ജിഎസ്ടി; മലയാളികൾക്ക് നേരിയ ആശ്വാസം! സംസ്ഥാനത്തെ ഹോട്ടലുകളിൽ ഭക്ഷണവില കുറയ്ക്കാൻ തീരുമാനം...
എസി റസ്റ്റോറന്റുകളിൽ നിലവിലെ വിലയില്‍ എട്ട് ശതമാനം ഇളവ് നല്‍കിയ ശേഷം 18 ശതമാനം ജിഎസ്ടി ഈടാക്കാനാണ് കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായിരിക്കുന്നത്.
തിരുവനന്തപുരം: സംസ്ഥാനത്തെ ഹോട്ടലുകളിൽ ഭക്ഷണവില കുറയ്ക്കാൻ തീരുമാനം. ഹോട്ടൽ ആൻഡ് റസ്റ്റോറന്റ്സ് അസോസിയേഷൻ ഭാരവാഹികളും ധനമന്ത്രി തോമസ് ഐസക്കും തമ്മിൽ നടത്തിയ ചർച്ചയിലാണ് ഭക്ഷണ വില കുറയ്ക്കാൻ തീരുമാനമായത്.
ജിഎസ്ടി നടപ്പിലാക്കിയതോടെ സംസ്ഥാനത്തെ ഹോട്ടലുകളിലെ ഭക്ഷണവില കുത്തനെ വർദ്ധിപ്പിച്ചിരുന്നു. എസി റസ്റ്റോറന്റുകളിൽ നിലവിലെ വിലയില്‍ എട്ട് ശതമാനം ഇളവ് നല്‍കിയ ശേഷം 18 ശതമാനം ജിഎസ്ടി ഈടാക്കാനാണ് കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായിരിക്കുന്നത്. നോണ്‍ എസി റസ്റ്റോറന്റുകളിൽ നിലവിലെ വിലയില്‍ അഞ്ച് ശതമാനം ഡിസ്‌കൗണ്ട് നല്‍കി 12 ശതമാനം ജിഎസ്ടി പിരിക്കാനും തീരുമാനിച്ചു.
നിലവിലുണ്ടായിരുന്ന നികുതിക്കൊപ്പം യഥാക്രമം 12 ഉം 18 ഉം ശതമാനം ജിഎസ്ടി ഈടാക്കാനായിരുന്നു ഹോട്ടലുടമകള്‍ തീരുമാനിച്ചിരുന്നത്. ഇത് തർക്കങ്ങൾക്ക് വഴിവെച്ചതോടെയാണ് മന്ത്രി തന്നെ ഇടപെട്ട് ചർച്ച നടത്തിയത്. പുതിയ തീരുമാനപ്രകാരം ഹോട്ടലുകളിലെ ഭക്ഷണവിലയിൽ നേരിയ മാറ്റമുണ്ടാകും.
ജിഎസ്ടി നടപ്പിലാക്കുന്നതോടെ ഹോട്ടൽ ഭക്ഷണത്തിന് വില കൂടുമെന്ന് ധനമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. നോൺ എസി റസ്റ്റോറന്റുകളിൽ അഞ്ച് ശതമാനവും എസി റസ്റ്റോറന്റുകളിൽ പത്ത് ശതമാനവും നികുതി വർദ്ധിക്കുമെന്നാണ് ധനമന്ത്രി തോമസ് ഐസക്ക് നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ ഹോട്ടലുടമകൾ നിലവിലെ വില കുറയ്ക്കാതെ ജിഎസ്ടി ഈടാക്കിയതോടെയാണ് ഭക്ഷണവില കുത്തനെ വർദ്ധിക്കാനിടയായതെന്നും ആരോപണമുണ്ടായിരുന്നു.