സ്വർണം വൈകീട്ടോടെ വീണ്ടും കുതിച്ചു, ഗ്രാമിന് 135 ഉയർന്നു, ഗ്രാം, പവൻ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വൻ വർധന. 22 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് വൈകുന്നേരത്തോടെ 135 രൂപ ഉയർന്ന് 13,565 രൂപയായി. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,080 രൂപ വർധിച്ച് 1,08,520 രൂപയിലെത്തി.പവന് ഇന്ന് രണ്ടുതവണയായി വർധിച്ചത് 1400 രൂപയാണ്. രാവിലെ ഗ്രാമിന് 13,430 രൂപയും പവന് 1,07,440 രൂപയുമായിരുന്നു വില.
ആഗോള വിപണിയിൽ സ്വർണവില കുതിച്ചുയർന്നതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. ഇന്ന് രാജ്യാന്തര വിപണിയിൽ സ്വർണവില ഏകദേശം 1.6 ശതമാനം വരെ ഉയർന്ന് ഔൺസിന് 4,200 ഡോളറിന് മുകളിലെത്തി. നിലവിൽ ഔൺസിന് 62 ഡോളറിന്റെ വർധനയോടെ 4,204 ഡോളറിനടുത്താണ് വ്യാപാരം പുരോഗമിക്കുന്നത്.

ഇറാൻ-അമേരിക്ക സമാധാന ചർച്ചകളിൽ പുരോഗതിയുണ്ടെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ സ്വർണത്തിന് അനുകൂലമാകുന്നത്. പ്രതിസന്ധി അടങ്ങുവെന്ന സൂചന ക്രൂഡ് ഓയിൽ വില കുറയാൻ കാരണമായി. നിലവിൽ ബാരലിന് 80 ഡോളറിന് താഴെയാണ് ക്രൂഡ് വില. ക്രൂഡ് ഓയിൽ വില ഇടിയുന്നത് പണപ്പെരുപ്പ ആശങ്കകൾ കുറയ്കും. പണപ്പെരുപ്പ സമ്മർദം കുറഞ്ഞാൽ കേന്ദ്ര ബാങ്കുകൾ പലിശനിരക്കുകൾ ഉയർത്താനുള്ള സാധ്യതയും കുറയും. ഈ പ്രതീക്ഷയാണ് ഇപ്പോൾ നിക്ഷേപകരെ കൂടുതൽ സ്വർണത്തിലേക്ക് ആകർഷിക്കുന്നത്.
അതേസമയം ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യത്തകർച്ചയും ആഭ്യന്തര സ്വർണവിലയെ സ്വാധീനിച്ചു. ഇന്ന് രൂപ 34 പൈസ ഇടിഞ്ഞ് 94.67 എന്ന നിലയിലേക്ക് താഴ്ന്നു. രൂപയുടെ മൂല്യം കുറയുമ്പോൾ ഇറക്കുമതി ചെയ്യുന്ന സ്വർണത്തിന്റെ ചെലവ് കൂടുന്നതിനാൽ രാജ്യത്തെ വിപണിയിലും വില ഉയരുന്നതാണ് പതിവ്.
ഫെഡ് നിലപാട് നിർണായകം
പലിശനിരക്കുകൾ കുറയുന്ന സാഹചര്യം ഉണ്ടായാൽ ഡോളറിന്റെ കരുത്ത് കുറയും. അത്തരം സാഹചര്യങ്ങളിൽ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന് കൂടുതൽ ആവശ്യക്കാരുണ്ടാകാറുണ്ട്.
അതേസമയം, അമേരിക്കയിൽ പണപ്പെരുപ്പം പൂർണമായി നിയന്ത്രണവിധേയമായിട്ടില്ലെന്നും തൊഴിൽ വിപണി ഇപ്പോഴും ശക്തമായി തുടരുന്നുവെന്നുമുള്ള വിലയിരുത്തലുകൾ ഫെഡറൽ റിസർവിനെ ജാഗ്രതയോടെ മുന്നോട്ട് പോകാൻ നിർബന്ധിതരാക്കുന്നുണ്ട്. പലിശനിരക്ക് കുറയ്ക്കൽ തീരുമാനങ്ങൾ വൈകുകയാണെങ്കിൽ ഹ്രസ്വകാലത്ത് സ്വർണവിലയ്ക്ക് സമ്മർദമുണ്ടാകാൻ സാധ്യതയുണ്ട്. എന്നാൽ ദീർഘകാലാടിസ്ഥാനത്തിൽ കേന്ദ്ര ബാങ്കുകളുടെ തുടർച്ചയായ സ്വർണ വാങ്ങലും ആഗോള രാഷ്ട്രീയ-സാമ്പത്തിക അനിശ്ചിതത്വങ്ങളും സ്വർണവിലയ്ക്ക് പിന്തുണ നൽകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളായ ജെപി മോർഗൻ, ഗോൾഡ് മാൻ സാച്ചസ് തുടങ്ങിയവയുടെ പ്രവചനങ്ങൾ പ്രകാരം 2026-ൽ സ്വർണവില ഔൺസിന് 5,400 മുതൽ 6,300 ഡോളർ വരെ ഉയരാൻ സാധ്യതയുണ്ട്. ലോകമെമ്പാടുമുള്ള കേന്ദ്ര ബാങ്കുകൾ സ്വർണ ശേഖരണം തുടരുകയും സാമ്പത്തിക അനിശ്ചിതത്വങ്ങൾ നിലനിൽക്കുകയും ചെയ്താൽ ഈ മുന്നേറ്റം കൂടുതൽ ശക്തമാകാമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
എന്നാൽ ഫെഡറൽ റിസർവ് വീണ്ടും കടുത്ത പലിശനിരക്ക് നയം സ്വീകരിച്ചാ സ്വർണവിലയിൽ തിരുത്തൽ ഉണ്ടായേക്കാമെന്നും വിലയിരുത്തലുകളുണ്ട്. എന്നിരുന്നാലും ദീർഘകാല നിക്ഷേപത്തിനും സാമ്പത്തിക അനിശ്ചിതത്വങ്ങളിൽ നിന്ന് സംരക്ഷണം നേടുന്നതിനുമുള്ള പ്രധാന മാർഗങ്ങളിലൊന്നായി സ്വർണം തുടരുമെന്നാണ് വിപണി വിദഗ്ധരുടെ പൊതുവായ അഭിപ്രായം.












Click it and Unblock the Notifications