സ്വർണ വില ഇടിഞ്ഞ് വീഴുമോ അതോ കുതിക്കുമോ?; വിവാഹ സീസണാണ് വരുന്നത്,എന്ത് ചെയ്യണം? പ്രവചനങ്ങൾ ഇങ്ങനെ
ഭൗമരാഷ്ട്രീയ സംഘർഷങ്ങളാണ് സ്വർണവിലയെ സ്വാധാനീക്കുന്നത്.
കഴിഞ്ഞയാഴ്ച ഔൺസിന് 3,350 ഡോളർ ആയിരുന്ന രാജ്യാന്തരവില ഇന്ന് 3,353 ഡോളറിൽ എത്തി നിൽക്കുകയാണ്. ഇനിയുളള ദിവസങ്ങളിൽ സ്വർണവില കൂടുമോ അതോ കുറയുമോയെന്നാണ് ഉറ്റുനോക്കുന്നത്.
വരും ദിവസങ്ങളിൽ സ്വർണവിലയെ നിരവധി ഘടകങ്ങൾ സ്വാധീനിച്ചേക്കും. ഇതിൽ പ്രധാനം യുഎസ് ഫെഡറൽ ബാങ്ക് വരും ദിവസങ്ങളിൽ സ്വീകരിക്കുന്ന നിലപാടായിരിക്കും. കേന്ദ്രബാങ്ക് ചെയർമാൻ ജെറോം പവലിനെ മാറ്റി മറ്റൊരാളെ കൊണ്ടുവരണമെന്ന നിലപാട് റിപബ്ലിക്കൻ പാർട്ടിയിൽ ഒരു വിഭാഗം നേതാക്കൾക്കുണ്ട്. പലിശ നിരക്ക് കുറക്കണമെന്ന് ജെറോമിന് മുകളിൽ ട്രംപ് അതിശക്തമായ സമ്മർദ്ദം ചെലുത്തുന്നുണ്ട്. എന്നാൽ നിലവിൽ പലിശനിരക്കിൽ മാറ്റം വരുത്തേണ്ടതില്ലെന്നാണ് പവലിന്റെ നിലപാട്.

ഈ മാസത്തെ യോഗത്തിൽ ജെറോം പവൽ എന്ത് തീരുമാനം കൈക്കൊള്ളുമെന്നത് സ്വർണ വിപണയിൽ കാര്യമായ ചലനങ്ങൾ ഉണ്ടാക്കും. പലിശ നിരക്ക് കുറച്ചാൽ അത് സ്വർണത്തിന്റെ ഡിമാന്റ് ഉയർത്തും, നിക്ഷേപകർ കൂടുതലായി സ്വർണം വാങ്ങിക്കൂട്ടിയാൽ വില കുതിച്ച് ഉയർന്നേക്കും. യൂറോപ്യൻ സെൻട്രൽ ബാങ്കിന്റെ പലിശ നിരക്ക് തീരുമാനവും സ്വർണത്തിന്റെ വില നിർണയത്തിൽ പ്രധാന പങ്കുവഹിക്കുമെന്നും സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നുണ്ട്.
വ്യാപാര യുദ്ധം കടുക്കുന്നതും വിലയെ സ്വാധീനിക്കും. ഓഗസ്റ്റ് ഒന്നിനാണ് യൂറോപ്യൻ യൂണിയൻ ഉൾപ്പെടെ നിരവധി രാജ്യങ്ങൾക്ക് മേൽ യുഎസ് ചുമത്തിയ ഇറക്കുമതി തീരുവ പ്രാബല്യത്തിൽ വരുന്നത്. യൂറോപ്യൻ യൂണിയന് മേൽ 30 ശതമാനം തീരുവയാണ് ട്രംപ് ചുമത്തിയിരിക്കുന്നത്. ഇത് അംഗീകരിക്കില്ലെന്നും ചർച്ച നടത്തണമെന്ന ആവശ്യം യൂറോപ്യൻ യൂനിയൻ മുന്നോട്ട് വെച്ചിട്ടുണ്ടെങ്കിലും ട്രംപ് ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയിട്ടില്ല.
ഇന്ത്യയുമായി വ്യാപാര ചർച്ചകൾ നടക്കുന്നുവെന്നും കരാർ ഉടൻ ഉണ്ടാക്കുമെന്നും ട്രംപ് ആവർത്തിക്കുന്നുണ്ടെങ്കിലും ഇരുരാജ്യങ്ങളും തമ്മിൽ പല നിർദ്ദേശങ്ങളിലും സമവായം ഉണ്ടാക്കിയിട്ടില്ല. 25 മുതൽ 30 ശതമാനം തീരുവയാണ് ഇന്ത്യക്ക് ചുമത്തുക എന്നാണ് യുഎസ് അറിയിച്ചത്. ഇതെല്ലാം നിക്ഷേപകരിൽ കടുത്ത ആശങ്കയ്ക്ക് വഴിവെച്ചിട്ടുണ്ട്. ഇത് സ്വർണത്തിന്റെ പെരുമ ഉയർത്തുകയും വില ഉയരാൻ കാരണമാകുകയും ചെയ്യും.
അതേസമയം വവാഹ സീസണാണ് വരാനിരിക്കുന്നതെന്നും സ്വർണ വിലയെ സ്വാധീനിക്കും. ഓഗസ്റ്റ് മുതൽ ഒക്ടോബർ വരെയുള്ള ആഭ്യന്തര ഉത്സവ സീസൺ വില വർധനവിന് കൂടുതൽ സഹായകമാകുമെന്ന് ജെഎം ഫിനാൻഷ്യൽ സർവീസസ് ഇബിജി - കമ്മോഡിറ്റി & കറൻസി റിസർച്ച് വൈസ് പ്രസിഡന്റ് പ്രണവ് മെർ അഭിപ്രായപ്പെട്ടു.
'ദുർബലമായ യുഎസ് ഡോളർ, ഭൗമരാഷ്ട്രീയപരമായ സംഘർഷങ്ങൾ, ശക്തമായ നിക്ഷേപകരുടെ ഡിമാൻഡ്, സെൻട്രൽ ബാങ്കിന്റെ തുടർച്ചയായ വാങ്ങലുകൾ എന്നിവ സ്വർണത്തിന്റെ വില ഉയർത്തും. , 2025-ൽ ആദ്യ പകുതിയിൽ സ്വർണ വില 26 ശതമാനമാണ് വർധിച്ചത്. അടുത്ത പകുതിയിൽ 4-8 ശതമാനം വരെ വർധിക്കാനാണ് സാധ്യത', വെൻചുറയിലെ കമ്മോഡിറ്റി & സിആർഎം മേധാവി എൻഎസ്. രാമസ്വാമി അഭിപ്രായപ്പെട്ടു.
അതിനിടെ ചൈനയുടെ സ്വർണ ഇറക്കുമതിയിൽ തുടർച്ചയായ രണ്ടാം മാസവും ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ജൂണിൽ രാജ്യത്തെ സ്വർണത്തിന്റെ ഉപഭോഗം കുറഞ്ഞുവെന്നാണ് കണക്കുകൾ. ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസിൻ്റെ കണക്കുകൾ പ്രകാരം ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ ഉപഭോക്താക്കളായ ചൈന കഴിഞ്ഞ മാസം ഇറക്കുമതി ചെയ്തത് 63 മെട്രിക് ടൺ സ്വർണമാണ്. ഇത് ജനുവരി മാസത്തിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ കണക്കാണിത്.
ഏപ്രിൽ മാസത്തിൽ 125 മെട്രിക് ടൺ ആയിരുന്നു ഇറക്കുമതി ചെയ്തത്. എന്നാൽ മെയ് മാസത്തിൽ 21.3 ശതമാനം ഇടിവുണ്ടായി. ജൂണിലെ കണക്കുകൾ മെയ് മാസത്തേക്കാൾ 36.3 ശതമാനം കുറവാണ്. ലോകത്തിലെ ഏറ്റവും വലിയ സ്വർണ് ഉപഭോക്തൃ രാഷ്ട്രമാണ് ചൈന. ചൈന ഇറക്കുമതി കുറക്കുന്നത് സ്വാഭാവികമായും സ്വർണത്തിന്റെ ഡിമാന്റ് കുറക്കും. ഡിമാന്റ് കുറയുന്നത് വില കുറയാൻ കാരണമായേക്കും.












Click it and Unblock the Notifications