മുഖ്യമന്ത്രി ഭീഷണിപ്പെടുത്തുകയാണ്, ഓർഡിനൻസ് രാഷ്ട്രപതിക്ക്, രൂക്ഷമായി കടന്നാക്രമിച്ച് ഗവർണർ
തിരുവനന്തപുരം: സംസ്ഥാനത്തെ സർവ്വകലാശാലകളുടെ ചാൻസലർ പദവിയിൽ നിന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ നീക്കാനുളള ഓർഡിനൻസിന് മന്ത്രിസഭ ഇന്ന് അംഗീകാരം നൽകിയിരിക്കുകയാണ്. താൻ ഉൾപ്പെട്ട വിഷയത്തിൽ സ്വന്തം തീരുമാനമെടുക്കില്ലെന്നും ഓർഡിനൻസ് വന്നാൽ രാഷ്ട്രപതിക്ക് അയക്കുമെന്നും മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ ഗവർണർ വ്യക്തമാക്കി. ' ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കാനുളള ഓര്‍ഡിനന്‍സ് തന്റെ പക്കലേക്ക് എത്തിയിട്ടില്ല. ഓര്‍ഡിനന്‍സിന്റെ ഉളളടക്കം എന്താണെന്ന് തനിക്ക് അറിവില്ല. പക്ഷേ പശ്ചിമ ബംഗാളിലെ കേസിലെ സുപ്രീം കോടതി വിധി വളരെ വ്യക്തമാണ്. ആ വിധി കെടിയു കേസില്‍ കേരള ഹൈക്കോടതിയും പരാമര്‍ശിക്കുകയുണ്ടായി'.
വൈസ് ചാന്‍സലറെ നിയമിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് യാതൊരു റോളും ഇല്ലെന്ന് സുപ്രീം കോടതി വിധിയില്‍ വ്യക്തമായി പറഞ്ഞിട്ടുളളതാണ്. യുജിസി മാനദണ്ഡങ്ങള്‍ സംസ്ഥാനത്തെ നിയമങ്ങള്‍ക്ക് മേലെയാണ് എന്നും ഗവര്‍ണര്‍ പറഞ്ഞു. ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് തന്നെ നീക്കാനുളള ഓര്‍ഡിനന്‍സ് തന്റെ മുന്നിലേക്ക് എത്തിയാല്‍ രാഷ്ട്രപതിക്ക് അയക്കുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. മുഖ്യമന്ത്രി തനിക്ക് നാല് കത്ത് അയച്ചിട്ടുണ്ട് സര്‍ക്കാരിന്റെ ഇടപെടല്‍ സര്‍വ്വകലാശാലകളില്‍ ഉണ്ടാകില്ല എന്നത് സംബന്ധിച്ച്.
കേരളത്തിലെ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് വേണ്ടിയല്ല, പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വേണ്ടിയാണ് എന്നതാണ് അവസ്ഥ. സര്‍ക്കാര്‍ കാര്യങ്ങള്‍ വ്യക്തമായി വിശദീകരിച്ചാല്‍ ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്ക് അയക്കും. സര്‍ക്കാര്‍ തന്നെ ടാര്‍ജറ്റ് ചെയ്തിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഭാഷ തീവ്രവാദികളുടേതാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. ഗുരുതരമായ പ്രത്യാഘാതമുണ്ടാകും എന്ന് മുഖ്യമന്ത്രി പറഞ്ഞതിനെയാണ് ഗവര്‍ണര്‍ രൂക്ഷമായി വിമര്‍ശിച്ചത്. സംസ്ഥാനത്തിന്റെ മേധാവിയെ മുഖ്യമന്ത്രി ഭീഷണിപ്പെടുത്തുകയാണ്. പ്രത്യാഘാതം ഗുരുതരമായാലും അത് നേരിടാന്‍ താന്‍ തയ്യാറാണ് എന്നും ഗവര്‍ണര്‍ പറഞ്ഞു.
പിണറായി വിജയനെ പണ്ട് ഒരു ഐപിഎസ് ഓഫീസര്‍ തോക്കെടുത്ത് കാണിച്ചപ്പോള്‍ ഭയന്നു എന്ന തരത്തില്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളെ കണ്ടപ്പോള്‍ ഗവര്‍ണര്‍ പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ പോലീസ് സ്‌റ്റേഷനിലെ ജനറല്‍ ഡയറി പരിശോധിച്ചാല്‍ കൃത്യമായ വിവരം കിട്ടുമെന്നും ഗവര്‍ണര്‍ പറഞ്ഞു.