നോട്ട് നിരോധനം: കേന്ദ്ര സര്‍ക്കാരിന്റെ ഇളവ് നടപ്പാക്കിയില്ല, കേരളത്തിന് കോടികളുടെ നഷ്ടം
വസ്തു രജിസ്‌ട്രേഷന്‍ ഇനത്തില്‍ ലഭിക്കേണ്ട വരുമാനത്തിലാണ് കുറവുണ്ടായത്
തിരുവനന്തപുരം: നോട്ട് നിരോധനത്തിന് ഒരു വര്‍ഷം പൂര്‍ത്തിയാവുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന് കോടികളുടെ വരുമാന നഷ്ടമാണ് സംഭവിച്ചത്. നോട്ട് നിരോധനത്തിന്റെ ആഘാതം കുറയ്ക്കുന്നതിനായി ചില ഇളവുകള്‍ അന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇവ നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ വരുത്തിയ വീഴ്ച മൂലം കോടികളുടെ നഷ്ടമാണ് ഉണ്ടായത്. വസ്തു രജിസ്‌ട്രേഷന്‍ ഇനത്തില്‍ ലഭിക്കേണ്ടിയിരുന്ന വരുമാനമാണ് സര്‍ക്കാരിന്റെ അനാസ്ഥയെ തുടര്‍ന്നു നഷ്ടമായത്.
2016 നവംബര്‍ എട്ടിനായിരുന്നു 500, 1000 രൂപകളുടെ നോട്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കുന്നതായി പ്രഖ്യാപിച്ചത്. പക്ഷെ പിന്‍വലിച്ച നോട്ടുകള്‍ തന്നെ ഉപയോഗിച്ച് നവംബര്‍ 24 വരെ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും ഫീസുകള്‍, നികുതികള്‍, നികുതി കുടിശ്ശിക, പിഴകള്‍, വെള്ളക്കരം, വൈദ്യുതി ബില്‍ എന്നിവ അടയ്ക്കാമെന്ന് ചൂണ്ടിക്കാടി നവംബര്‍ 10ന് കേന്ദ്രം ഉത്തരവ് ഇറക്കിയിരുന്നു. കേന്ദ്രം പ്രഖ്യാപിച്ച ഈ ഇളവ് സംസ്ഥാനത്തു നടപ്പാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് അന്നു പ്രഖ്യാപിക്കുകയും ചെയ്തു.
കെഎസ്ആര്‍ടിസിയും കെഎസ്ഇബിയും ബിഎസ്എന്‍എല്ലുമെല്ലാം കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിന്റെ ആനുകൂല്യം ഉപഭോക്താക്കള്‍ക്കു ലഭ്യമാക്കി. എന്നാല്‍ രജിസ്‌ട്രേഷന്‍ വകുപ്പിന് സംസ്ഥാന സര്‍ക്കാര്‍ ഇതിനു അനുവാദം നല്‍കിയില്ല. കേന്ദ്രത്തിന്റെ ഉത്തരവ് നടപ്പാക്കണമെന്ന് മുഖ്യമന്ത്രിയോ ധനമന്ത്രിയോ നിര്‍ദേശം നല്‍കിയില്ലെന്നാണ് രജിസ്‌ട്രേഷന്‍ വകുപ്പ് പറയുന്നത്. നോട്ട് നിരോധനത്തിന് മുമ്പ് രജിസ്‌ട്രേഷന്‍ വകുപ്പിന്റെ ശരാശരി പ്രതിമാസ വരുമാനം 9.40 കോടി രൂപയായിരുന്നു. പക്ഷെ നവംബര്‍ എട്ടിനു നോട്ട് നിരോധനം വന്നതു മുതലുള്ള ദിവസങ്ങളില്‍ ഇതു ശരാശരി 3.96 കോടി രൂപയായി കുറഞ്ഞു. പ്രതിദിനം മുമ്പ് രജിസ്റ്റര്‍ ചെയ്തിരുന്ന ആധാരങ്ങളുടെ ശരാശരി എണ്ണം 2634 ആയിരുന്നത് 1400 കുറയുകയും താഴുകയും ചെയ്തു.