'എക്സാലോജിക് കേസിന് പിന്നിൽ പിണറായി വിജയനെ എങ്ങനെ കുടുക്കാം എന്ന ചിന്തമാത്രം'; എംവി ഗോവിന്ദൻ
തിരുവനന്തപുരം: എക്സാലോജിക് കേസിലെ എസ് എഫ് ഐ ഒ അന്വേഷണം രാഷ്ട്രീയ തീരുമാനമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മുഖ്യമന്ത്രി പിണറായി വിജയനെ എങ്ങനെ കുടുക്കാം, പ്രതിയാക്കാമെന്നാണ് പലരുടെയും ആലോചന. സർക്കാരിനെയും മുഖ്യമന്ത്രിയെയും ദുർബലപ്പെടുത്താനുള്ള സംഘപരിവാർ അജണ്ടയാണ് ഇതിന് പിന്നിലെന്നും എം വി ഗോവിന്ദൻ ആരോപിച്ചു.
'എക്സാലോജിക് കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും എക്സാലോജിക് കേസുമായി ഹൈക്കോടതിയിൽ പോയ ഷോൺ ജോർജ്ജിന് ബി ജെ പി ഭാരവാഹിത്വം നൽകിയതോടെ കേസിന് പിന്നിൽ ആരാണെന്നതിന് കൂടുതൽ തെളിവ് വേണോ? പിണറായി വിജയനെ എങ്ങനെ കുടുക്കാം എന്ന് മാത്രമാണ് കേസിന് പിന്നിൽ. എക്സാലോജിക്ക് മൈനസ് പിണറായി വിജയൻ എന്നായാൽ പിന്നെ കേസുണ്ടാവില്ല. ആദ്യം നാല് പേർ അടങ്ങുന്ന മൂന്ന് മാസത്തെ അന്വേഷണം. പിന്നെ ആറ് പേർ അടങ്ങുന്ന എട്ട് മാസത്തെ അന്വേഷണം, എന്താണിത്. കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടും.കേന്ദ്ര ഏജൻസികൾ കോൺഗ്രസിനെതിരെ ആണെങ്കിൽ മാത്രം എതിർക്കുക എന്ന നിലപാടാണ് പ്രതിപക്ഷത്തിന്. ഹൈക്കോടതി കേസിനെ മറികടന്നാണ് പുതിയ അന്വേഷണം',ഗോവിന്ദൻ പറഞ്ഞു.

കേരള സർക്കാർ സിൽവർ ലൈൻ ഉപേക്ഷിച്ചിട്ടില്ലെന്നും വാർത്താസമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി. കേന്ദ്രമന്ത്രി ശുദ്ധ കളവാണ് പറഞ്ഞത്. കേന്ദ്രമന്ത്രിമാരും ഗവർണറെ പോലെ കളവ് പറയുകയാണ്. കേരളത്തിന്റെ ഏറ്റവും പ്രധാന്യമുള്ള പദ്ധതിയാണ് സിൽവർ ലൈൻ. അത് സംയുക്ത സംരംഭം എന്ന നിലയിലാണ് കൈകാര്യം ചെയ്യേണ്ടത്. ഏകപക്ഷീയമായി കേരളത്തിനെതിരെ ആരോപണം ഉന്നയിക്കുകയാണ്. അത് സ്വാഭാവികമായും ആളുകൾ വിശ്വസിക്കുന്ന രീതിയിലാണ് അവതരിപ്പിക്കുന്നത്. ഏത് നിമിഷവും സിൽവർ ലൈൻ പദ്ധതി നടപ്പിലാക്കാൻ സർക്കാർ തയ്യറാണ്. പദ്ധതി ഉപേക്ഷിച്ചെന്നത് ശുദ്ധകളവാണ്.
ബി ജെ പി സർക്കാർ അവതരിപ്പിച്ച ബജറ്റ് നിരാശാജനകമാമാണെന്നും കേരളത്തിന്റെ ആവശ്യങ്ങൾ ഒന്നും പരി ഗണിച്ചില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു. രാമ ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തോടുകൂടി വീണ്ടും ബിജെപി അധികാരത്തില്‍ വന്നിരിക്കുന്നു എന്ന അവസ്ഥയിലേക്ക് ബി ജെ പി മാറി. കേരളത്തിന് അനുവദിച്ച തുകയില്‍ വലിയ വെട്ടിക്കുറവ് വരുത്തി. സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും കേന്ദ്രത്തിന് നിഷേധാത്മക സമീപനമാണ്', ഗോവിന്ദൻ പറഞ്ഞു.












Click it and Unblock the Notifications