'ഗവർണറുടേത് വെറും ‘ഷോ' മാത്രം, കേരളത്തിലെ ജനങ്ങളെ വെല്ലുവിളിക്കുന്നു'; മന്ത്രി ശിവൻകുട്ടി
തിരുവനന്തപുരം∙ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പ്രതിഷേധത്തിനെതിരെ രൂക്ഷവിമർശനവുമായി മന്ത്രി വി ശിവൻകുട്ടി. ഗവർണറുടേത് വെറും 'ഷോ' മാത്രമാണെന്നും ഭരണഘടന വിരുദ്ധമായ കാര്യങ്ങൾ ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ ഗവർണറായിരിക്കും ആരിഫ് മുഹമ്മദ് ഖാനെന്നും ശിവൻകുട്ടി പറഞ്ഞു.
'താൻ ഇരിക്കുന്ന പദവി പോലും നോക്കാതെയാണ് പ്രവർത്തിക്കുന്നത്. അദ്ദേഹത്തെ പോലെ മറ്റൊരു സംസ്ഥാനത്തുള്ള ഗവർണറും പെരുമാറിയിട്ടുണ്ടാകില്ല. റോഡിലിറങ്ങി കുത്തിയിരിപ്പ് സത്യാഗ്രഹം നടത്തി ഭരണഘടന വിരുദ്ധമായ കാര്യങ്ങൾ ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ ഗവർണറായിരിക്കും ആരിഫ് മുഹമ്മദ് ഖാൻ.

ഗവർണർ കേരളത്തെ വെല്ലുവിളിക്കുകയാണ്. മുഖ്യമന്ത്രി അവിടെ ചെല്ലണം എന്നാണ് അദ്ദേഹം പറയുന്നത്. ഇതൊക്കെ കേട്ടുകേൾവി പോലും ഇല്ലാത്ത കാര്യമാണ്. കേരളത്തിലേത് ജനങ്ങൾ വോട്ട് ചെയ്ത് തിരഞ്ഞെടുത്ത സർക്കാരാണ്. സർക്കാരിന്റെ തലവനായ മുഖ്യമന്ത്രിയെ എത്ര തവണ അദ്ദേഹം ആക്ഷേപിച്ചിരിക്കുന്നു. മര്യാദയില്ലാതെ പെരുമാറിയിരിക്കുന്നു. ജനാധിപത്യത്തേയും കേരളത്തിലെ ജനങ്ങളേയും ഓർത്തുകൊണ്ട് ഞങ്ങൾ അതൊക്കെ ക്ഷമിച്ചിരിക്കുകയാണ്.
ഇതുപോലുള്ള ഷോ ഇറക്കി ഇടതുപക്ഷ സർക്കാരിനെ വിരട്ടാമെന്ന് കരുതരുത്. അതൊന്നും ഇവിടെ വിലപ്പോവില്ല. ഗവർണർക്ക് പ്രോട്ടോക്കോൾ പ്രകാരമുള്ള സുരക്ഷ പോലീസ് നൽകുന്നുണ്ട്. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും അതുതന്നെയാണ് നൽകുന്നത്. ഞങ്ങളൊക്കെ പോകുമ്പോൾ ഒരുപാട് സ്ഥലങ്ങളിൽ പ്രതിഷേധം ഉണ്ടാകാറുണ്ട്. ഞങ്ങളൊന്നും ചാടി റോഡിൽ ഇരുന്നിട്ടില്ല. ഗവർണർ കേരളത്തിനെതിരായ വികാരം ഉണ്ടാക്കാനാണ് നോക്കുന്നത്. ദേശീയ വാർത്തയാക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം', വി ശിവൻകുട്ടി പറഞ്ഞു.
അതേസമയം ഗവർണറുടെ പൊറാട്ട് നാടകങ്ങൾ കണ്ട് പ്രതിഷേധം അവസാനിപ്പിക്കില്ലെന്നും ജനാധിപത്യപരമായ രീതിയിൽ പ്രതിഷേധം തുടരുമെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ പ്രതികരിച്ചു. 'രാജ്യത്തിനകത്ത് ജനാധിപത്യപരമായ പ്രതിഷേധമറിയിക്കുന്നതിന് എല്ലാവര്‍ക്കും അവകാശമുണ്ട് ഞങ്ങള്‍ ആ അവകാശം വിനിയോഗിക്കിക്കുകയാണ് ചെയ്യുന്നത്. എന്നാൽ എല്ലാ പ്രോട്ടോക്കോളുകളും ലംഘിച്ചുകൊണ്ടാണ് ഗവർണർ ഇതിനോട് പ്രതികരിക്കുന്നത്. ഗവര്‍ണര്‍ തെരുവിലേക്കിറങ്ങി പ്രതിഷേധിക്കുന്ന പ്രവര്‍ത്തകര്‍ക്കുനേരെ പ്രകോപനം സ്യഷ്ടിക്കാനുള്ള ശ്രമം നടത്തുകയാണ്.ഈ പ്രകോപനങ്ങളിൽ വീഴാൻ ഞങ്ങൾ ഉദ്ദേശിച്ചിട്ടില്ല. എന്നാൽ പ്രതിഷേധം ശക്തമായി തന്നെ തുടരാനാണ് ഞങ്ങളുടെ തീരുമാനം.
അക്രമരീതിയിലുള്ള ഒരു പ്രതിഷേധവും പ്രവർത്തകരുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല.സാമാധാനപരമായി ,ജനാധിപത്യപരമായിട്ടാണ് പ്രതിഷേധിച്ചിട്ടുള്ളത്. പൊറാട്ട് നാടകൾ കണ്ട് സമരം അക്രമസംഭവങ്ങളിലേക്ക് നീങ്ങാൻ ഞങ്ങൾ ഉദ്ദേശിച്ചിട്ടില്ല. ജനാധിപത്യപരമായി തന്നെ സമരം നടത്തും', ആർഷോ പറഞ്ഞു.
നിലമേലിൽ എസ്എഫ്ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചതിനു പിന്നാലെയാണ് കാറിൽനിന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പുറത്തിറങ്ങിയത്.തുടർന്ന് പ്രവർത്തകരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു.












Click it and Unblock the Notifications