സ്വർണ വില ഇവിടെങ്ങും നില്‍ക്കുന്നില്ല, കുതിച്ചുയരും: വിദഗ്ധർ പറയുന്നത് കേട്ടോ, കാരണങ്ങളേറെയുണ്ട്

കൊച്ചി: കഴിഞ്ഞ ദിവസത്തെ ചെറിയ ഇടിവിന് ശേഷം സ്വർണ വില ഇന്ന് വീണ്ടും വലിയ വർധനവ് രേഖപ്പെടുത്തിയിരിക്കുകയാണ്. 480 രൂപയുടെ വര്‍ധനവാണ് ഇന്ന് ഒരു പവന്‍ സ്വർണത്തിന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വർണത്തിന്റെ ഇന്നത്തെ മാർക്കറ്റ് നിരക്ക് 43840 രൂപയാണ്. ഗ്രാമിന് 60 രൂപ ഉയര്‍ന്ന് 5480 രൂപയായി.
ബുധനാഴ്ച 43360 രൂപയിലായിരുന്നു സ്വർണത്തിന്റെ വില്‍പ്പന നടന്നത്. ഇന്ത്യയില്‍ മാത്രമല്ല, അന്തർദേശീയ തലത്തിലും സ്വർണത്തിന്റെ വില മുന്നേറിക്കൊണ്ടിരിക്കുകയാണ്. നിലവിലെ സാഹചര്യങ്ങള്‍ തുടരുകയാണെങ്കില്‍ സ്വർണ വില പത്ത് ഗ്രാമിന് 70000 കടന്ന് കുതിക്കുമെന്നാണ് മാർക്കറ്റിങ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

10 ഗ്രാം സ്വർണത്തിന് 60,000 രൂപയ്ക്ക് മുകളിൽ
10 ഗ്രാമിന് 60,000 രൂപയ്ക്ക് മുകളിൽ എക്കാലത്തെയും ഉയർന്ന നിരക്കിലെത്തിയതിന് ശേഷമാമ് കഴിഞ്ഞ രണ്ട് ദിവസമായി സ്വർണ വിലയിൽ ഏറ്റക്കുറച്ചിലുണ്ടായിരിക്കുന്നത്. അന്താരാഷ്‌ട്രതലത്തിൽ, തിങ്കളാഴ്ച 52 ആഴ്‌ചയിലെ ഏറ്റവും ഉയർന്ന നിരക്കായ ഔൺസിന് 2,010 ഡോളറിലെത്തിയതിന് ശേഷം സ്വർണവില ഏകദേശം 2% ഇടിഞ്ഞിരുന്നു. ഇതാണ് ഇന്ത്യന്‍ വിപണിയിലും പ്രതിഫലിച്ചത്.

ഹ്രസ്വകാല നേട്ടം ലക്ഷ്യമിടുന്ന നിക്ഷേപകർ നേട്ടം കൊയ്യാനായി കൂടുതല്‍ സ്വർണം വാങ്ങിക്കൂട്ടിയതിന് ശേഷം അത് വലിയ തോതില്‍ വിപണിയില്‍ ഇറക്കിയതും സാധ്യമായ നിരക്ക് വർദ്ധനയെക്കുറിച്ചുള്ള യുഎസ് ഫെഡറൽ റിസർവിന്റെ പ്രസ്താവനയ്ക്കും നിലവിലുള്ള ബാങ്കിംഗ് തകർച്ചയെക്കുറിച്ചുള്ള പ്രസ്താവനയ്ക്കും മുമ്പുള്ള ജാഗ്രതാപരമായ സമീപനം എന്ന നിലയിലായിരുന്നു വലിയ തോതില്‍ വിറ്റഴിക്കല്‍ നടന്നത്.

എന്തുകൊണ്ട് വീണ്ടും സ്വർണ വില വർധിച്ചു
പിന്നീട് എന്തുകൊണ്ട് വീണ്ടും സ്വർണ വില വർധിച്ചുവെന്ന് ചോദിച്ചാല്‍ അതിന് വിവിധ കാരണങ്ങളുണ്ട്. സ്വർണ്ണം ഒരു ആത്യന്തിക സുരക്ഷിത സ്വത്താണ്. അതിനാൽ ഏതെങ്കിലും അനിശ്ചിതത്വത്തിലോ സാമ്പത്തിക ആഘാതമോ മുന്നില്‍ കാണുമ്പോള്‍ സ്വർണവില കുത്തനെ കുതിച്ചുയരുന്നുവെന്നാണ് മോത്തിലാൽ ഓസ്വാൾ ഫിനാൻഷ്യൽ സർവീസസിലെ കമ്മോഡിറ്റീസ് റിസർച്ചിലെ സീനിയർ വിപി നവനീത് ദമാനിയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്.
vastu tips: വിവാഹം ശരിയാവുന്നില്ലേ? പരിഹാരം വാസ്തുവിലുണ്ട്, വരുത്തണം വീട്ടില്‍ ചില മാറ്റം

കഴിഞ്ഞ വർഷം റഷ്യ-ഉക്രെയ്ൻ യുദ്ധസമയത്തും സ്വർണവില കുത്തനെ ഉയർന്നിരുന്നു. എന്നാല്‍ യുദ്ധ ഭീതി വലിയ തോതില്‍ കുറഞ്ഞതോടെ സ്വർണ വിലയും കുറഞ്ഞ് വന്നു. ആഗോളതലത്തിൽ പ്രധാന സെൻട്രൽ ബാങ്കുകൾ നിരക്ക് ഉയർത്താനും പണപ്പെരുപ്പ ആശങ്കകൾ ശമിപ്പിക്കാനും വളരെ സജീവമായി ഇടപെടുകയും ചെയ്തിരുന്നുവെന്നും വനീത് ദമാനി വ്യക്തമാക്കുന്നു.

മഞ്ഞ ലോഹത്തിന്റെ ഡിമാന്‍ഡ് വർധിപ്പിക്കുക
വിപണിയിൽ കടുത്ത പരിഭ്രാന്തി സൃഷ്ടിച്ച് ബാങ്കിംഗ് വ്യവസായത്തെ ഞെട്ടിച്ച എസ്‌വിബിയുടെയും ക്രെഡിറ്റ് സ്യൂസിന്റെയും തകർച്ചയാണ് നിലവിലെ വിലവർധനവില്‍ പ്രധാന കാരണമായി മാറിയിരിക്കുന്നത്. ഇതോടെ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ ആളുകള്‍ കൂടുതലായി സ്വർണത്തിലേക്ക് എത്തി. ഇത് മഞ്ഞ ലോഹത്തിന്റെ ഡിമാന്‍ഡ് വർധിപ്പിക്കുകയും ചെയ്തുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

അതേസമയം, 2023 ല്‍ ഉടനീളം സ്വർണ വിലയിലെ വർധനവ് പ്രവണത തുടരുമെന്നാണ് ബാങ്ക് ബസാർ.കോം സിഇഒ ആദിൽ ഷെട്ടി വിശ്വസിക്കുന്നത്. "ആഗോള സാമ്പത്തിക കാലാവസ്ഥ അനിശ്ചിതത്വത്തിലാണ്. പണപ്പെരുപ്പ മാർക്കറുകൾ മയപ്പെടുത്തുന്നതായി തോന്നുന്നുവെങ്കിലും അനിശ്ചിതത്വങ്ങൾ നിലനിൽക്കുന്നു. ഫെഡറൽ പലിശ നിരക്ക് ഉയർത്തുന്നു, രൂപയുടെ മൂല്യം കുറയുന്നു ഇതോടെ സ്വർണ്ണ വില കുതിച്ചുയരുന്നു. ഈ പ്രവണതകൾ ഈ വർഷം മുഴുവന്‍ നിലനിൽക്കുന്നതായി നമ്മള്‍ കണ്ടേക്കും, "അദ്ദേഹം പറഞ്ഞു.

സ്വർണ വില ഉയരാന്‍ തുടങ്ങി
2023 മാർച്ച് 20 വരെ, 1,3, 5 വർഷ കാലയളവിൽ സ്വർണം എല്ലാ വർഷവും ~12% റിട്ടേൺ നൽകുന്നുണ്ട്. ഇതോടെ സ്വർണ്ണം ഉചിതമായ പണപ്പെരുപ്പ സംരക്ഷണ വസ്തുമായി മാറിയിരിക്കുന്നുവെന്നാണ് നുവാമ വെൽത്ത് പ്രസിഡന്റ് രാഹുൽ ജെയിൻ രാഹുൽ ജെയിൻ വ്യക്തമാക്കുന്നത് ", റഷ്യ-ഉക്രെയ്ൻ സംഘർഷം, ഉയർന്ന പണപ്പെരുപ്പം, യുഎസ് ബാങ്കിംഗ് പ്രതിസന്ധികൾ എന്നിവ മൂലമുണ്ടാകുന്ന ആഗോള അനിശ്ചിതത്വത്തിന്റെ കാലത്ത് സ്വർണ വില ഉയരാന്‍ തുടങ്ങി. ഈ സാഹചര്യം ഇപ്പോഴും നിലനില്‍ക്കുന്നതിനാല്‍ വില മുകളിലേക്ക് തന്നെ പോവാനുള്ള സാധ്യത ശക്തമാണ്" അദ്ദേഹം അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications