ദൃശ്യങ്ങള്‍ പലരുടെ കയ്യിലുമുണ്ട്: ദിലീപിന്റെ അടുത്ത സുഹൃത്തായ നടിയിലേക്കും സംശയം: ബാലചന്ദ്രകുമാർ
കൊച്ചി: പൊലീസ് വന്നപ്പോള്‍ 'അച്ഛന്‍ തട്ടിന്റെ മുകളില്‍ ഇല്ല'' ഇല്ലെന്ന പറഞ്ഞത് പോലുള്ള പ്രസ്താവനയാണ് കോട്ടയം സ്വദേശിയായ പ്രവാസി വ്യവസായി മെഹബൂബ് അബ്ദുള്ള നടത്തിയതെന്ന് സംവിധായകന്‍ ബാലചന്ദ്ര കുമാർ. പൊലീസ് എന്നെ ആദ്യം 6 ഫോട്ടോകളാണ് കാണിച്ചത്. അതില്‍ മൂന്നുപേരെയാണ് സംശയമെന്ന് ഞാന്‍ പറഞ്ഞതോടെ മൂന്ന് പേരുടെ ശബ്ദ സാമ്പിളുകളും പരിശോധിക്കാന്‍ തീരുമാനിച്ചു. ശബ്ദം ചേരുന്നുണ്ടോയെന്ന് പരിശോധിക്കുന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമല്ല.
ദിലീപിന്റെ വീട്ടിലേക്ക് നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ കൊണ്ടുവന്ന വ്യക്തിയുടെ ആവശ്യത്തിലധികം ഓഡിയോ ക്ലിപ്പുകള്‍ എന്റെ കയ്യില്‍ ഇരിപ്പുണ്ട്. അത് പോലീസിന്റെ കയ്യില്‍ കൊടുത്തിട്ടുമുണ്ട്. ദിലീപിന്റെ വീട്ടില്‍ വന്ന വ്യക്തിയെ ജീവിതത്തില്‍ ഒറ്റത്തവണ മാത്രമാണ് ഞാന്‍ കണ്ടത്. അതിന് മുന്‍പോ ശേഷമോ കണ്ടിട്ടില്ല. അദ്ദേഹം അത്രയധികം അറിയപ്പെടുന്ന ആളല്ല. അതുകൊണ്ട് തന്നെ അദ്ദേഹത്തെ ഓർമ്മിച്ചെടുക്കാന്‍ കുറച്ചധികം സമയം വേണ്ടി വരുമെന്നും ന്യൂസ് 18 ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ ബാലചന്ദ്ര കുമാർ പറയുന്നു.

ഖദർ ധരിച്ച വെളുത്ത നിറത്തിലുള്ള ഒരാളായിരുന്നു അന്ന് അവിടെ വന്നത്. ബിസിനസുകാരനാണ്. ഫോണിലുടെ തന്റെ ബിസിനസ് കാര്യങ്ങളും അദ്ദേഹം അന്ന് അവിടെ സംസാരിക്കുന്നുണ്ടായിരുന്നു. പിറ്റേന്ന് ദുബായ്ക്ക് തിരിച്ച് പോവുന്നതിനെ കുറിച്ചും പറഞ്ഞു. അതൊക്കെ ഓഡിയോയില്‍ കിടപ്പുണ്ട്. നേരത്തെ കാണുകയോ അതിന് ശേഷം വീണ്ടും വീണ്ടും കാണുകയും ചെയ്ത ആളാണെങ്കില്‍ എനിക്ക് എളുപ്പത്തില്‍ പൊലീസിന് ആളെ ചൂണ്ടിക്കാണിക്കായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ആ കിരീടം ശാശ്വതമാണ്: സനൂഷയുടെ പുത്തന്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകർ

ഒരു നിരപരാധിയിലേക്ക് വിരല്‍ ചൂണ്ടരുത് എന്നുള്ളതുകൊണ്ടാണ് അദ്ദേഹത്തിന്റെ പേര് ആര് ചോദിച്ചിട്ടും ഞാന്‍ പറയുന്നത്. മെഹബൂബിന്റെ ദൃശ്യങ്ങള്‍ നേരത്തെ തന്നെ എന്നെ പൊലീസും ചില സുഹൃത്തുക്കളും കാണിച്ചിരുന്നു. പുറത്ത് വന്ന ശബ്ദത്തിന്റെ ഉടമെയെ അറിയാവുന്ന ചിലരും അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ അയച്ച് തന്നു. എന്നിരുന്നാലും ആ ആള്‍ മെഹബൂബ് ആണെന്ന് ഞാന്‍ എവിടേയും ഇതുവരെ പറഞ്ഞിട്ടില്ല. ആ പേര് വ്യക്തമാക്കുന്നതിന് നിയപരമായ ബുദ്ധിമുട്ടുണ്ട്. ആ വിഐപി ആരാണെന്ന് പൊലീസ് തന്നെ വ്യക്തമാക്കണം. ആളിലേക്ക് പൊലീസ് എത്തിച്ചേർന്നതായി ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്.

നടിയെ ആക്രമിക്കപ്പെട്ടതിന്റെ ദൃശ്യങ്ങള്‍ പല ആളുകളുടേയും കയ്യിലുണ്ട്. കഴിഞ്ഞ ദിവസം യുകെയില്‍ നിന്നും ഷെരീഫ് എന്ന് പരിചയപ്പെടുത്തിയ ഒരാള്‍ വിളിച്ചിരുന്നു. അദ്ദേഹത്തിന് അറിയാവുന്ന ഒരു നാലുപേരുടെ കൈവശം നടിയെ അക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഉണ്ടെന്നാണ് അദ്ദേഹം പറയുന്നത്. ഇതൊരു നിസ്സാരകാര്യമല്ല, ചുമ്മാ ഇല്ലാത്ത കാര്യങ്ങള്‍ പറയരുതെന്ന് ഞാന്‍ പറഞ്ഞപ്പോഴും അദ്ദേഹം തന്റെ നിലപാടില്‍ ഉറച്ച് നില്‍ക്കുകയായിരുന്നവെന്നും ബാലചന്ദ്ര കുമാർ പറയുന്നു.

നടിയെ ആക്രമിക്കുന്നതിന്റെ നാല് ക്ലിപ്സ് ആണ് ഇവിടെയുള്ളത്. അതില്‍ ഒരെണ്ണം ഞാന്‍ ഇട്ട് കണ്ടുവെന്നൊക്കെ പുള്ളി പറയുന്നു. ഈ ദൃശ്യങ്ങള്‍ എങ്ങനെ നിങ്ങളുടെ കൈവശം എത്തിയെന്ന് ചോദിച്ചപ്പോള്‍ ഫോർട്ട് കൊച്ചിയിലുള്ള ദിലീപിന്റെ ഒരു സുഹൃത്തുണ്ട്, അദ്ദേഹത്തിന്റെ കയ്യില്‍ നിന്നാണ് ദൃശ്യങ്ങള്‍ യുകെയിലെ സുഹൃത്തുക്കള്‍ക്ക് കിട്ടിയതെന്നാണ് ഷെരീഫ് പറഞ്ഞത്. നിങ്ങള്‍ക്ക് വിശ്വാസം വരണമെങ്കില്‍ വീഡിയോ കോള്‍ വഴി കാണിച്ച് തരാമെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ കോളിന്റെ ഓഡിയോ റെക്കോർഡ് തന്റെ കൈവശമുണ്ടെന്നും ബാലചന്ദ്ര കുമാർ വ്യക്തമാക്കുന്നു.

പൊലീസിനെ അറിയിക്കാന്‍ വേണ്ടിയാണ് അദ്ദേഹം ഇക്കാര്യം എന്നോട് പറഞ്ഞത്. ഒരു വർഷം മുന്‍പ് ഈ ദൃശ്യങ്ങള്‍ ഇവിടെ വന്നപ്പോള്‍ ഇതില്‍ ഒരാള്‍ ദിലീപിനെ വിളിച്ച് അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ദിലീപ് അത് പൊലീസിനെ വിളിച്ച് അറിയിച്ചതായി അറിയില്ല. ഷെരീഫിന്റെ കോള്‍ റെക്കോർഡ് അപ്പോള്‍ തന്നെ ഞാന്‍ പൊലീസിന് കൈമാറിയിട്ടുണ്ട്. അവർ അദ്ദേഹവുമായി ബന്ധപ്പെടുന്നുണ്ടാവും.

ഇന്നലെ കോട്ടയത്ത് നിന്നും ഒരാള്‍ എന്നെ നേരില്‍ കാണാന്‍ വന്നിരുന്നു. നാല് വർഷങ്ങള്‍ക്ക് മുമ്പ് ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ഫീമെയില്‍ ഹോസ്റ്റലിലെ പെണ്‍കുട്ടികള്‍ എല്ലാം ചേർന്നിരിക്കുമ്പോള്‍ ഇവിടുത്തെ പ്രശസ്തയായിട്ടുള്ള നടിയുടെ കസിനായിട്ടുള്ള ഒരു പെണ്‍കുട്ടി ഈ ദൃശ്യങ്ങള്‍ എല്ലാവർക്കും കാണിച്ചു കൊടുത്തുവെന്നാണ് അദ്ദേഹം പറഞ്ഞത്. അതേ കുറിച്ച് അന്ന് തന്നെ അദ്ദേഹം ഒരു പത്രത്തില്‍ എഴുതിയിരുന്നു.

ഏത് നടിയുടെ കസിനാണ് ആ പെണ്‍കുട്ടിയെന്ന് നോക്കിയപ്പോള്‍, ആ നടിക്ക് ദിലീപുമായി വലിയ അടുപ്പമാണുള്ളത്. ഇതൊക്കെ നോക്കുമ്പോള്‍ നമ്മള്‍ ഭീകരമായി ചിന്തിക്കേണ്ടി വരും. ഏത് നിമിഷവും ഈ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുമെന്ന ഭയമാണുള്ളത്. ദിലീപിന്റെ സിനിമ വേണ്ടെന്ന് വെച്ചാണ് ഞാന്‍ ഇതിന് ഇറങ്ങിത്തിരിച്ചത്. ഇതോടെ ഞാന്‍ എന്തെങ്കിലും പറയുമെന്ന പേടി അദ്ദേഹത്തിനും അദ്ദേഹം എന്നെ എന്തെങ്കിലും ചെയ്യുമെന്ന പേടി എനിക്കുമാണ്ടായിരുന്നു.

എന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണം എന്ന് പറഞ്ഞാണ് ഞാന്‍ മുഖ്യമന്ത്രിക്കും പൊലീസിനും പരാതി നല്‍കിയത്. എന്തുകൊണ്ട് സംരക്ഷണം എന്ന ചോദ്യം ഉയർന്നപ്പോഴാണ് ഈ കഥകള്‍ മൊത്തം എനിക്ക് പറയേണ്ടി വന്നത്. മറ്റ് നിയമപരമായ കാര്യങ്ങളിലേക്ക് ഞാന്‍ പോയിരുന്നില്ല. ഈ പറയുന്ന ദിവസം എന്റെ സിനിമയുടെ ചർച്ചയുമായി ബന്ധപ്പെട്ട് ഞാന്‍ അവിടെയുണ്ടായിരുന്നു. ആ കൃത്യങ്ങളെ കുറിച്ച് അവർ സംസാരിക്കുന്നത് കേട്ടപ്പോള്‍ സംശയം തോന്നിയ ഞാന്‍ റെക്കോർഡ് ചെയ്യുകയായിരുന്നു. ഞാന്‍ റെക്കോർഡ് ചെയ്യുന്നതിന് മുമ്പ് ഇതിലും വിശാലമായി ഈ കേസിനെ കുറിച്ച് അവർ സംസാരിച്ചിരുന്നുവെന്നും ബാലചന്ദ്ര കുമാർ പറയുന്നു.












Click it and Unblock the Notifications