'മോഹൻലാലിന് മുസ്ലീങ്ങളുമായി അടുത്ത ബന്ധം, ഹിന്ദുക്കളെ അവഹേളിക്കുന്നു'; ട്വിറ്ററിൽ വിദ്വേഷപ്രചരണം
കൊച്ചി: നടന്‍ മോഹന്‍ലാലിനെതിരെ ട്വിറ്ററില്‍ വിദ്വേഷ പ്രചാരണം. മോഹന്‍ലാല്‍ ഹിന്ദുക്കളെ അവഹേളിക്കുന്ന ഒരു അവസരവും പാഴാക്കില്ലെന്നാണ് ട്വിറ്ററിലെ തീവ്രഹിന്ദുത്വ പ്രൊഫൈലുകള്‍ പ്രചരിപ്പിക്കുന്നത്. മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ കല്യാണി പ്രിയദര്‍ശന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയം എന്ന സിനിമയിലെ ബീഫ് കഴിക്കുന്ന രംഗത്തിന്റെ പശ്ചാത്തലത്തിലാണ് വിദ്വേഷ പ്രചാരണം.
15,000 ല്‍ കൂടുതല്‍ ഫോളോവേഴ്‌സുള്ള സ്വാതി ബെല്ലം എന്ന വെരിഫൈഡ് പ്രൊഫൈലില്‍ നിന്നാണ് ആദ്യ വിമര്‍ശനം ഉയര്‍ന്നത്. ചിത്രത്തില്‍ 'നഗുമോ' എന്ന ഗാനത്തിന് പ്രണവും കല്യാണിയും ബീഫും പൊറോട്ടയും വാഴയിലയില്‍ കഴിക്കുന്നതാണ് സീന്‍. ഇത് ഹിന്ദു സംസ്‌കാരം നശിപ്പിക്കാന്‍ വേണ്ടിയാണെന്നാണ് ട്വീറ്റില്‍ ചൂണ്ടിക്കാട്ടുന്ന വിമര്‍ശനം.

നമ്മുടെ ഹൈന്ദവ സംസ്‌കാരം നശിപ്പിക്കാന്‍ ആരാണ് മല്ലുവുഡിന് അവകാശം നല്‍കിയതെന്നാണ് ട്വീറ്റില്‍ ചോദിക്കുന്നത്. 'വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത് സുബ്രഹ്മണ്യം നിര്‍മ്മിച്ച് മലയാളത്തില്‍ ഹൃദയം എന്ന ബ്ലോക്ക്ബസ്റ്റര്‍ സിനിമയുണ്ട്. മോഹന്‍ലാലിന്റെ മകനും സംവിധായകന്‍ പ്രിയദര്‍ശന്റെ മകളുമാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്'.
'അവര്‍ തെലുങ്ക് ത്യാഗരാജ കീര്‍ത്തന 'നഗുമോ ഗനലേനി' സിനിമയില്‍ ഉപയോഗിച്ചു. ഒരു പവിത്രമായ തെലുങ്ക് രാമ സങ്കീര്‍ത്തനം പശ്ചാത്തലത്തിന് എന്തിനാണ് ബീഫും പൊറോട്ടയും കഴിക്കുന്നത് പശ്ചാത്തലമായി ഉപയോഗിക്കേണ്ട ആവശ്യകത എന്താണ്. തെലുങ്ക് ഹിന്ദുക്കള്‍ ഗോമാംസം ഭക്ഷിക്കാറില്ല, ഞങ്ങള്‍ പശുവിനെ അമ്മയായി കാണുന്നു'- ട്വീറ്റില്‍ ചോദിക്കുന്നു.
'എല്ലാ കര്‍ണാടക സംഗീതജ്ഞരിലും ഏറ്റവും പ്രശസ്തനായി കണക്കാക്കപ്പെടുന്ന ത്യാഗരാജന്‍ ഒരു ഹിന്ദു ബ്രാഹ്മണനായിരുന്നു. അദ്ദേഹം തഞ്ചാവൂരില്‍ താമസിച്ച്, രാമഭക്തിയോടെ തെലുങ്കിലും സംസ്‌കൃതത്തിലും കര്‍ണാടക സംഗീത ഗാനങ്ങള്‍ രചിച്ചു. അങ്ങനെയാണ് പെരിയാറിനുമുമ്പ് സംസ്‌കൃതം കന്നഡ തെലുങ്കും തമിഴും ഇഴചേര്‍ന്നിരുന്നത്. അവരെല്ലാം ഭാരത സംസ്‌കാരത്തിന്റെ ഭാഗമായിരുന്നു'- ട്വീറ്റില്‍ പറഞ്ഞു.
ബീഫ് കേരളത്തിന്റെ ദേശീയ ഭക്ഷണമാണെന്നും അവര്‍ അത് എല്ലാ സിനിമയിലും കാണിക്കണം. അല്ലെങ്കില്‍ അവരുടെ സിനിമ സര്‍ക്കാര്‍ നിരോധിക്കണമെന്നും ട്വീറ്റില്‍ പറയുന്നുണ്ട്. ഈ ട്വീറ്റിന് പിന്നാലെയാണ് മോഹന്‍ലാലിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിദ്വേഷ പ്രചാരണം ഉയര്‍ന്നത്. മോഹന്‍ലാല്‍ മുസ്ലീങ്ങളുമായി അടുത്ത ബന്ധമാണുള്ളതെന്നും ഹിന്ദുക്കളെ അവഹേളിക്കുന്ന ഒരു അവസരവും പാഴാക്കാറില്ലെന്നും മറ്റൊരു ട്വിറ്റര്‍ ഉപയോക്താവ് ട്വീറ്റ് ചെയ്തു.
ചിത്രത്തിലെ ഈ രംഗത്തിനെതിരെ നേരത്തെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. സിനിമയിലെ ഏറ്റവും ചര്‍ച്ചയായ രംഗങ്ങളില്‍ ഒന്നായിരുന്നു ഇത്. ഈ ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ ആ കടയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നിരവധി വ്‌ളോഗര്‍മാര്‍ ആ കട തേടി കണ്ടുപിടിച്ച് വീഡിയോകള്‍ പങ്കുവച്ചിരുന്നു.












Click it and Unblock the Notifications