ഐഒസിക്കെതിരായ സമരത്തിലെ പോലീസ് നടപടി!! പിണറായിയെ വിമർശിച്ച് ഹരീഷ് വാസുദേവൻ!!
കടലെടുക്കുന്ന കരയിൽ വ്യവസ്ഥകൾ ലംഘിച്ച് ഇന്ധന ടാങ്ക് കുഴിച്ചിടുന്നതിന് നാട്ടുകാരെ തല്ലുന്നതല്ല വികസനമെന്ന് ഹരീഷ് വാസുദേവൻ വിമർശിക്കുന്നു.
കൊച്ചി: എറണാകുളം പുതുവൈപ്പിനിൽ ഐഒസി എൽജി പ്ളാന്റിനെതിരെയുള്ള പ്രക്ഷോഭത്തിനിടെ സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ക്കു നേരെ പോലീസ് നടത്തിയ നരനായാട്ടിൽ പ്രതിഷേധം ശക്തമാകുന്നു. പോലീസ് നടപടിയിൽ പിണറായി സർക്കാരിനെതിരെ രൂക്ഷ വിമർശനം തന്നെ ഉയർന്നിരിക്കുകയാണ്.
സംഭവത്തിൽ പിണറായി വിജയനെയും സർക്കാരിനെയും വിമർശിച്ച് പരിസ്ഥിതി പ്രവർത്തകനും അഭിഭാഷകനുമായ ഹരീഷ് വാസുദേവൻ രംഗത്ത്. കടലെടുക്കുന്ന കരയിൽ വ്യവസ്ഥകൾ ലംഘിച്ച് ഇന്ധന ടാങ്ക് കുഴിച്ചിടുന്നതിന് നാട്ടുകാരെ തല്ലുന്നതല്ല വികസനമെന്ന് ഹരീഷ് വാസുദേവൻ വിമർശിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിലാണ് ഹരീഷ് വസുദേവൻ വിമർശനം ഉന്നയിച്ചിരിക്കുന്നത്. ഐഒസിക്കെതിരായ സമരം എന്തിനു വേണ്ടിയാണെന്നും അദ്ദേഹം പോസ്റ്റിൽ വ്യക്തമാക്കിയിട്ടുണ്ട്.
സമരക്കാരെ പോലീസ് ഗുണ്ടായിസം ഉപയോഗിച്ച് പിണറായി അടിച്ചമർത്തുകയാണ്. സർക്കാരല്ല പോലീസ് ഉദ്യോഗസ്ഥരും അല്ല മുഖ്യമന്ത്രി നേരിട്ടാണ് സമരക്കാരെ നേരിടാൻ നിർദേശം നൽകിയിരിക്കുന്നതെന്നും സമരക്കാരുമായി മുഖ്യമന്ത്രി നടത്തിയ ചർച്ചയിൽ പങ്കെടുത്തവർ ആരോപിക്കുന്നത്. ഇത് ശരിയാണ് എന്ന് അന്വേഷണത്തിൽ മനസിലായതായി ഹരീഷ് വാസുദേവൻ വ്യക്തമാക്കുന്നു.
അനുമതികളിലെ വ്യവസ്ഥകൾ പാലിച്ച് നിയമപരമായി നിർമ്മാണം നടത്താൻ ഐഒസിക്ക് പോലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവിട്ടുണ്ട്. എന്നാൽ അതിന്റെ മറവിൽ ഇന്റർ ടൈഡൽ സോൺ ആയ 200 മീറ്ററിനുള്ളിലാണ് നിർമാണം നടത്തുന്നതെന്നും അത് തടയണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ നൽകിയ തിരുത്തൽ ഹർജിയിൽ വാദം കേൾക്കാൻ ഇരിക്കുന്നുണ്ട്.
സംസ്ഥാന സർക്കാർ പോലീസിനെ ഉപയോഗിച്ച് നിർമ്മാണം ആരംഭിച്ചതോടെ പ്രദേശവാസികൾ ദേശീയ ഹരിത ട്രിബ്യൂണലിനെയും സമീപിച്ചു. ഇത് പരിഗണിക്കാനിരിക്കവെയാണ് പിണറായി സമര സമിതിയുമായി ചർച്ച നടത്തിയത്. ജൂലൈ നാലിന് ഹരിത ട്രിബ്യണൽ കേസ് പരിഗണിക്കുന്നത് കാക്കാതെ പോലീസിനോട് സമരക്കാരെ നേരിടാൻ പിണറായി ഉത്തരവ് നൽകുകയായിരുന്നുവെന്നാണ് സമരക്കാർ പറയുന്നതെന്ന് ഹരീഷ് വാസുദേവൻ പറയുന്നു.
300 ഓളം സ്ത്രീകളും കുട്ടികളും അടങ്ങുന്ന സമരക്കാരെ അനാവശ്യമായി തല്ലിച്ചതച്ചും വലിച്ചിഴച്ചും വൃഷണം തകർത്തുമാണ് പോലീസ് മുഖ്യമന്ത്രിയുടെ ആജ്ഞ നടപ്പാക്കുന്നതെന്ന് ഹരീഷ് വാസുദേവൻ ആരോപിക്കുന്നു. ഒരു ഉത്തരവാദിത്വപ്പെട്ട പൗരൻ എന്ന നിലയ്ക്കും പഞ്ചായത്തിനു വേണ്ടി ഈ കേസിൽ ഹാജരാകുന്ന അഭിഭാഷകൻ എന്ന പരമിതമായ അറിവലാണും താൻ ഇത്രയും കാര്യങ്ങൾ എഴുതിയതെന്ന് ഹരീഷ് വാസുദേവൻ പോസററിൽ വ്യക്തമാക്കുന്നു.
കോടതിവിധികൾ മാനിക്കാനും സത്യം ബോധ്യപ്പെടുത്താനും ജനങ്ങളുടെ ആശങ്ക അകറ്റാനും ഉള്ള പ്രാഥമിക ജനാധിപത്യ മര്യാദപോലും പിണറായി സർക്കാർ ഐഒസി വിഷയത്തിൽ കാണിക്കുന്നില്ലെന്ന് ഹരീഷ് വാസുദേവൻ പറയുന്നു. മാത്രമല്ല യുഡിഎഫിനെക്കാൾ മോശമായ പോലീസ് രാജ് ആണ് കാണിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.
ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം