കൈലിയും തൊപ്പിയും വെച്ച് നിഷാദിനെ കണ്ടിട്ടില്ലെന്ന് കെന്നഡി;ചര്‍ച്ചയ്ക്കിടെ കോട്ടൂരി അവതാരകന്റെ മറുപടി,വീഡിയോ
കോഴിക്കോട്: ഹിജാബ് വിവാദം സംബന്ധിച്ച തത്സമയ ചര്‍ച്ചയ്ക്കിടെ കോട്ടൂരി മാറ്റി മാധ്യമപ്രവര്‍ത്തകന്‍. മീഡിയ വണ്‍ ചാനലിലെ നിഷാദ് റാവുത്തറാണ് പാനലിസ്റ്റിന്റെ ചോദ്യത്തിന് പിന്നാലെ കോട്ടൂരി മാറ്റി പ്രതീകാത്മക മറുപടി കൊടുത്തത്. കര്‍ണാടകയിലെ ഹിജാബ് നിരോധനം സംബന്ധിച്ചായിരുന്നു കഴിഞ്ഞ ദിവസം മീഡിയ വണ്ണില്‍ ചര്‍ച്ച നടന്നത്. നിഷാദ് റാവുത്തര്‍ നയിച്ച ചര്‍ച്ചയില്‍ ക്രിസ്ത്യന്‍ കൗണ്‍സിലിന് വേണ്ടി കെന്നഡി കരിമ്പിന്‍ കാല, മുസ്സീം കളക്ടീവിനെ പ്രതിനിധീകരിച്ച് ലദീദ ഫര്‍സാന, അഭിഭാഷകന്‍ സുല്‍ഫിക്കര്‍ അലി എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നത്.
ഹിജാബ് നിരോധനത്തെ പിന്തുണച്ച് സംസാരിച്ച കെന്നഡി കരിമ്പിന്‍ കാല നിഷാദ് റാവുത്തര്‍ കോട്ടിട്ട് ചര്‍ച്ച നടത്തുന്നത് ഒരു പൊതു തീരുമാനത്തിന്റെ ഭാഗമായിട്ടല്ലേയെന്നും അത് തന്നെയാണ് ഹിജാബ് നിരോധനത്തിലൂടെ പറയുന്നതെന്നും പറഞ്ഞു. ഇതിന് പിന്നാലെയാണ് നിഷാദ് റാവുത്തര്‍ കോട്ട് ഊരി മാറ്റിയത്. ഹിജാബ് ധരിക്കുന്നത് കൊണ്ട് ലോകം അസ്തമിക്കും എന്നൊന്നും ഞാന്‍ കരുതുന്നില്ല. അതല്ല അതിന്റെ ദുര്യോഗം എന്ന് പറയുന്നത്. ലദീദ സംസാരിക്കുന്നത് പോലും ഹിജാബ് ധരിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചാണെന്നും കെന്നഡി കരിമ്പിന്‍ കാല ചൂണ്ടിക്കാട്ടി.
പൊലീസിന്റെ ആ നീക്കത്തിന് തിരിച്ചടി: വക്കീല്‍ ഹാജരാവില്ല, കോടതിക്ക് മുമ്പില്‍ പ്രതിഷേധവും
'മാറേണ്ടത് കാലത്തിനനുസരിച്ച് മാറും, മാറണം. നിഷാദിനെ കോട്ടും സ്യൂട്ടും ടൈയും ഇട്ടല്ലാതെ ഞാനിത് വരെ കണ്ടിട്ടില്ല. എന്തുകൊണ്ടാണ് നിഷാദേ കളര്‍മുണ്ടും കൈലിയുമുടത്ത് തലയിലൊരു തൊപ്പിയും വെച്ച് വരാത്തത്. അങ്ങനെ വന്നാല്‍ മീഡിയ വണ്‍ അതോറിറ്റീസ് അംഗീകരിക്കുമോ, ഇല്ല. എവിടേയും ചില ഡ്രസ് കോഡുണ്ട്, എവിടേയും ചില ചിട്ടവട്ടങ്ങളുണ്ട്. അത് പാലിച്ചേ തീരൂ,' എന്നായിരുന്നു കെന്നഡി കരിമ്പിന്‍ കാല പറഞ്ഞത്. ഇതിന് മറുപടിയെന്നോണമാണ് തത്സമയ ചര്‍ച്ചയ്ക്കിടെ തന്നെ നിഷാദ് റാവുത്തര്‍ കോട്ടൂരി മാറ്റിയത്.
എന്റെ സ്ഥാപനത്തിലെ ആളുകള്‍ക്ക് ഹിജാബിട്ട് വാര്‍ത്ത വായിക്കാം. ഹിജാബിടാതെ വായിക്കാം. കോട്ടിട്ട് വായിക്കാം, കോട്ടിടാതെയും വായിക്കാം. അതിന് മതമൊന്നും ഒരു പ്രശ്‌നമല്ല. അതിനിവിടെ സ്വാതന്ത്ര്യമുണ്ട്. നമ്മള്‍ സംസാരിക്കുന്നത് വസ്ത്ര സ്വാതന്ത്ര്യത്തെക്കുറിച്ചാണെങ്കില്‍ സംസാരിക്കാം. സ്ത്രീകള്‍ക്ക് കോട്ടിട്ട് വായിക്കുന്ന ബുള്ളറ്റിനുണ്ട്. ആ കോട്ടിടുന്നതിന്റെ കൂടെ ഹിജാബ് ധരിക്കണമെങ്കില്‍ അതും ആകാം. വേണ്ട എങ്കില്‍ അത് വേണ്ട. അതാണ് ഇവിടത്തെ രീതി. നമ്മുടെ സ്വാതന്ത്ര്യത്തെക്കുറിച്ചും ബഹുസ്വരതയെക്കുറിച്ചുമാണെങ്കില്‍ ഞാന്‍ സംസാരിക്കാന്‍ റെഡിയാണ്, എന്നാണ് നിഷാദ് മറുപടി പറഞ്ഞത്.
പക്ഷെ നിഷാദ് അത് ചെയ്യുന്നില്ലല്ലോ. നിഷാദ് പൊതുതീരുമാനത്തിന്റെ പൊതുമര്യാദകള്‍ പാലിച്ച് മുന്നോട്ടുപോകുന്നു. അതല്ലേ ശരി. ഒരു സ്ഥാപനത്തിന് ഒരു ഡ്രസ് കോഡുണ്ടെങ്കില്‍ അത് പാലിച്ച് പോകുന്നുവെന്നും കെന്നഡി കരിമ്പിന്‍ കാല പറഞ്ഞു. ഇതോടെയാണ് നിഷാദ് കോട്ട് മാറ്റിയത്. ഇവിടെ കോട്ടിട്ട് മാത്രമെ വാര്‍ത്ത വായിക്കാന്‍ പറ്റൂ, എന്ന് പറയുന്ന സ്ഥാപനമില്ല ഇത്. ഞാനിവിടെ കോട്ടിട്ടിരിക്കുന്നു എന്ന് വെച്ചാല്‍, ഞാനിങ്ങനെ കോട്ട് മാറ്റാം. മൈക്ക് ഇവിടെ കുത്താം. ഞാനതിന് തയ്യാറാണ്. അതിന്റെ പേരില്‍ ഒരു നടപടിയും ഉണ്ടാകുമെന്ന് ഞാന്‍ ഭയപ്പെടുന്നില്ല. അതാണ് ബഹുസ്വരത, സ്വാതന്ത്ര്യം എന്നൊക്കെ പറയുന്നത്, എന്ന് പറഞ്ഞായിരുന്നു നിഷാദ് റാവുത്തര്‍ കോട്ട് ഊരി മാറ്റിയത്.
കര്‍ണാടകയിലെ ഉഡുപ്പിയില്‍ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ പ്രവേശിപ്പിക്കാതിരുന്നതാണ് വിവാദങ്ങളുടെ തുടക്കം. ഇതിനെതിരെ വലിയ പ്രതിഷേധമുണ്ടായി. ഇതോടെ ഹിജാബ് ധരിച്ചെത്തുന്ന വിദ്യാര്‍ഥികള്‍ക്കെതിരെ മറ്റു ചില വിദ്യാര്‍ഥികള്‍ കാവി ഷാള്‍ ധരിച്ച് പ്രതിഷേധിച്ചു. ഹിജാബ് നിരോധനത്തിനെതിരെ വിദ്യാര്‍ഥിനികള്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുകയാണ്. മതപരമായ വസ്ത്രങ്ങള്‍ സ്‌കൂളില്‍ ധരിക്കരുതെന്ന് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.
Recommended Video