എതിർപ്പ് ശക്തം; സിപിഎം പ്രവർത്തകർക്കെതിരെ യുഎപിഎ ചുമത്തിയ നടപടി സർക്കാർ പുന: പരിശോധിച്ചേക്കും
തിരുവനന്തപുരം: കോഴിക്കോട് പന്തീരങ്കാവിൽ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് സിപി എം പ്രവർത്തകർക്കെതിരെ യുഎപിഎ ചുമത്തിയ നടപടി സർക്കാർ പുനപരിശോധിക്കും. നടപടിക്കെതിരെ എതിർപ്പ് ശക്തമായ സാഹചര്യത്തിലാണ് തീരുമാനം. യുഎപിഎ ചുമത്തുന്ന കേസുകൾക്ക് സർക്കാരിന്റെയും വിരമിച്ച ഹൈക്കോടതി ജസ്റ്റിസ് അധ്യക്ഷനായ സമിതിയുടെയും അനുമതി വേണമെന്നാണ് വ്യവസ്ഥ. യുഎപിഎ സമിതിയുടെ പരിശോധനയ്ക്ക് ശേഷമായിരിക്കും കേസിൽ പ്രോസിക്യൂഷന് അനുമതി നൽകുക.
ഇടത് സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെ യുഡിഎഫ് സർക്കാർ ചുമത്തിയിരുന്ന ആറ് യുഎപിഎ കേസുകൾ റദ്ദാക്കിയിരുന്നു. 7 പേർക്കെതിരായ കേസിൽ സർക്കാർ പ്രോസിക്യൂഷൻ അനുമതി നിരസിക്കുകയും ചെയ്തു. കോഴിക്കോട് പന്തീരാങ്കാവിൽ നിന്നും അലൻ ഷുഹൈബ്, താഹാ ഫൈസൽ എന്നി രണ്ട് യുവാക്കളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മാവോയിസ്റ്റ് ലഘുലേഖകൾ വിതരമം ചെയ്യുന്നതിനിടെയാണ് ഇവരെ പിടികൂടിയതെന്നാണ് പോലീസ് പറയുന്നത്.

യുവാക്കൾക്കെതിരെ യുഎപിഎ ചുമത്തിയ നടപടിക്കെതിരെ വലിയ വിമർശനങ്ങളാണ് ഉയർന്നത്. സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങി നിരവധി നേതാക്കൾ രംഗത്ത് എത്തിയിരുന്നു. യുഎപിഎ ചുമത്തിയത് പരിശോധിക്കാൻ നേരത്തെ ഉത്തരമേളക ഐജി അശോക് യാദവിനോട് ഡിപിജി ആവശ്യപ്പെട്ടിരുന്നു.
അതേസമയം അറസ്റ്റിലായ താഹയെ പോലീസ് നിർബന്ധിച്ച് മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിപ്പിക്കുകയായിരുന്നുവെന്ന ആരോപണവുമായി അമ്മ ജമീല രംഗത്ത് എത്തിയിട്ടുണ്ട്. മാവോയിസ്റ്റ് പ്രസിദ്ധീകരണങ്ങൾ എന്ന പേരിൽ എടുത്ത് കൊണ്ട് പോയത് മകന്റെ പാഠ പുസ്തകങ്ങളാണെന്നും താഹയുടെ അമ്മ പറയുന്നു. അറസ്റ്റിലായ ഇരുവരെയും 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തിരിക്കുകയാണ്.












Click it and Unblock the Notifications