'രാവിലെ കാപ്പിയുമായി ചെന്നപ്പോൾ മരിച്ച് കിടക്കുകയായിരുന്നു';പ്രതാപ് പോത്തന്റെ മരണത്തെ കുറിച്ച് ബന്ധു
കൊച്ചി; സംവിധായകനും അഭിനേതുവായ പ്രതാപ് പോത്തന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് സിനിമാ ലോകം. ഇന്ന് രാവിലെയോടെയാണ് തന്റെ ചെന്നൈയിലെ ഫ്ളാറ്റിൽ അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതോടെ നടന്റെ മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന സംശയം ഉയരുന്നുണ്ട്. എന്നാൽ രാവിലെ സഹായി ചെന്ന് നോക്കിയപ്പോൾ മരിച്ച് കിടക്കുകയായിരുന്നുവെന്നും ഉറക്കത്തിൽ മരണം സംഭവിച്ചതായിരിക്കാമെന്നാണ് പ്രാഥമിക വിവരമെന്നും ബന്ധു അനിൽ തോമസ് പറഞ്ഞു.
നടനും സംവിധായകനുമായ പ്രതാപ് പോത്തന് അന്തരിച്ചു, ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
രാവിലെ കാപ്പിയുമായി സഹായി ചെല്ലുമ്പോൾ അദ്ദേഹം മരിച്ച് കിടക്കുകയായിരുന്നു. ആരോഗ്യ പ്രശ്നങ്ങൾ നേരിട്ടിരുന്നു. അതിന് ചികിത്സ തേടിയിരുന്നു.വലിയ രീതിയിലുള്ള പ്രശ്നങ്ങളൊന്നും അദ്ദേഹത്തിന് ഇപ്പോൾ ഉണ്ടായിരുന്നില്ല. മരണശേഷം തന്റെ ഭൗതികശരീരം ദഹിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നതായും അനിൽ തോമസ് പറഞ്ഞു.
അതേസമയം മരണത്തിന് മണിക്കൂറുകൾക്ക് മുൻപ് പ്രതാപ് പോത്തൻ പങ്കുവെച്ച ചില സോഷ്യൽ മീഡിയ പോസ്റ്റുകൾ ചർച്ചയാവുകയാണ്. മരണത്തെ കുറിച്ചും ജീവിതത്തെ കുറിച്ചും സംസാരിക്കുന്ന ജിം മോറിസണ്‍, ജോര്‍ജ് കാര്‍ലിന്‍ തുടങ്ങിയവരുടെ വാചകങ്ങളായിരുന്നു പ്രതാപ് പോത്തൻ കുറിച്ചിരുന്നത്. 'ദീർഘകാലം ചെറിയ അളവിൽ ഉമിനീർ വിഴുങ്ങുന്നതാണ് മരണത്തിന് കാരണം'- ജോർജ് കാർലിൻ എന്നായിരുന്നു പങ്കുവെച്ച പോസ്റ്റുകളിൽ ഒന്ന്.
അതിനിടെ നടന്റെ മരണത്തിൽ അനുശോചന പ്രവാഹമാണ്. അയത്നലളിതവും വ്യത്യസ്തവുമായ അഭിനയത്തിലൂടെ ജനഹൃദയങ്ങളിൽ ഇടം നേടിയ പ്രതിഭയെയാണ് നഷ്ടമായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 'സംവിധായകൻ എന്ന നിലയിലും നിർമാണ രംഗത്തെ സംഭാവന കൊണ്ടും തെന്നിന്ത്യൻ സിനിമയിൽ തന്റേതായ മുദ്രപതിപ്പിച്ച കലാകാരനായിരുന്നു അദ്ദേഹം. ഇടക്കാലത്ത് ചലച്ചിത്ര രംഗത്തുനിന്ന് വിട്ടുനിന്നപ്പോഴും ആസ്വാദക മനസ്സുകളിൽ പ്രതാപിന്റെ സ്ഥാനം മങ്ങിയില്ല. മലയാള ചലച്ചിത്രത്തിലെ മാറുന്ന ഭാവുകത്വത്തിനൊപ്പം അഭിനയത്തിലൂടെ പ്രതാപ് സഞ്ചരിച്ചു'.
'തകര അടക്കമുള്ള ചിത്രങ്ങളിലെ തനിമയാര്‍ന്ന വേഷങ്ങൾ തലമുറയിൽ നിന്ന് തലമുറകളിലേക്ക് പകരുന്ന അനുഭവം തന്നെയാണ്. വ്യത്യസ്ത ഘട്ടങ്ങളിൽ രാഷ്ട്രീയ സാമൂഹ്യ വിഷയങ്ങളിൽ ശരിയായ അഭിപ്രായപ്രകടനങ്ങൾ നടത്തിയും അദ്ദേഹം ശ്രദ്ധേയനായിട്ടുണ്ട്. തന്‍റെ അവസാനകാലത്തും ഊർജസ്വലതയോടെ സിനിമാരംഗത്ത് സജീവമായി തുടരാൻ അദ്ദേഹത്തിന് കഴിഞ്ഞു. പ്രതാപ് പോത്തന്റെ വിയോഗത്തിൽ ദുഃഖിക്കുന്നവർക്കൊപ്പം പങ്കുചേരുന്നതയായും അനുശോചന കുറിപ്പിൽ മുഖ്യമന്ത്രി പറഞ്ഞു.
Recommended Video