'മുഖ്യമന്ത്രിക്ക് വേണ്ടി വിദേശത്തേക്ക് ഡോളർ കടത്തി', സരിത്ത് കസ്റ്റംസിന് നൽകിയ മൊഴി പുറത്ത്
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന് എതിരെ സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സരിത്ത് കസ്റ്റംസിന് നല്‍കിയ മൊഴി പുറത്ത്. തിരുവനന്തപുരം വിമാനത്താവളം വഴിയുളള ഡോളര്‍ കടത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പങ്കുണ്ട് എന്നതാണ് സരിത്ത് മൊഴി നല്‍കിയത് എന്നാണ് വിവരം. മുഖ്യമന്ത്രി 2017ല്‍ നടത്തിയ യുഎഇ യാത്രയ്ക്കിടെ ഡോളര്‍ കടത്തി എന്ന് സരിത്ത് മൊഴി നല്‍കി എന്നാണ് കസ്റ്റംസ് സരിത്തിന് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസില്‍ പറയുന്നത്. ഈ നോട്ടീസ് മാധ്യമങ്ങള്‍ പുറത്ത് വിട്ടു.
പിണറായി 2016ല്‍ മുഖ്യമന്ത്രി ആയതിന് ശേഷം ആദ്യമായി നടത്തിയ യുഎഇ യാത്ര ആയിരുന്നു 2017ലേത്. അന്ന് മുഖ്യമന്ത്രിക്ക് കൈമാറുന്നതിന് വേണ്ടി പണം അടങ്ങിയ ഒരു ബാഗ് യുഎഇയിലേക്ക് താന്‍ കൊണ്ട് പോയി എന്നാണ് സരിത്തിന്റെ മൊഴിയില്‍ ഉളളത്. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്‌ന സുരേഷ് ആണ് ബാഗ് കൊണ്ട് പോകാന്‍ തന്നെ വിളിച്ച് പറഞ്ഞത് എന്നും സരിത്തിന്റെ മൊഴിയില്‍ ഉണ്ട്.

മുഖ്യമന്ത്രി ഒരു ബാഗ് എടുക്കാന്‍ മറന്ന് പോയി എന്നും അത് സെക്രട്ടേറിയറ്റില്‍ പോയി കൈപ്പറ്റണം എന്നും സ്വപ്‌ന സുരേഷ് വിളിച്ച് പറഞ്ഞു. സെക്രട്ടേറിയറ്റില്‍ നിന്ന് ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ വിഭാഗത്തിലെ ഹരികൃഷ്ണന്‍ എന്നയാളില്‍ നിന്നും താന്‍ ആ ബാഗ് കൈപ്പറ്റി. ബ്രൗണ്‍ പേപ്പറില്‍ പൊതിഞ്ഞ നിലയില്‍ ആയിരുന്നു ആ ബാഗ് എന്നും ഉളളില്‍ എന്താണ് എന്ന് അറിയാനുളള കൗതുകത്തിന്റെ പേരില്‍ തുറന്നപ്പോള്‍ അത് നിറയെ പണം ആയിരുന്നു എന്നും സരത്തിന്റെ മൊഴിയിലുണ്ട്.
വിവരം സ്വപ്നയെ അറിയിച്ചുവെന്നും സ്വപ്‌ന പറഞ്ഞത് പ്രകാരം ബാഗ് അറ്റാഷെയെ ഏല്‍പ്പിച്ചു. അറ്റാഷെ ആണ ്ബാഗ് മുഖ്യമന്ത്രിക്ക് കൈമാറാനായി യുഎഇയിലേക്ക് കൊണ്ട് പോയത് എന്നും സരിത്തിന്റെ മൊഴിയില്‍ പറയുന്നു. ബാഗ് മുഖ്യമന്ത്രിയെ ഏല്‍പ്പിച്ചുവെന്ന് സ്വപ്‌ന പറഞ്ഞതായും സരിത്ത് പറയുന്നു. ഡോളര്‍ കടത്തുമായി ബന്ധപ്പെട്ട് സ്വപ്‌ന സുരേഷും സമാന മൊഴി നേരത്തെ നല്‍കിയത് പുറത്ത് വന്നിരുന്നു. 2017ലെ മുഖ്യമന്ത്രിയുടെ യുഎഇ യാത്രയ്ക്കിടെ യുഎഇ കോണ്‍സുലേറ്റിലെ അഹമ്മദ് അല്‍ദൗഖി എന്ന ഡിപ്ലോമാറ്റ് വഴി വിദേശ കറന്‍സി കടത്തി എന്നാണ് സ്വപ്ന മൊഴി നല്‍കിയത്. ഇക്കാര്യം കസ്റ്റംസിന്റെ ഷോകോസ് നോട്ടീസില്‍ വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications