ബോബി സ്വാതന്ത്ര സമരത്തിന് പോയതല്ലല്ലോ; ഹണി റോസിന്റെ കാര്യത്തില്‍ ആ അവകാശം എനിക്ക് വേണം: രാഹുല്‍ ഈശ്വർ
ഹണി റോസ് - ബോബി ചെമ്മണ്ണൂർ വിഷയത്തില്‍ സന്തുലിതമായ സമീപനമാണ് കോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് രാഹുല്‍ ഈശ്വർ. സ്ത്രീപക്ഷമായ എല്ലാ നിലപാടുകളും ഉയർത്തിപ്പിടിക്കുമ്പോള്‍ തന്നെ ജാമ്യം നല്‍കരുതെന്ന വാദം അംഗീകരിച്ചില്ല. പി ചിദംബരം, മനീഷ് സിസോദിയ എന്നിവരുടെയൊക്കെ കേസുകള്‍ ചൂണ്ടിക്കാട്ടിക്കൊണ്ടാണ് ജാമ്യം അനുവദിച്ചതെന്നും രാഹുല്‍ ഈശ്വർ പറയുന്നു.
'ഒരു സ്ത്രീയെ അവരുടെ ബാഹ്യരൂപത്തിന്റെ (appearence) അടിസ്ഥാനത്തിൽ വിലയിരുത്തുന്നെങ്കിൽ അതു അവരെയല്ല നിർവചിക്കുക, മറിച്ച് നിങ്ങളെത്തന്നെയാണ്' എന്ന അമേരിക്കന്‍ ചിന്തകന്റെ വാക്കുകള്‍ ക്വാട്ട് ചെയ്തുകൊണ്ടാണ് ജസ്റ്റിസ് കുഞ്ഞികൃഷ്ണന്‍ സർ അദ്ദേഹത്തിന്റെ വിധി ന്യായം ആരംഭിക്കുന്നത്. അതോടൊപ്പം തന്നെ രസകരമായ ഒരു കാര്യം കൂടി ഞാന്‍ കണ്ടു. ഹണി റോസ് അത്ര പ്രഗല്‍ഭയായ കലാകാരിയല്ല, എന്നാല്‍ ഞാനൊരു സെലിബ്രിറ്റി ആണെന്നാണ് ഗ്രൌണ്ട് വണ്‍ ആയിട്ട് കൊടുത്തത്.

രാമന്‍പിള്ള വക്കീലോ, ബോബി ചെമ്മണ്ണൂരോ അറിഞ്ഞുകൊണ്ടായിരിക്കില്ല ഈ കാര്യം നടന്നത്. ഏതെങ്കിലും ജൂനിയർ വക്കീല്‍ ഡ്രാഫ്റ്റ് ചെയ്തതായിരിക്കും. സാധാരണ ഗതിയില്‍ അങ്ങനയൊന്നും ആരും കൊടുക്കാറില്ല. 50-50 എന്ന അർത്ഥത്തില്‍ അല്ല ഞാന്‍ ബാലന്‍സിങ് എന്ന് പറഞ്ഞത്. ഒരു വശത്ത് നിയമം ശക്തമായി പാലിക്കുമ്പോഴും മറുവശത്ത് നിയമത്തിന്റെ ആനുകൂല്യങ്ങളും കരുണയും കൊടുക്കുന്നു എന്ന അർത്ഥത്തിലാണ് ഞാന്‍ പറഞ്ഞതെന്നും രാഹുല്‍ ഈശ്വർ വ്യക്തമാക്കുന്നു. ന്യൂസ് 18 ചാനലിന്റെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ വിഷയത്തില്‍ ഹണി റോസിന്റെ ഭാഗത്താണ് ശരി എന്നുള്ള കാര്യത്തില്‍ ആർക്കും സംശയമില്ല. അതായത് ബോബി ചെമ്മണ്ണൂർ ദ്വയാർത്ഥ പ്രയോഗം നടത്തി. അത് തെറ്റാണെന്നും ബോബി ചെമ്മണ്ണൂർ ഹണി റോസിനോട് മാപ്പ് പറയണം എന്നത് അടക്കമുള്ള ശക്തമായ നിലപാട് സ്വീകരിച്ചിട്ടുള്ള വ്യക്തിയാണ് ഞാന്‍. പക്ഷെ ഞാന്‍ പറയുന്ന ഏകകാര്യം ഹണി റോസിന്റെ വസ്ത്രത്തില്‍ കൂടെ സോഷ്യല്‍ ഓഡിറ്റ് വേണം എന്നാണ്. അതൊരു ഡിബേറ്റ് വിഷയമാണ്. അതില്‍ ഒരു പക്ഷെ നിങ്ങള്‍ക്ക് എന്നോട് യോജിക്കാം, വിയോജിക്കാം.
ബോബി ചെമ്മണ്ണൂർ ചെയ്ത നല്ല കാര്യങ്ങളെക്കൊണ്ട് അദ്ദേഹം ചെയ്യുന്ന ചീത്തകാര്യങ്ങളെ ന്യായീകരിക്കണം എന്ന് പറയില്ല. അതുപോലെ അദ്ദേഹം ചെയ്ത തെറ്റുകൊണ്ട് ശരിയേയും മറക്കേണ്ടതില്ല. അദ്ദേഹം നൂറ് കണക്കിന് ആളുകള്‍ക്ക് ജോലി കൊടുക്കുകയും വീട് വെച്ചു കൊടുക്കുകയും ചെയ്യുന്നു. ഇപ്പോള്‍ ഒരു കോടി രൂപ സമാഹരിച്ച് റിമാന്‍ഡില്‍ കഴിയുന്ന പ്രതികള്‍ക്ക് കൊടുക്കുന്നു. അതിനെയൊക്കെ നമുക്ക് അംഗീകരിച്ചൂടെയെന്നും രാഹുല്‍ ഈശ്വർ ചോദിക്കുന്നു.
ബോബി ചെമ്മണ്ണൂരിനെ മാലയിട്ട് സ്വീകരിക്കേണ്ട സമയം ഇതല്ല. അദ്ദേഹത്തെ സ്വീകരിക്കാനായി വന്നവരോടൊക്കെ ഇപ്പോള്‍ അങ്ങനെയൊന്നും ചെയ്യരുതെന്ന് ഞാന്‍ പറഞ്ഞിരുന്നു. ബോബി ചെമ്മണ്ണൂർ ആർക്കെങ്കിലും വീടുണ്ടാക്കി കൊടുക്കുകയാണെങ്കില്‍ നമുക്ക് മാലയിട്ട് സ്വീകരിക്കാം, രക്തദാനം ചെയ്യുമ്പോള്‍ പടക്കം പൊട്ടിക്ക് ആഘോഷിക്കാം. പക്ഷെ ഇത് അങ്ങനെ ആഘോഷിക്കാന്‍ പാടില്ലെന്നും ഞാന്‍ അവരോട് പറഞ്ഞിരുന്നു.
മെന്‍സ് അസോസിയേഷന്‍ വേണം എന്ന കാര്യത്തില്‍ ആർക്കും സംശയമില്ല. പക്ഷെ ഈ ഇവിടെ പോകേണ്ട കാര്യമില്ല. കാരണം ബോബി ചെമ്മണ്ണൂർ സ്വാതന്ത്ര സമരത്തിനൊന്നും പോയിട്ട് വരുന്നതല്ലാലോ. അതുകൊണ്ട് തന്നെ ജയിലില്‍ നിന്നും ഇറങ്ങുന്ന ബോബി ചെമ്മണ്ണൂരിനെ ഒരു കാരണവശാലും മാലയിട്ട് സ്വീകരിക്കരുത്. അതോടൊപ്പെ തന്നെ മറ്റൊരു കാര്യമുണ്ട്, ഹണി റോസിന്റെ വസ്ത്രധാരണത്തെ വിമർശിക്കാനുള്ള അവകാശം വേണമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications