Get Updates
Get notified of breaking news, exclusive insights, and must-see stories!

അടുത്ത 20 വർഷത്തിനുള്ളിൽ ഇന്ത്യയുടെ ഊർജ ആവശ്യകത ഇരട്ടിയായേക്കാം: പ്രധാനമന്ത്രി മോദി

ദില്ലി: തന്റെ 20 വര്‍ഷത്തെ ഭരണത്തിലുടനീളം, ആദ്യം ഗുജറാത്തിലും ഇപ്പോള്‍ ദേശീയ തലത്തിലും, സുപ്രധാന ശ്രദ്ധ നല്‍കിയ മേഖലകളാണു പരിസ്ഥിതിയും സുസ്ഥിരവികസനവുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ദി എനര്‍ജി ആന്‍ഡ് റിസോഴ്സ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (ടിഇആര്‍ഐ) ലോക സുസ്ഥിരവികസന ഉച്ചകോടിയെ അഭിസംബധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 1972ലെ സ്റ്റോക്ക്ഹോം സമ്മേളനത്തിനുശേഷം കഴിഞ്ഞ 50 വര്‍ഷമായി വളരെയേറെ ചര്‍ച്ചകള്‍ നടന്നിട്ടും പ്രവൃത്തി വളരെ കുറവായിരുന്നുവെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്നാല്‍ ഇന്ത്യയില്‍, ഞങ്ങള്‍ ഇതെല്ലാം പ്രവൃത്തിപഥത്തില്‍ വരുത്തിയെന്നു പ്രധാനമന്ത്രി പറഞ്ഞു. ''പാവപ്പെട്ടവര്‍ക്കും നിഷ്പക്ഷമായി ഊര്‍ജം ലഭ്യമാക്കലാണു നമ്മുടെ പരിസ്ഥിതിനയത്തിന്റെ ആധാരശില''- അദ്ദേഹം പറഞ്ഞു. ഉജ്വല യോജനയ്ക്കുകീഴില്‍ 90 ദശലക്ഷം കുടുംബങ്ങള്‍ക്കു ശുദ്ധമായ പാചക ഇന്ധനം ലഭ്യമാക്കല്‍, പിഎം-കുസും പദ്ധതിയുടെ കീഴില്‍ കര്‍ഷകര്‍ക്കു പുനരുപയോഗ ഊര്‍ജം ലഭിക്കാന്‍ സോളാര്‍ പാനലുകള്‍ സ്ഥാപിച്ചതും അധികവൈദ്യുതി വിതരണശൃംഖലയിലേയ്ക്കു വില്‍ക്കാന്‍ കര്‍ഷകരെ പ്രോത്സാഹിപ്പിക്കുന്നത് തുടങ്ങിയ നടപടികള്‍ സുസ്ഥിരതയും സമത്വവും ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 narendra-modi

ഏഴുവര്‍ഷത്തിലേറെയായി തുടരുന്ന എല്‍ഇഡി ബള്‍ബ് വിതരണപദ്ധതി പ്രതിവര്‍ഷം 220 ബില്യണ്‍ യൂണിറ്റിലധികം വൈദ്യുതി ലാഭിക്കാനും 180 ബില്യണ്‍ ടണ്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ബഹിര്‍ഗമനം കുറയ്ക്കാനും സഹായിച്ചതായി പ്രധാനമന്ത്രി അറിയിച്ചു. കൂടാതെ, ദേശീയ ഹൈഡ്രജന്‍ ദൗത്യം ഹരിത ഹൈഡ്രജന്‍ പ്രയോജനപ്പെടുത്താന്‍ ലക്ഷ്യമിടുന്നു. ഹരിത ഹൈഡ്രജന്റെ സാധ്യതകള്‍ തിരിച്ചറിയാനുള്ള പദ്ധതികള്‍ വളര്‍ത്തിയെടുക്കാന്‍ ടിഇആര്‍ഐ പോലുള്ള അക്കാദമിക്, ഗവേഷണ സ്ഥാപനങ്ങളെ അദ്ദേഹം പ്രോത്സാഹിപ്പിച്ചു.

ലോകത്തിലെ ഭൂവിസ്തൃതിയുടെ 2.4 ശതമാനം വരുന്ന ഇന്ത്യ, ലോകത്തിലെ 8 ശതമാനം ജീവിവര്‍ഗങ്ങളെയും ഉള്‍ക്കൊള്ളുന്നു. വലിയ വൈവിധ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന രാജ്യമാണ് ഇന്ത്യയെന്നും ഈ ആവാസവ്യവസ്ഥയെ സംരക്ഷിക്കേണ്ടതു നമ്മുടെ കടമയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

സംരക്ഷിതമേഖലാശൃംഖല ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളെക്കുറിച്ചു പറഞ്ഞ പ്രധാനമന്ത്രി, പ്രകൃതി സംരക്ഷണത്തിനുള്ള അന്താരാഷ്ട്ര സഖ്യത്തിനുള്ള (ഐയുസിഎന്‍) സ്വീകാര്യതപോലെ ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് അന്താരാഷ്ട്ര അംഗീകാരം ലഭ്യമാകുന്നതിനെക്കുറിച്ചു സംസാരിച്ചു. ഹരിയാനയിലെ ആരവല്ലി ജൈവവൈവിധ്യോദ്യാനം ജൈവവൈവിധ്യത്തിന്റെ ഫലപ്രദമായ സംരക്ഷണത്തിനായി ഒഇസിഎം പ്രദേശമായി പ്രഖ്യാപിച്ചു. രണ്ട് ഇന്ത്യന്‍ തണ്ണീര്‍ത്തടങ്ങള്‍ കൂടി റാംസര്‍ സൈറ്റുകളായി അംഗീകരിച്ചതോടെ ഇന്ത്യയില്‍ ഇപ്പോള്‍ 49 റാംസര്‍ സൈറ്റുകള്‍ 1 ദശലക്ഷം ഹെക്ടറിലധികം വ്യാപിച്ചു കിടക്കുന്നു.

ശോഷണം സംഭവിച്ച ഭൂപ്രദേശങ്ങള്‍ പുനഃസ്ഥാപിക്കുന്നതിനു വലിയ പ്രാധാന്യം നല്‍കിവരികയാണ്. 2015 മുതല്‍ 11.5 ദശലക്ഷത്തിലധികം ഹെക്ടറുകളാണു പുനഃസ്ഥാപിച്ചത്. ''ബോണ്‍ ചലഞ്ചിന് കീഴില്‍ ഭൂശോഷണനിഷ്പക്ഷതയില്‍ ദേശീയ പ്രതിബദ്ധത ഉറപ്പാക്കുന്നതിനുള്ള പാതയിലാണ് ഞങ്ങള്‍. യു.എന്‍.എഫിനും ട്രിപ്പിള്‍ 'സി'ക്കും കീഴിലുള്ള എല്ലാ പ്രതിബദ്ധതകളും നിറവേറ്റുന്നതില്‍ ഞങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നു. ഗ്ലാസ്ഗോയില്‍ നടന്ന സിഒപി-26 കാലത്ത് ഞങ്ങള്‍ ഞങ്ങളുടെ ലക്ഷ്യങ്ങള്‍ വര്‍ധിപ്പിച്ചു,'' ശ്രീ മോദി പറഞ്ഞു.

കാലാവസ്ഥാനീതിയിലൂടെ മാത്രമേ പരിസ്ഥിതി സുസ്ഥിരത കൈവരിക്കാനാകൂ എന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. അടുത്ത ഇരുപത് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ ജനങ്ങളുടെ ഊര്‍ജ ആവശ്യകത ഏകദേശം ഇരട്ടിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. ''ഈ ഊര്‍ജ്ജം നിഷേധിക്കുന്നത് ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ജീവിതം തന്നെ നിഷേധിക്കുന്നതുപോലെയാകും. വിജയകരമായ കാലാവസ്ഥാ പ്രവര്‍ത്തനങ്ങള്‍ക്ക് മതിയായ ധനസഹായവും വേണ്ടതുണ്ട്. ഇതിനായി വികസിത രാജ്യങ്ങള്‍ സാമ്പത്തിക, സാങ്കേതിക കൈമാറ്റങ്ങളില്‍ തങ്ങളുടെ പ്രതിബദ്ധത പാലിക്കേണ്ടതുണ്ട്''- അദ്ദേഹം ഊന്നിപ്പറഞ്ഞു.

ആഗോള പൊതുവിഭവങ്ങളില്‍ കൂട്ടായപ്രവര്‍ത്തനമാണു സുസ്ഥിരതയ്ക്ക് ആവശ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു. ''ഞങ്ങളുടെ ശ്രമങ്ങള്‍ ഈ പരസ്പരാശ്രിതത്വം തിരിച്ചറിഞ്ഞു. അന്താരാഷ്ട്ര സൗരസഖ്യത്തില്‍ നാം ലക്ഷ്യമിടുന്നത് 'ഏകസൂര്യന്‍, ഏകലോകം, ഏക വിതരണശൃംഖല' എന്നതാണ്. ലോകവ്യാപക വിതരണശൃംഖലയില്‍നിന്ന് എല്ലായ്‌പ്പോഴും എല്ലായിടവും ശുദ്ധമായ ഊര്‍ജത്തിന്റെ ലഭ്യത ഉറപ്പാക്കാന്‍ നാം പ്രവര്‍ത്തിക്കണം. ഇതാണ് ഇന്ത്യയുടെ മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന 'ലോകം മുഴുവന്‍' എന്ന സമീപനം''- പ്രധാനമന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+