ഗണേഷിന്റെ ഓഡിയോ ചോര്‍ന്നതെങ്ങനെ? കരിങ്കാലിയെ കുടുക്കാന്‍ ഒരുമ്പെട്ടിറങ്ങി അമ്മ... പാർവ്വതിയുടെ നുണ?
കൊച്ചി: ദിലീപിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് രാജിവച്ച നടിമാര്‍ക്കെതിരെ എഎംഎംഎ വൈസ് പ്രസിഡന്റും എംഎല്‍എയും ആയ കെബി ഗണേഷ് കുമാറിന്റെ ഓഡിയോ ചോര്‍ന്നത് വലിയ വിവാദം ആയിരുന്നു. ഈ ഓഡിയോ എങ്ങനെ ചോര്‍ന്നു എന്നാണ് ഇപ്പോള്‍ അന്വേഷിക്കുന്നത്.
സംഘടനയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളില്‍ ഒരാളാണ് വോയ്‌സ് ക്ലിപ്പ് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയത് എന്നാണ് സംഘടനയുടെ വിലയിരുത്തല്‍. എന്നാല്‍ ഇത് കണ്ടുപിടിക്കാന്‍ പോലീസിനെ സമീപിക്കുക എന്നത് പ്രായോഗികമല്ല. അതുകൊണ്ട് മറ്റൊരു വഴിയാണ് എഎംഎഎ സ്വീകരിച്ചിരിക്കുന്നത്.
വോയ്‌സ് ക്ലിപ്പ് ആരാണ് ചോര്‍ത്തി നല്‍കിയത് എന്ന് അന്വേഷിക്കാന്‍ ഒരു സ്വകാര്യ ഏജന്‍സിയെ ഏല്‍പിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു മുതിര്‍ന്ന ഭാരവാഹിയെ ഉദ്ധരിച്ച് റിപ്പോര്‍ട്ടര്‍ ടിവി ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
അകത്തെ കള്ളന്‍?
സംഘടന അംഗങ്ങള്‍ക്ക് അയച്ച വോയ്‌സ് ക്ലിപ്പ് എങ്ങനെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് കിട്ടി എന്നതാണ് ഭാരവാഹികളെ അത്ഭുതപ്പെടുത്തിയത്. ഓഡിയോ ചോര്‍ത്തി നല്‍കിയതിന് പിന്നില്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെ തന്നെ ഒരാള്‍ ആണെന്നാണ് നിഗമനം. അയാളെ കണ്ടെത്തുകയാണ് സംഘടനയുടെ ലക്ഷ്യം.
സൈബര്‍ വിദഗ്ധര്‍
ഒരു സ്വകാര്യ ഏജന്‍സിയെ ആണ് സംഘടന ഇത് അന്വേഷിക്കാന്‍ ഏര്‍പ്പാടാക്കിയിട്ടുള്ളത് എന്നാണ് റിപ്പോര്‍ട്ട്. സൈബര്‍ വിദഗ്ധര്‍ അടങ്ങിയ ഒരു ഏജന്‍സിയാണത്രെ ഇത്. ഇവരുടെ അന്വേഷണത്തില്‍ കൂട്ടത്തിലെ കരിങ്കാലിയെ കണ്ടെത്തും എന്ന വിശ്വാസത്തിലാണ് എഎംഎംഎ ഭാരവാഹികള്‍.
വിട്ടുവീഴ്ചയ്‌ക്കൊരുങ്ങി
ദിലീപിനെ തിരിച്ചെടുത്ത സംഭവം സംഘടന ചര്‍ച്ച ചെയ്യണം എന്നാവശ്യപ്പെട്ട് മൂന്ന് നടിമാര്‍ കത്ത് നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ജനറല്‍ സെക്രട്ടറി നടി രേവതിയെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. സംഘടന പ്രസിഡന്റ് മോഹന്‍ലാല്‍ ലണ്ടനില്‍ നിന്ന് തിരിച്ചെത്തിയതിന് ശേഷം ആയിരിക്കും ചര്‍ച്ച.
കിട്ടിയത് രണ്ട് രാജി
ദിലീപിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് നാല് നടിമാര്‍ ആണ് എഎംഎംഎയില്‍ നിന്ന് രാജിവക്കുന്നതായി പ്രഖ്യാപിച്ചത്. എന്നാല്‍ ഇതില്‍ ആക്രമിക്കപ്പെട്ട നടിയുടേയും രമ്യ നമ്പീശന്റേയും രാജി മാത്രമാണ് ഔദ്യോഗികമായി ലഭിച്ചത് എന്നാണ് വെളിപ്പെടുത്തല്‍. ഗീതു മോഹന്‍ദാസിന്റേയും റീമ കല്ലിങ്കലിന്റേയും രാജിക്കത്ത് ലഭിച്ചിട്ടില്ലത്രെ.
അംഗീകരിക്കുന്ന കാര്യം
രാജിക്കത്ത് നല്‍കിയതുകൊണ്ട് മാത്രം അത് അംഗീകരിക്കണം എന്ന് നിര്‍ബന്ധമില്ല. രാജിക്കാര്യം എങ്ങനെ നേരിടണം എന്നത് എക്‌സിക്യൂട്ടീവ് കമ്മിറ്റി ആയിരിക്കും ചര്‍ച്ച ചെയ്യുക. രാജി തള്ളുകയോ സ്വീകരിക്കുകയോ ചെയ്യാം. അത് എക്‌സിക്യൂട്ടീവ് കമ്മിറ്റി ആയിരിക്കും തീരുമാനിക്കുക.
പാര്‍വ്വതി പറഞ്ഞത് നുണ
സംഘടന തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും തന്നെ പിന്തിരിപ്പിക്കുക ആയിരുന്നു എന്നാണ് നടി പാര്‍വ്വതി ആരോപിച്ചിരുന്നത്. എന്നാല്‍ അത് നുണയാണെന്നാണ് ഇപ്പോഴത്തെ ആരോപണം. പാര്‍വ്വതിയോട് മത്സരിക്കാന്‍ അങ്ങോട്ട് ആവശ്യപ്പെടുകയായിരുന്നത്. നാമനിര്‍ദ്ദേശ പത്രികയില്‍ ഒപ്പിടാന്‍ ആവശ്യപ്പെട്ടപ്പോള്‍ അമേരിക്കന്‍ യാത്രയുടെ കാര്യം പറഞ്ഞ് പിന്‍മാറുകയായിരുന്നു എന്നാണ് ആരോപണം.
മഞ്ജു വൈസ് പ്രസിഡന്റ്?
മഞ്ജു വാര്യരെ വൈസ് പ്രസിഡന്റ് ആക്കാനും സംഘടന ആലോചിച്ചിരുന്നു. എന്നാല്‍ ഇത്തരം ഒരു ആവശ്യം ഉന്നയിച്ചപ്പോള്‍ മഞ്ജു വാര്യര്‍ തന്നെ പിന്‍വാങ്ങുകയായിരുന്നു എന്നാണ് മുതിര്‍ന്ന അംഗം വെളിപ്പെടുത്തുന്നത്.
സ്ത്രീ വിരുദ്ധം?
താരസംഘടന സ്ത്രീ വിരുദ്ധമാണെന്നാണ് പലരും ആരോപിക്കുന്നത്. അങ്ങോട്ട് ആവശ്യപ്പെട്ടിട്ടും ഭാരവാഹിത്വം ഏറ്റെടുക്കാന്‍ തയ്യാറാകാത്തവരാണ് ഇവര്‍ എന്നും മുതിര്‍ന്ന നേതാവ് ആരോപിക്കുന്നുണ്ട്.
പ്രതിഷേധം കനക്കുന്നു
ദിലീപിനെ സംഘടനയില്‍ തിരിച്ചെടുത്ത വിവാദം ആളിക്കത്തുകയാണ് ഇപ്പോള്‍. കന്നഡ സിനിമ പ്രവര്‍ത്തകരും, ദേശീയ തലത്തിലുള്ള സിനിമ പ്രവര്‍ത്തകരും പോലും ഇക്കാര്യത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി കഴിഞ്ഞു. അന്താരാഷ്ട്ര മാധ്യമങ്ങളില്‍ പോലും ഇത് വാര്‍ത്തയാവുകയും ചെയ്തു.