'ഒരു ബാനർ നീക്കിയാൽ വേറെ നൂറ് ബാനറുകൾ ഉയരും..'; ഗവർണർക്കെതിരെ നിലപാട് കടുപ്പിച്ച് പിഎം ആർഷോ
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ ഉയർത്തിയ ബാനറുകൾ മാറ്റാൻ അനുവദിക്കില്ലെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ. ഒരു ബാനർ നീക്കിയാൽ നൂറു ബാനറുകൾ വേറെ ഉയരും. ഗവർണർ രാജാവും സർവകലാശാല രാജപദവിക്ക് കീഴിലുള്ള സ്ഥലവുമല്ലെന്നും ആർഷോ ആഞ്ഞടിച്ചു.
ആക്രമിക്കപ്പെടണം എന്നതാണ് ഗവർണറുടെ ആവശ്യം. അത് നടക്കാത്തത് കൊണ്ടാണ് അദ്ദേഹം ക്യാമ്പസിൽ ഇറങ്ങി നടന്നു ബാനറിനെതിരെ സംസാരിക്കുന്നത്. ഗവർണർ അനുകൂല ബാനറുകളും ക്യാമ്പസിലുണ്ട്. ഏതെങ്കിലും ചിലത് മാത്രം മാറ്റുക എന്നത് സാധ്യമല്ലെന്നും ആർഷോ ചൂണ്ടിക്കാട്ടി.
ബാനറുകളിൽ രാഷ്ട്രീയ മുദ്രാവാക്യങ്ങളാണുള്ളത്. ചോദ്യങ്ങളെ ചാൻസിലർ ഭയക്കുന്നുവെങ്കിൽ ഗവർണർക്ക് എന്തോ തകരാരാറുണ്ട്. ഗവർണറുടെ നിലവാരം ഇടിയുകയാണ്. ഞങ്ങൾ ഉയർത്തിയ ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി തരുന്നില്ല. ചോദ്യങ്ങൾക്ക് മറുപടി പറയാൻ ചാൻസിലർക്ക് ബാധ്യതയുണ്ടെന്നും ആർഷോ പറഞ്ഞു.

ഗവർണറെ ആക്രമിക്കുക എന്നതല്ല എസ്എഫ്ഐയുടെ സമര രീതിയെന്ന് പറഞ്ഞ ആര്‍ഷോ, പോലീസുമായി അഡ്‌ജസ്‌റ്റമന്റ് സമരമെന്ന ആരോപണവും തള്ളി കളഞ്ഞു. ഗവർണർക്കെതിരായ സമരത്തിൽ ജീവൻ നഷ്‌ടപ്പെട്ടാലും സാരമില്ല.
ലാത്തിയടിയേൽക്കുമ്പോൾ ഞങ്ങളെ തല്ലുന്നു എന്ന് വിലപിക്കുന്ന കെഎസ്‌യുക്കാരെ പോലെയല്ല എസ്എഫ്ഐയെന്നും ഇന്നലെ നിരവധി പേർക്കാണ് സമരത്തിൽ പരിക്കേറ്റതെന്നും ആര്‍ഷോ മാധ്യമങ്ങളോട് സംസാരിക്കവെ വ്യക്തമാക്കി.
അതേസമയം, കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസിലെ ഗവർണർക്ക് എതിരായ എസ്എഫ്ഐയുടെ ബാനറുകള്‍ ഇതുവരെ നീക്കിയിട്ടില്ല. ഇവ നീക്കം ചെയ്യാത്തതില്‍ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ നേരത്തെ അതൃപ്‌തി പരസ്യമാക്കിയിരുന്നു. ബാനറുകൾ നീക്കാൻ നടപടി സ്വീകരിക്കേണ്ടത് സര്‍വകലാശാലയാണെന്നാണ് പോലീസ് നൽകുന്ന വിശദീകരണം.
ക്യാമ്പസിനുള്ളിലെ ബാനറുകൾ നീക്കാത്തതിൽ ഇന്ന് ഉച്ചയോടെയാണ് ഗവർണർ അതൃപ്‌തി അറിയിച്ചത്. സംഭവത്തില്‍ വിസിയോട് വിശദീകരണം തേടാനും രാജ്ഭവൻ സെക്രട്ടറിയോട് ഗവർണർ നിർദേശിച്ചിരുന്നു. എന്നാൽ ഗവർണറുടെ ആവശ്യം അറിയിച്ച് മണിക്കൂറുകൾ പിന്നിട്ടിട്ടും സർവകലാശാല ക്യാമ്പസിൽ എസ്എഫ്ഐ സ്ഥാപിച്ച ബാനറുകൾ തൊടാൻ ഇതുവരെ അധികൃതർ കൂട്ടാക്കിയിട്ടില്ല.
അതിനിടെ ഗവർണർക്ക് ശക്തമായ ഭാഷയിൽ മറുപടി നൽകി മുഖ്യമന്ത്രി തന്നെ ഇന്ന് രംഗത്ത് വന്നിരുന്നു. ഗവർണർ നടത്തുന്നത് പ്രോട്ടോക്കോള്‍ ലംഘിച്ചുള്ള പ്രവര്‍ത്തനമാണ്. അദ്ദേഹം ചെയ്യുന്നതെന്തെന്ന് അദ്ദേഹത്തിന് തന്നെ അറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. നവകേരള സദസിന്റെ ഭാഗമായി ആറന്മുളയില്‍ നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
രാഷ്ട്രീയ പ്രവർത്തനത്തിലൂടെ വന്നയാളാണല്ലോ ഗവർണർ. അങ്ങനെയുള്ള ഒരാള്‍ക്ക് എങ്ങനെയാണ് പ്രതിഷേധക്കാർക്കു നേരെ ഇത്രയും മോശമായ രീതിയിൽ പ്രതികരിക്കാനാകുക. സ്വാഭാവിക പ്രതിഷേധം ക്ഷണിച്ച് വരുത്തുകയാണ് ഗവർണർ ചെയ്‌തത്. കരിങ്കൊടി കാട്ടുന്നവരെ ശാരീരികമായി നേരിടുകയാണോ ചെയ്യേണ്ടതെന്നും മുഖ്യമന്ത്രി ചോദിച്ചിരുന്നു.












Click it and Unblock the Notifications