ജസ്ന തിരോധാനം: സഹോദരൻ ജെയ്സ് സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹർജി ഹൈക്കോടതി തള്ളി
കൊച്ചി: മുക്കൂട്ട്തറയില്‍ നിന്നും ജസ്‌ന മരിയ ജെയിംസ് എന്ന പെണ്‍കുട്ടിയെ കാണാതായിട്ട് നൂറ് ദിവസങ്ങള്‍ തികഞ്ഞിരിക്കുന്നു. പോലീസ് അന്വേഷണത്തില്‍ ഇതുവരെ ഒരു തുമ്പും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇതോടെയാണ് പോലീസ് അന്വേഷണത്തില്‍ പ്രതീക്ഷയില്ലെന്നും സിബിഐ അന്വേഷണം വേണം എന്നും ആവശ്യപ്പെട്ട് സഹോദരന്‍ ജെയ്‌സ് ഹൈക്കോടതിയെ സമീപിച്ചത്. നേരത്തെ ജസ്‌നയെ കണ്ടെത്തണം എന്നാവശ്യപ്പെട്ട് ഹോബിയസ് കോര്‍പ്പസ് ഹര്‍ജിയും ജെയ്‌സ് സമര്‍പ്പിച്ചിരുന്നു.
ജെയ്‌സ് സമര്‍പ്പിച്ച് ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഹൈക്കോടതി തള്ളി. ജസ്‌നയെ കാണാതായ സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി കോടതിയുടെ പരിഗണനയിലാണ് എന്നിരിക്കേ ഹേബിയസ് കോര്‍പ്പസ് നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി തള്ളിയത്.

ഇതോടൊപ്പം പിസി ജോര്‍ജിന്റെ മകനും ജനപക്ഷം നേതാവുമായ ഷോണ്‍ ജോര്‍ജ് സമര്‍പ്പിച്ച ഹര്‍ജിയും ഹൈക്കോടതി തള്ളി. ജസ്‌നയുടെ കേസില്‍ സംസ്ഥാന പോലീസിന്റെ അന്വേഷണം തൃപ്തികരമാണ് എന്നും ഹൈക്കോടതി നിരീക്ഷിച്ചു. ജസ്‌നയെ ആരെങ്കിലും തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണ് എന്ന് തെളിയിക്കാന്‍ സാധിച്ചിട്ടില്ല.
മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് കേസിന്റെ അന്വേഷണം നടക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടിയിരുന്നു. ജസ്‌നയെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ല എന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്. മാത്രമല്ല സിബിഐയ്ക്ക് ഹൈക്കോടതി നോട്ടീസ് അയയ്ക്കുകയുമുണ്ടായി. ഈ സാഹചര്യത്തിലാണ് ജെയ്‌സ് സമര്‍പ്പിച്ച ഹര്‍ജി തള്ളിയത്. ജസ്‌ന തിരോധാനം ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇപ്പോള്‍ അന്വേഷിക്കുന്നത്.












Click it and Unblock the Notifications