അനധികൃത ക്വാറികളില്‍ സ്ഫോടക വസ്തുക്കള്‍ സുലഭം; സുരക്ഷാ സംവിധാനമില്ലാതെ ക്വാറികൾ
മലപ്പുറം: മലപ്പുറത്തെ അനധികൃത ക്വറികകളില്‍ സ്ഫോടക വസ്തുക്കള്‍ സുലഭം, യാതൊരു സുരക്ഷാ സംവിധാനവും ഇല്ലാതെയാണ് ഇത്തരം ക്വാറികളില്‍ ഉഗ്രന്‍ സ്ഫോടക വസ്തുക്കള്‍ സൂക്ഷിക്കുന്നതെന്നും പരാതി. കഴിഞ്ഞ ദിവസം മോങ്ങത്ത് നിന്ന് പിടികൂടിയ സ്ഫോടക വസ്തുക്കള്‍ പരിസര പ്രദേശത്തെ അനധികൃത ക്വറികളിലേക്ക് വേണ്ടി ഉള്ളതായിരുന്നുവെന്നും പോലീസിന് സൂചന ലഭിച്ചു.
കഴിഞ്ഞ ദിവസം കര്‍ണാടകത്തില്‍ നിന്ന് മലപ്പുറത്തേക്ക് കടത്തുന്നതിനിടെ പിടികൂടിയ ജലാറ്റിന്‍ സ്റ്റിക്,ഡിറ്റണേറ്റര്‍,സേഫ്റ്റി ഫ്യൂസ് തുടങ്ങിയവ കരിങ്കല്‍ ക്വറികളില്‍ പാറപൊട്ടിക്കുന്നതിനു ഉപയോഗിക്കുന്ന വന്‍വീര്യമുള്ള സ്ഫോടക വസ്തുക്കളാണ്.പാറമടകളില്‍ ഉപയോഗിക്കുന്നതിനും ഒപ്പം മറ്റു ആവശ്യങ്ങള്‍ക്കും വേണ്ടിയാവും ഇത്രയധികം സ്ഫോടക വസ്തുക്കള്‍ എത്തിച്ചതെന്ന് കഴിഞ്ഞ ദിവസം തന്നെ ഉദ്യോഗസ്ഥര്‍ സംശയം പ്രകടിപ്പിച്ചിരുന്നു.

കഴിഞ്ഞ ദിവസം സ്ഫോടക വസ്തുക്കള്‍ പിടികൂടിയ മോങ്ങത്തെ സമീപ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന കൊണ്ടോട്ടി ,മലപ്പുറം, വേങ്ങര, മണ്ഡലങ്ങളിലാണ് ജില്ലയില്‍ തന്നെ ഏറ്റവും അധികം അനധികൃത ക്വറികള്‍ പ്രവര്‍ത്തിക്കുന്നത്. കേന്ദ്രകേരള സര്‍ക്കാര്‍ നിയമനിര്‍ദ്ദേശ പ്രകാരം കരിങ്കല്‍ ക്വറികള്‍ പ്രവര്‍ത്തിക്കുന്നതിന് എന്‍വിറോമെന്റല്‍ ക്ലീയറന്‍സ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ലൈസന്‍സ്, എക്സ്പ്ലോസീവ് ലൈസന്‍സ് , ജിയോളജി പെര്‍മിറ്റ്,പഞ്ചായത്ത് ലൈസന്‍സ്, മൈന്‍ എഞ്ചിനീയര്‍ തുടങ്ങീ രേഖകളും ഉദ്യോഗസ്ഥരും മറ്റ് സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കേണ്ടതുണ്ട്.
എന്നാല്‍ അനധികൃത ക്വറികള്‍ ഈ നിയമങ്ങളൊന്നും തന്നെ പാലിക്കാതെയാണ് പ്രവര്‍ത്തിക്കുന്നത്.എക്സ്പ്ലോസീവ് ലൈസന്‍സ്, ബ്ലാസ്റ്റര്‍ എന്നിവ ക്വറികളില്‍ പാറപൊട്ടിക്കുന്നതിന് ആവശ്യമാണെന്നിരിക്കെ അനധികൃത ക്വറികളില്‍ സ്ഫോടക വസ്തുക്കള്‍ക്കായി കള്ളക്കടത്തു മാഫിയകളെയാണ് ആശ്രയിക്കുന്നത്.
മനുഷ്യ ജീവന് തന്നെ ഭീഷണിയാവുന്ന ഈ ഉഗ്രന്‍ സ്ഫോടക വസ്തുക്കള്‍ സൂക്ഷിക്കാനാവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍ ഒന്നും തന്നെ ഇത്തരം ക്വറികള്‍ ഒരുക്കുന്നുമില്ല.
എക്സ്പ്ലോസീവ് ലൈസന്‍സ് നല്‍കാനുള്ള അധികാരം എ.ഡി.എമ്മിന്റെ നിര്‍ദ്ദേശ പ്രകാരം എക്സ്പ്ലോസീവ് ഡൈറക്റ്റര്‍ക്കാണ്. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും കാര്യമായ പരിശോധന ഇല്ലാത്തതു മൂലം അനധികൃത ക്വറികളില്‍ ഇത്തരം വസ്തുക്കള്‍ വളരെ വ്യാപകമായി നിയമത്തെ വെല്ലുവിളിക്കും വിധം നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസം പിടികൂടിയ സ്ഫോടക വസ്തുക്കള്‍ ഇത്തരം അനധികൃത ക്വറികള്‍ക്ക് കൂടി ഉള്ളതാവാമെന്നു ഉദ്യോഗസ്ഥര്‍ തന്നെ സംശയം പ്രകടിപ്പിച്ചിരിക്കെ ഇതിലും വലിയ തോതില്‍ തന്നെ സംസ്ഥാനത്തിന്റെ പുറത്തുനിന്ന് സ്ഫോടക വസ്തുക്കള്‍ അനധികൃത ക്വറികളിലേക്ക് എത്തുന്നു എന്ന് വേണം കരുതാന്‍.












Click it and Unblock the Notifications