ജിഎസ്ടി; ബ്രാൻഡഡ് അരിക്ക് വില കൂടും, പാക്കറ്റിന് രണ്ടര രൂപയെങ്കിലും കൂടും?
കൊച്ചി: ജിഎസ്ടി പ്രകാരം ബ്രാൻഡഡ് അരിയുടെ വില കൂടും. അരിക്ക് നികുതിയില്ലെങ്കിലും ജിഎസ്ടി പ്രകാരം ബ്രാന്‍ഡഡ് അരിക്ക് അഞ്ച് ശതമാനം നികുതിയുണ്ട്. പാക്കറ്റ് അരിക്ക് രണ്ടര രൂപയെങ്കിലും കൂടുമെന്നാണ് അരി മില്ലുടമകളും പറയുന്നത്. രാജ്യത്ത് ബ്രാന്‍ഡഡ് അരിയുടെ വിപണി പങ്കാളിത്തം വളരെ കുറവാണെങ്കിലും കേരളത്തിലെ സ്ഥിതി മറിച്ചാണ്.
പാക്കറ്റ് അരികള്‍ വ്യാപകമായി ഉപയോഗിക്കുന്നവരാണ് മലയാളികള്‍. അഞ്ച്, പത്ത് , ഇരുപത് കിലോ പാക്കറ്റുകള്‍ വാങ്ങുന്നതിനാണ് ആവശ്യക്കാര്‍ ഏറെയുളളത്. മുമ്പും സംസ്ഥാന സർക്കാർ ബ്രാൻഡഡ് ചെയ്ത് അരി വിൽക്കുന്നതിന് ഒരു ശതമാനം നികുതി ഏർപ്പെടുത്തിയിരുന്നു. എന്നാൽ കഴിഞ്ഞ യുഡിഎഫ് ഭരണ കാലത്ത് ഈ നികുതി ഒഴിവാക്കുകയായിരുന്നു. അഞ്ച് ശതമാനം നികുതി ഏർപ്പെടുത്തുന്നതോടെ അരി വില കൂടും.
സംസ്ഥാനത്തെ പ്രത്യേക സാഹചര്യം ജിഎസ്ടി കൗണ്‍സിലിന്റെ ശ്രദ്ധയില്‍പെടുത്തണമെന്ന ആവശ്യമുയരുന്നുണ്ട്. അതേസമയം ജൂലായ് ഒന്നിന് ചരക്ക് സേവന നികുതി നടപ്പാക്കിയാലും പലവ്യഞ്ജനങ്ങള്‍, ഗൃഹോപകരണങ്ങള്‍, പേഴ്‌സണല്‍ കെയര്‍ ഉത്പന്നങ്ങള്‍ തുടങ്ങിയവയുടെ വിലയില്‍ തല്‍ക്കാലം മാറ്റമുണ്ടാകില്ല. ആറ് മുതല്‍ എട്ട് ആഴ്ചവരെ നിലവിലെ വിലതന്നെ തുടരുമെന്നാണ് കരുതുന്നത്. ജിഎസ്ടി പ്രകാരമുള്ള വിലവര്‍ധന ഉത്പന്നങ്ങള്‍ക്ക് തല്‍ക്കാലം ഉണ്ടാകില്ലെന്നാണ് കോര്‍പ്പറേറ്റ് ലോകത്തുനിന്നുള്ള സൂചന.