'ദിലീപുമായി സാമ്പത്തിക ഇടപാടുണ്ടായിരുന്നു; പക്ഷേ... ഒരു നിര്‍മാതാവ് അന്വേഷിച്ചെത്തി'
കൊച്ചി: നടന്‍ ദിലീപിനെതിരായ പുതിയ കേസില്‍ തെളിവുകള്‍ അന്വേഷണ സംഘത്തിന് കൈമാറി സംവിധായകന്‍ ബാലചന്ദ്രകുമാര്‍. ആദ്യഘട്ട വിവരങ്ങളാണ് കൈമാറിയത്. ഇനിയും ഹാജരായി വിശദാംശങ്ങള്‍ കൈമാറുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ദിലീപിനെതിരെ പുതിയ ആരോപണങ്ങള്‍ ബാലചന്ദ്ര കുമാര്‍ ഇന്ന് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ ഉന്നയിച്ചു. ദിലീപുമായി തനിക്ക് സാമ്പത്തിക ഇടപാടുണ്ടായിരുന്നുവെന്ന് അദ്ദേഹം സമ്മതിച്ചു.
സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന് വ്യക്തമായ തെളിവുണ്ട്. ഒന്നും വെറുതെ പറഞ്ഞതല്ല. ഇതുവരെ ഭയംമൂലമാണ് പുറത്തുപറയാതിരുന്നത്. ഇനി കൂടുതല്‍ പേര്‍ രംഗത്തെത്തും. ദിലീപും കാവ്യയും അനൂപും സംസാരിച്ച രേഖകള്‍ കൈവശമുണ്ടെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. അദ്ദേഹത്തിന്റെ പ്രതികരണത്തിന്റെ പൂര്‍ണ രൂപം ഇങ്ങനെ...

പോലീസുദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചു എന്ന കേസില്‍ ചില തെളിവുകള്‍ ബാലചന്ദ്ര കുമാര്‍ നേരത്തെ സമര്‍പ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട മൊഴിയെടുക്കലാണ് ഇന്ന് നടന്നത്. ഇനിയും മൊഴിയെടുക്കല്‍ തുടരും. പോലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ നടത്തിയ സംസാരങ്ങളുടെ ശബ്ദരേഖ അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ടെന്നും ബാലചന്ദ്രകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

കൂടുതല്‍ തെളിവുകള്‍ കൈമാറിയിട്ടുണ്ട്. ഇപ്പോള്‍ പുറത്തുവരുന്നത് ചില വിവരങ്ങള്‍ മാത്രമാണ്. ഒരുതവണയല്ല അപായപ്പെടുത്തുന്ന കാര്യം പറഞ്ഞത്. പലസ്ഥലങ്ങളില്‍ വച്ച് പല തവണ ഇക്കാര്യം പറഞ്ഞിരുന്നു. അതുകൊണ്ടാണ് അത് ഭീഷണിയായി മാറുന്നത്. വ്യാജ രേഖകളാണ് എന്ന് ദിലീപിന് പറയാം. ഒന്നും കൃത്രിമമായി തയ്യാറാക്കിയതല്ല. എന്റെ ശബ്ദമല്ല എന്ന് ദിലീപ് ഇതുവരെ പറഞ്ഞിട്ടില്ലല്ലോ എന്നും ബാലചന്ദ്ര കുമാര്‍ പറഞ്ഞു.

ദിലീപ്, സഹോദരന്‍, സഹോദരി ഭര്‍ത്താവ്, കാവ്യമാധവന്‍ എന്നിവരുടെയെല്ലാം ശബ്ദരേഖയുണ്ട്. എല്ലാം കൈമാറിയിരിക്കുകയാണ്. എല്ലാ ശബ്ദരേഖയും വ്യാജമായി സൃഷ്ടിക്കുമോ. സാധാരണ മനുഷ്യന് ഇത്രയൊക്കെ വ്യാജമായി ഉണ്ടാക്കാന്‍ സാധിക്കുമോ. വിചാരണ കഴിയാന്‍ നേരം പോലീസുകാര്‍ തന്നെ രംഗത്തിറക്കിയതാണ് എന്ന് ദിലീപ് പറയുന്നുണ്ടെങ്കില്‍ തെളിവ് പുറത്ത് വിടട്ടെ എന്നും ബാലചന്ദ്ര കുമാര്‍ പറഞ്ഞു.

വിഐപി ദിലീപുമായി അടുത്ത് നില്‍ക്കുന്നയാളാണ്. അദ്ദേഹം ജുഡീഷ്യറിയെ കുറിച്ചും മന്ത്രിമാരെ കുറിച്ചുമെല്ലാം പറയുന്നുണ്ട്. മന്ത്രിയുടെ സാന്നിധ്യത്തില്‍ അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരെ ചീത്തവിളിക്കണമെന്ന് പറയുന്നുണ്ട്. പോലീസുകാരെ ഉപദ്രവിക്കാന്‍ വിഐപിയും പ്ലാന്‍ ചെയ്യുന്നുണ്ട്. പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ള പ്രതികള്‍ ജയിലില്‍ നിന്നിറങ്ങിയാല്‍ അപായപ്പെടുത്താന്‍ പ്ലാന്‍ ചെയ്യുന്നുണ്ട്. ഇതെല്ലാം കഴിവുള്ള വ്യക്തിയായതിനാലാണ് വിഐപി എന്ന പേരിട്ടതെന്നും ബാലചന്ദ്ര കുമാര്‍ പറഞ്ഞു.

ഇതുവരെ കാര്യങ്ങള്‍ പുറത്തുപറയാന്‍ തടസമുണ്ടായിരുന്നു. അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നാളെ കോടതിയില്‍ പറയും. സാക്ഷികളെ സ്വാധീനിക്കാന്‍ ദിലീപ് ശ്രമിച്ചതിന് തെളിവുണ്ട്. അനൂപും സഹോദരി ഭര്‍ത്താവ് സുരാജും ഇക്കാര്യം വിശദമാക്കുന്ന തെളിവുണ്ട്. പണം കൊടുത്ത കാര്യവും പറഞ്ഞിട്ടുണ്ട്. പ്രോസിക്യൂഷന്‍ സാക്ഷി സാഗറിനെ പണം കൊടുത്ത് സ്വാധീനിക്കാന്‍ ശ്രമിച്ചതിന് തെളിവുണ്ടെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.
ഉല്‍സവ ലഹരിയില്‍ എടപ്പാള്‍; ഇനി യാത്ര മുകളിലൂടെ... ആവേശം വിതറി നേതാക്കള്‍- ചിത്രങ്ങള്‍ കാണാം

സാഗര്‍ വീണ്ടും പണം ചോദിച്ചിരുന്നു. ഇക്കാര്യം ദിലീപ് തന്നെ പറഞ്ഞിട്ടുണ്ട്. ഡിജിറ്റല്‍ തെളിവുകള്‍ കൈമാറി. ശബ്ദം ദിലീപിന്റേത് തന്നെയാണെന്ന് തെളിയിക്കാന്‍ സപ്പോര്‍ട്ടീവായ 20 തെളിവുകള്‍ കൂടി നല്‍കി. തനിക്ക് ഭീഷണിയുണ്ടായിട്ടുണ്ട്. പരാതിയില്‍ മുഖ്യമന്ത്രിയെ ഇക്കാര്യം അറിയിച്ചിരുന്നു. ദിലീപുമായി ബന്ധമുള്ള ഒരു നിര്‍മാതാവ് എന്റെ വീണ്ടും സ്ഥലവും ചോദിച്ച് എന്റെ സുഹൃത്തിനെ വിളിച്ചു. ഇക്കാര്യം പോലീസിനോട് പറഞ്ഞിട്ടുണ്ടെന്നും ബാലചന്ദ്ര കുമാര്‍ പറഞ്ഞു.

തനിക്ക് ദിലീപുമായി സാമ്പത്തിക ഇടപാടുണ്ടായിരുന്നു. സംവിധായകനും നിര്‍മാതാവും എന്ന നിലയില്‍ സുതാര്യമായ ഇടപാടുകളായിരുന്നു. ബാങ്ക് വഴിയായിരുന്നു ഇടപാട്. അത് നിന്നിട്ടില്ല. സിനിമ വേണ്ട എന്ന് പറഞ്ഞത് ഞാനാണ്. ഇക്കാര്യത്തിലുള്ള തെളിവ് പോലീസിന് കൈമാറിയിരിക്കുകയാണ്. പണം തരുന്നത് നിന്നപ്പോഴാണ് വെളിപ്പെടുത്തല്‍ നടത്തുന്നത് എന്നത് വെറും ആരോപണമാണ്. പള്‍സര്‍ സുനിയെ ദിലീപിന്റെ വീട്ടില്‍ വച്ച് വേറെ പലരും കണ്ടിരുന്നു. അവരെല്ലാം വരും ദിവസം വെളിപ്പെടുത്തുമെന്നും ബാലചന്ദ്ര കുമാര്‍ പറഞ്ഞു.












Click it and Unblock the Notifications