കോൺഗ്രസിൽ കലാപം; എന്ത് ചെയ്യണമെന്നറിയാതെ നേതൃത്വം, മരട് നഗരസഭയിൽ സംഭവിക്കുന്നത്!
കൊച്ചി: മരട് സഗരസഭ അധ്യക്ഷ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ പൊട്ടിത്തെറിയെന്ന് റിപ്പോർട്ട്. ചൊവ്വാഴ്ച തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കോൺഗ്രസിനകത്ത് പ്രശ്നങ്ങൾ നിലനിൽക്കുന്നത്. ആദ്യ തവണ ജയിച്ചവരെ ചെയര്‍പേഴ്സനാക്കരുതെന്ന കെപിസിസി നിര്‍ദ്ദേശം മറികടന്ന് ,പുതുമുഖത്തെ ചെയര്‍പേഴ്സനാക്കാൻ ഡിസിസി നേതൃത്വം തീരുമാനിച്ചതാണ് പ്രശ്നങ്ങൾക്ക് വഴിവെച്ചത്.
എന്നാൽ തിരഞ്ഞെടുപ്പിനു മുമ്പായി പ്രശ്നങ്ങൾ തീർത്തെന്നും സൂചനയുണ്ട്. യുഡിഎഫിന്റെയും എൽഡിഎഫിന്റെയും വിമൻമാർ തീരുമാനങ്ങൾ മാറ്റുന്നതിനനുസരിച്ച് ഭരണം ഇരുമു്നണികളും മാറി മാറി ഭരിക്കുന്ന കാഴ്ചയാണ് കൊച്ചി മരട് നഗരസഭയിൽ ഉള്ളത്. ഗുണ്ടാ ആക്രമണ കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതിനെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട ആന്റണി ആശാംപറമ്പിൽ ഉൾപ്പടെയുള്ളവരെ തിരിച്ചെടുത്തതോടെ രണ്ടാഴ്ച മുമ്പ് എൽഡിഎഫിന് ഭരണം നഷ്ടമായിരുന്നു. ഇതിനു പിന്നാലെ നാളെ പുതിയ ചെയര്‍പേഴ്സനു വേണ്ടിയുളള തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കോണ്‍ഗ്രസില്‍ കലാപം ഉയർന്നത്.

ആദ്യ തവണ കൗണ്‍സിലിലേക്ക് ജയിച്ചവരെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കരുതെന്ന കെപിസിസി നിര്‍ദ്ദേശം നിലനിൽക്കെ, ഇതിന് വിരുദ്ധമായ തീരുംമാനമാണ് നേതൃത്വത്തിന്റെ ഭാഗത്തു നിന്ന് ഉണ്ടായതെന്ന് ഒരു വിഭാഗം കുറ്റപ്പെടുത്തുന്നു. ഇതിന് പിന്നിൽ സാമ്പത്തിക താൽപ്പര്യങ്ങൾ ഉണ്ടെന്ന് ആരോപണമുയരുന്നുണ്ട്. കൊച്ചി കോര്‍പറേഷനിലും,കളമശേരി,ആലുവ നഗരസഭകളിലുമടക്കം ആദ്യ തവണ ജയിച്ചവരെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നില്ല. ആദ്യമായി കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെട്ട സുനില സിബിയെ അധ്യക്ഷ സ്ഥാനത്തേക്ക് മല്‍സരിപ്പിക്കാന്‍ കോൺഗ്രസ് നേതൃത്വം തീരുമാനിച്ചു. ഇതിനെതിരെയാണ് ഇപ്പോൾ പ്രതിഷേധം ഉയരുന്നത്.












Click it and Unblock the Notifications