ഇന്ത്യ-കാനഡ ബന്ധം കൂടുതല്‍ വഷളാവുന്നു: ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ കാനഡ പുറത്താക്കി
ഒട്ടാവോ: ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം അതിരൂക്ഷമാം വിധം വഷളാവുന്നു. കഴിഞ്ഞ ജൂണിൽ ഒരു ഖാലിസ്ഥാൻ ഭീകരനെ കൊലപ്പെടുത്തിയതിൽ ഇന്ത്യൻ ബന്ധം ആരോപിച്ച് കാനഡ തിങ്കളാഴ്ച ഒട്ടാവയിൽ നിന്ന് ഇന്ത്യന്‍ ഇന്റലിജൻസ് മേധാവിയെ പുറത്താക്കിയതാണ് ഏറ്റവും പുതിയ സംഭവ വികാസം. ഇതിനോടകം തന്നെ വഷളായ ഇന്ത്യ-കാനഡ ബന്ധത്തില്‍ കൂടുതല്‍ വിള്ളലുകള്‍ സൃഷ്ടിച്ചിരിക്കുകയാണ് പുതിയ നീക്കം.
ജൂണ്‍ മാസം ബ്രിട്ടീഷ് കൊളംബിയയിൽ വെച്ച് ഖാലിസ്ഥാനി ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതിൽ ഇന്ത്യൻ ഏജന്റുമാർക്ക് പങ്കുണ്ടെന്നാണ് കാനഡയുടെ ആരോപണം. ഇക്കാര്യത്തില്‍ സർക്കാരിന് വിശ്വസനീയമായ വിവരങ്ങളുണ്ടെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പാർലമെന്ററി പ്രതിപക്ഷത്തിന്റെ അടിയന്തര സമ്മേളനത്തിൽ വ്യക്തമാക്കുകയും ചെയ്തിരുന്നു.

വിഷയം പരിഹരിക്കുന്നതിന് സഹകരിക്കാൻ അദ്ദേഹം ഇന്ത്യൻ സർക്കാരിനോട് സാധ്യമായ വഴികളിലൂടെയുള്ള ചർച്ചകള്‍ക്ക് ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു. വിഷയത്തില്‍ ട്രൂഡോ സർക്കാർ അടിയന്തര നടപടി സ്വീകരിച്ചതായി വിദേശകാര്യ മന്ത്രി മെലാനി ജോളിയും വ്യക്തമാക്കി. "ഇന്ന് ഞങ്ങൾ ഒരു മുതിർന്ന ഇന്ത്യൻ നയതന്ത്രജ്ഞനെ കാനഡയിൽ നിന്ന് പുറത്താക്കി," ഉദ്യോഗസ്ഥന്റെ പേര് വെളിപ്പെടുത്താതെ കനേഡിയന്‍ ഉദ്യോഗസ്ഥർ പറഞ്ഞു.
പുറത്താക്കപ്പെട്ട ഇന്ത്യക്കാരൻ കാനഡയിലെ ഇന്ത്യയുടെ വിദേശ രഹസ്യാന്വേഷണ ഏജൻസിയായ റിസർച്ച് ആൻഡ് അനാലിസിസ് വിംഗിന്റെ (റോ) തലവനാണെന്നും ജോളി പറഞ്ഞു. ഇന്ത്യ തിരയുന്ന ഖലിസ്ഥാന്‍ തീവ്രവാദിയായ നിജ്ജാർ വാൻകൂവറിന്റെ പ്രാന്തപ്രദേശമായ സറേയിൽ വച്ച് ജൂൺ 18 നാണ് വെടിയേറ്റ് കൊല്ലപ്പെടുന്നത്.
ഇന്ത്യയിൽ ഭീകരാക്രമണം നടത്തിയെന്നാരോപിച്ചാണ് ഇയാൾക്കെതിരെ കേസെടുത്തത്.
അതേസമയം, ഖാലിസ്ഥാൻ അനുകൂലികളുടെ പ്രവർത്തനങ്ങൾക്ക് നേരെ ഒട്ടാവ കണ്ണടച്ചിരിക്കുകയാണെന്ന് ന്യൂഡൽഹി ആരോപിക്കുന്നു. എന്നാല്‍ 2018-ൽ തുർക്കിയിൽ മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ കൊലപാതകം സൗദി അറേബ്യ ആസൂത്രണം ചെയ്തതുപോലെ, വിദേശത്ത് "രാഷ്ട്രീയ എതിരാളികളെ കൊലപ്പെടുത്തുന്ന രാഷ്ട്രങ്ങളുടെ ഗ്രൂപ്പിൽ" ഇന്ത്യയും വരുമെന്നാണ് സ്വതന്ത്ര ഗവേഷകനായ കൂലോൺ പറയുന്നത്.
കാനഡയുടെ ആരോപണങ്ങളോട് ഇന്ത്യ ഔദ്യോഗികമായി പ്രതികരിച്ചില്ല. ഈ മാസം ആദ്യം ന്യൂ ഡൽഹിയിൽ നടന്ന ജി20 ഉച്ചകോടിയിൽ ട്രൂഡോ പങ്കെടുത്ത സമയത്ത് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം കൂടുതൽ രൂക്ഷമായിരുന്നു. ട്രൂഡോയുമായുള്ള കൂടിക്കാഴ്ചയിൽ കാനഡയിലെ തീവ്രവാദ ഘടകങ്ങളുടെ ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾ തുടരുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ശക്തമായ ആശങ്ക പ്രകടിപ്പിച്ചതായി സർക്കാർ പ്രസ്താവനയിലൂടെ വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications