട് ജോര്‍ജ് ഓണക്കൂര്‍ അറിയിച്ചു. പിന്നീട് മാധ്യമങ്ങള്‍ക്ക് മുന്നിലും ഓണക്കൂര്‍ ഈ നിലപാട് ആവര്‍ത്തിച്ചു. തുടക്കത്തില്‍ തന്നെ എതിര്‍പ്പ് നേരിട്ടത് മന്ത്രിക്കും ഒപ്പമുണ്ടായിരുന്ന സംസ്ഥാന ബിജെപി നേതാക്കള്‍ക്കും കല്ലുകടിയായി.












Click it and Unblock the Notifications