വനിതാ മതിലുണ്ടാക്കുന്നത് സർക്കാർ ചെലവിൽ, ജീവനക്കാരെ നിർബന്ധിച്ച് പങ്കെടുപ്പിക്കില്ലെന്ന് സർക്കാർ
കൊച്ചി: വനിതാ മതിലുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. സര്‍ക്കാര്‍ ജീവനക്കാരെ നിര്‍ബന്ധിച്ച് പരിപാടിയില്‍ പങ്കെടുപ്പിക്കില്ലെന്നും പങ്കെടുക്കാത്തവര്‍ക്കെതിരെ ശിക്ഷാ നടപടികളുണ്ടാകില്ലെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. വനിതാ മതിലിന് എതിരായ പൊതുതാല്‍പര്യ ഹര്‍ജിയുമായി ബന്ധപ്പെട്ടാണ് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയത്. വനിതാ മതില്‍ യുവജനോത്സവം പോലെയോ ബിനാലെ പോലെയോ ഉളള പരിപാടി ആണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
വനിതാ മതിലിന്റെ ചെലവ് വഹിക്കുന്നത് സര്‍ക്കാര്‍ ആണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനായി ബജറ്റില്‍ നീക്കി വെച്ച 50 കോടിയില്‍ നിന്നാണ് വനിതാ മതിലിനായി പണം ചെലവഴിക്കുന്നത്. സാമ്പത്തിക വര്‍ഷാവസാനം ആയതിനാല്‍ തുക ചെലവഴിക്കേണ്ടതുണ്ട് എന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
വനിതാ മതിലിന് ശേഷം പരിപാടിക്ക് ചെലവായ തുക സംബന്ധിച്ച് അറിയിക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. പ്രളയ ദുരിതാശ്വാസ നിധിയിലെ പണം വനിതാ മതിലിന് ഉപയോഗിക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഇത് കോടതി രേഖപ്പെടുത്തി വെച്ചു. സര്‍ക്കാര്‍ പണം വനിതാ മതിലിന് വേണ്ടി ചെലവഴിക്കുന്നത് തടയണമെന്ന ഹര്‍ജിക്കാരന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല.
ചെലവാക്കുന്ന പണം മതിലിന് വേണ്ടി മാറ്റി വെച്ചതാണ് എങ്കില്‍ കുഴപ്പമില്ലെന്ന് കോടതി നിരീക്ഷിച്ചു. 18 വയസ്സിന് താഴെയുളള കുട്ടികളെ വനിതാ മതിലില്‍ പങ്കെടുപ്പിക്കരുതെന്നും അക്കാര്യം സര്‍ക്കാര്‍ ഉറപ്പ് വരുത്തണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. കുട്ടികളെ പരിപാടിയില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യരുത് എന്നും കോടതി വ്യക്തമാക്കി.