കേരളത്തെ ഭീതിയിലാഴ്ത്തി ഉഷ്‌ണതരംഗ മുന്നറിയിപ്പ്! മൂന്ന് ജില്ലകളിൽ അപകട സാധ്യതയെന്ന് റിപ്പോർട്ട്
Recommended Video
കോഴിക്കോട്: വടക്കന്‍ കേരളത്തെ ഭീതിയിലാഴ്ത്തി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അതീവ ഗുരുതര മുന്നറിയിപ്പ്. കോഴിക്കോട് ജില്ലയിലടക്കം ഇന്നും നാളെയും ഉഷ്ണതരംഗത്തിന് സാധ്യതയുണ്ട് എന്നാണ് തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. 44 ഡിഗ്രിയിലേക്ക് വരെ വടക്കന്‍ കേരളത്തില്‍ ചൂട് ഉയരാന്‍ സാധ്യതയുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.
വടക്കന്‍ കേരളം അക്ഷരാര്‍ത്ഥത്തില്‍ ചുട്ട് പൊള്ളിക്കൊണ്ടിരിക്കുകയാണ്. കോഴിക്കോട് കൂടാതെ പാലക്കാട്, തൃശൂര്‍, മലപ്പുറം, ജില്ലകളിലും എട്ട് ഡിഗ്രി സെല്‍ഷ്യസ് വരെ ചൊവ്വാഴ്ച ചൂട് ഉയര്‍ന്നേക്കും. കടുത്ത വരള്‍ച്ചയാണോ കേരളത്തെ കാത്തിരിക്കുന്നത് എന്ന ഭീതിയാണ് പടരുന്നത്.
ഭീതിദമായ കാലാവസ്ഥാ മാറ്റം
പ്രളയത്തിന് ശേഷം കേരളത്തില്‍ ഇതുവരെ ഇല്ലാത്ത തരത്തിലുളള കാലാവസ്ഥാ മാറ്റങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ചൂട് 40 ഡിഗ്രി സെല്‍ഷ്യസിനും മുകളിലേക്ക് പോവുക എന്നത് കേരളത്തില്‍ അപൂര്‍വ്വമാണ്. മാര്‍ച്ച് 1 മുതല്‍ തുടങ്ങിയ വേനല്‍ക്കാലത്ത് മാര്‍ച്ച് 21 വരെ കടുത്ത ചൂടിന് സാധ്യതയുണ്ട്.
താപതരംഗത്തിന് സാധ്യത
4,5 തിയ്യതികളില്‍ കോഴിക്കോട് ജില്ലയില്‍ താപതരംഗമുണ്ടാകും എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. പാലക്കാട്, മലപ്പുറം ജില്ലകളിലും അപകട സാധ്യത കൂടുതലാണ്. തൃശൂര്‍ മുതല്‍ കണ്ണൂര്‍ വരെയുളള ജില്ലകളിലെ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട്.
അതീവ വരൾച്ചയിലേക്ക്
വയനാടും പത്തനംതിട്ടയും വേനല്‍ തുടങ്ങുമ്പോള്‍ തന്നെ അതീവ വരള്‍ച്ചയിലേക്ക് കടക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.. വയനാടിന്റെ പല ഭാഗങ്ങളും ഇപ്പോള്‍ തന്നെ ചുട്ട് പൊളളുകയാണ്. രണ്ട് ജില്ലകളിലും പകല്‍ പുറത്ത് ഇറങ്ങി ജോലി ചെയ്യാനാകാത്ത സ്ഥിതിയാണ്. കുടിവെളള ക്ഷാമവും രൂക്ഷമായിക്കൊണ്ടിരിക്കുന്നു.
ഏറ്റവും ചൂടേറിയ വർഷം
പലയിടത്തും പുഴകളും തോടുകളും വറ്റി വരണ്ട് കഴിഞ്ഞു. വയനാട്ടില്‍ രണ്ട് പേര്‍ക്ക് ഇതിനകം തന്നെ സൂര്യതാപമേറ്റിട്ടുണ്ട്. ഏറ്റവും ചൂടേറിയ വര്‍ഷമായിരിക്കും ഇത്തവണത്തേത് എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. ഉഷ്ണതരംഗമുണ്ടായേക്കും എന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങള്‍ക്കായി നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
കോഴിക്കോട് ഭയക്കണം
ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: കോഴിക്കോട് ജില്ലയിൽ മാർച്ച് 4നും 5 നും ഉഷ്‌ണതരംഗാവസ്ഥക്ക് സാധ്യതയുണ്ട് എന്ന് തിരുവനന്തപുരം കാലാവസ്ഥാ കേന്ദ്രം ഇന്ന് അറിയിച്ചിട്ടുണ്ട്. മേൽ സാഹചര്യം 02.03.2019ന് തന്നെ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുൻകൂട്ടി കാണുകയും പൊതുജനങ്ങൾ പാലിക്കേണ്ടുന്ന സുരക്ഷാക്രമങ്ങൾ നിർദ്ദേശങ്ങളായി പുറപ്പെടുവിക്കുകയും ചെയ്‌തിരുന്നു .
ജനം ശ്രദ്ധിക്കേണ്ടവ
ഈ സാഹചര്യത്തിൽ 02.03.2019ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിപുറപ്പെടുവിച്ച മുന്നറിയിപ്പുകൾ വീണ്ടും ഊന്നിപ്പറയുന്നു . പൊതുജനങ്ങൾ ഈ മുന്നറിയിപ്പുകൾ കൃത്യമായി പാലിക്കുക. തൊഴിൽ ദാതാക്കൾ മുന്നറിയിപ്പുകൾ കൃത്യമായി പാലിക്കുക. തൃശ്ശൂർ മുതൽ കണ്ണൂർ വരെയുള്ള മേഖലയിലുള്ള പൊതുജനങ്ങൾ ഈ സാഹചര്യം പ്രത്യേകമായി ശ്രദ്ധിക്കണം എന്ന് എടുത്ത് അഭ്യർത്ഥിക്കുന്നു.
കുടിവെള്ളം കരുതുക
മേല്‍ സാഹചര്യത്തില്‍ സൂര്യാഘാതം ഒഴിവാക്കുവാനായി പൊതുജനങ്ങള്‍ക്കായി ചുവടെ ചേര്‍ക്കുന്ന നടപടികള്‍ നിര്‍ദേശിക്കുന്നു. പൊതുജനങ്ങള്‍ 11 am മുതല്‍ 3 pm വരെ എങ്കിലും നേരിട്ട് സൂര്യപ്രകാശം എല്‍ക്കുന്നതിന് ഒഴിവാക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു. നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കയ്യില്‍ കരുതുക.
വെയിലത്ത് ഇറങ്ങരുത്
രോഗങ്ങള്‍ ഉള്ളവര്‍ 11 am മുതല്‍ 3 pm വരെ എങ്കിലും സൂര്യപ്രകാശം എല്‍ക്കുന്നത് ഒഴിവാക്കുക. പരമാവധി ശുദ്ധജലം കുടിക്കുക. അയഞ്ഞ, ലൈറ്റ് കളര്‍ പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക. വിദ്യാര്‍ത്ഥികളുടെ പരീക്ഷാക്കാലമായതിനാല്‍ സ്കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതാണ്. ദുരന്തനിവാരണ അതോറിറ്റിയും ആരോഗ്യവകുപ്പും തൊഴില്‍ വകുപ്പും നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ എല്ലാവരും പാലിക്കണം.
തൊഴിൽ സമയം പുനക്രമീകരിച്ചു
തൊഴില്‍ സമയം പുനഃക്രമീകരിച്ചു വേനല്‍ക്കാലത്ത് താപനില ക്രമാതീതമായി ഉയരുന്നതിനാല്‍ തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യത മുന്‍നിര്‍ത്തി സൂര്യപ്രകാശം നേരിട്ട് എല്‍ക്കേണ്ടി വരുന്ന തൊഴില്‍ സമയം പുനഃക്രമീകരിച്ച് ലേബര്‍ കമ്മീഷണര്‍ ഉത്തരവിട്ടിട്ടുണ്ട്. തൊഴില്‍ദാതാക്കള്‍ ഈ നിര്‍ദേശം പാലിക്കുക.
ഫേസ്ബുക്ക് പോസ്റ്റ്
ദുരന്തനിവാരണ അതോറിറ്റിയുടെ ഫേസ്ബുക്ക് പോസ്റ്റ്