വാക്സിൻ വിരുദ്ധർക്ക് ആരോഗ്യമന്ത്രിയുടെ താക്കീത്; ഇനിയും നിയമലംഘനം തുടർന്നാൽ....!!!
തിരുവനന്തപുരം: വാക്സിൻ വിരുദ്ധർക്ക് മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി കെകെ ശൈലജ. എല്ലാ കുട്ടികൾക്കും മുഴുവൻ പ്രതിരോധ വാക്സിനുകളും നല്കുകയെന്നത് സർക്കാരിന്റെ പ്രഥമ പരിഗണനയാണ്. ബോധവത്കരണ പ്രവർത്തനങ്ങൾ വിജയം കണ്ടില്ലെങ്കിൽ വാക്സിൻ നിയമപരമായി നിർബന്ധമാക്കുന്നതിനെപ്പറ്റി ആലോചിക്കുമെന്ന് മന്ത്രി കെകെ ശൈലജ പറഞ്ഞു.
വാക്സിനേഷന്റെ തോത് കുറഞ്ഞയിടങ്ങളിൽ ബോധവത്കരണം ശക്തമാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. നിയമലംഘനം തുടർന്നാൽ കർശന നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. അജ്ഞതയും അബദ്ധ ധാരണകളും കാരണം സംസ്ഥാനത്ത് പതിമൂന്ന് ശതമാനം കുട്ടികൾക്കും മുഴുവൻ വാക്സിനുകളും എടുത്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
അടുത്ത കാലം വരെ നിയന്ത്രണ വിധേയമാക്കിയിരുന്ന ഡിഫ്തീരിയയും വില്ലൻ ചുമയും അടക്കമുള്ള മാരക രോഗങ്ങൾ പടർന്നു പിടിക്കുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ ഇടപെടൽ. വാക്സിനുകൾ എടുക്കാതിരുന്നതിനാൽ കഴിഞ്ഞ ഒന്നര വർഷത്തിനിടെ നാല് കുരുന്നുകളാണ് ഡിഫ്തീരിയ ബാധിച്ച് മരിച്ചത്. വാക്സിൻ കുത്തിവെപ്പ് നടത്തരുതെന്ന പ്രചരണവുമായി നിരവധി ആളുകൾ ക്യാംപെയിനുകൾ നടത്തയിയിരുന്നു. ഇതിനെതിറെ ശക്തമായി തന്നെ ആരോഗ്യ മന്ത്രി പ്രതികരിച്ചിരുന്നു.