ജെസ്ന എവിടെ? മൈസൂരിലും കണ്ടെത്താനായില്ല, അന്വേഷണം അവസാനിപ്പിച്ച് പോലീസ് സംഘം മടങ്ങി...
പ്രത്യേക അന്വേഷണസംഘം കഴിഞ്ഞദിവസം കേരളത്തിലേക്ക് മടങ്ങിപ്പോന്നു
തിരുവനന്തപുരം: മുക്കൂട്ടുതറയിൽ നിന്ന് കാണാതായ ഡിഗ്രി വിദ്യാർത്ഥിനി ജെസ്ന മരിയ ജെയിംസിന് വേണ്ടി കർണാടകത്തിൽ നടത്തിവന്ന തിരച്ചിൽ അവസാനിപ്പിച്ചു. കഴിഞ്ഞ നാല് ദിവസങ്ങളിലായി ബെംഗളൂരു, മൈസൂരു എന്നിവിടങ്ങളിൽ നടത്തിയ തിരച്ചിലാണ് കേരള പോലീസ് അവസാനിപ്പിച്ചത്.
ജെസ്നയെ കണ്ടെത്താനായി കർണാടകയിലേക്ക് പോയ പ്രത്യേക അന്വേഷണസംഘം കഴിഞ്ഞദിവസം കേരളത്തിലേക്ക് മടങ്ങിപ്പോന്നു. അതേസമയം, ജെസ്നയെ കണ്ടെത്താൻ സഹായകരമായ വിവരം നൽകുന്നവർക്ക് കേരള പോലീസ് പാരിതോഷികം പ്രഖ്യാപിച്ചു. ജെസ്നയെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നവർക്ക് രണ്ട് ലക്ഷം രൂപ നൽകുമെന്നാണ് ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചത്.
കർണാടകയിൽ...
ജെസ്നയെ ബെംഗളൂരുവിൽ കണ്ടതായുള്ള വെളിപ്പെടുത്തലിനെ തുടർന്നാണ് പ്രത്യേക അന്വേഷണ സംഘം കർണാടകയിലേക്ക് പോയത്. തുടർന്ന് ജെസ്നയെ കണ്ടതായി അവകാശപ്പെടുന്ന ജോർജിൽ നിന്നും പോലീസ് മൊഴി രേഖപ്പെടുത്തി. ജെസ്നയും ഒരു യുവാവും ബെംഗളൂരുവിലെ ആശ്വാസ് ഭവനിൽ എത്തിയെന്നാണ് ഇവിടുത്തെ ജീവനക്കാരനായ ജോർജ് പോലീസിനോട് പറഞ്ഞത്. എന്നാൽ ആശ്വാസ് ഭവനിലെ സിസിടിവിയിൽ നിന്നും ജെസ്നയുടെ ദൃശ്യങ്ങൾ കണ്ടെത്താനായില്ല. ജെസ്ന ഇവിടെ വന്നതിന് മറ്റു തെളിവുകളും പോലീസിന് ലഭിച്ചില്ല.
പരിക്കേറ്റെന്ന്...
ജെസ്നയുടെ ഒപ്പമുണ്ടായിരുന്ന യുവാവിന് യാത്രയ്ക്കിടെ പരിക്കേറ്റതായും നിംഹാൻസിൽ ചികിത്സ തേടിയതായും ജോർജ് വെളിപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിൽ നിംഹാൻസ് ആശുപത്രിയിലെത്തി പോലീസ് സംഘം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും ജെസ്നയുടെ ചിത്രങ്ങളൊന്നും ലഭിച്ചില്ല. ജെസ്നയുടെ ഫോട്ടോ കാണിച്ച് ആശുപത്രി ജീവനക്കാരിൽ നിന്ന് വിവരങ്ങൾ തേടിയെങ്കിലും അവരാരും പെൺകുട്ടിയെ കണ്ടിട്ടില്ലെന്നാണ് മൊഴി നൽകിയത്.
മൈസൂരുവിലേക്ക്...
ബെംഗളൂരുവിൽ നിന്ന് ജെസ്നയും യുവാവും മൈസൂരുവിലേക്ക് പോയതായുള്ള വിവരത്തെ തുടർന്ന് പോലീസ് സംഘം മൈസൂരുവിലും അന്വേഷണം നടത്തിയിരുന്നു. എന്നാൽ മൈസൂരുവിലെ വിവിധഭാഗങ്ങളിൽ നടത്തിയ തിരച്ചിലും വിഫലമായി. അതേസമയം, തൃശൂർ സ്വദേശിയായ യുവാവാണ് ജെസ്നയുടെ ഒപ്പമുള്ളതെന്ന സൂചനയെ തുടർന്ന് തൃശൂർ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. ഇയാൾ മാത്രമാണ് മൊബൈൽ ഫോൺ ഉപയോഗിക്കുന്നതെന്നും, ഇയാളുടെ മൊബൈൽ ടവർ ലൊക്കേഷൻ കണ്ടെത്തിയാണ് അന്വേഷണം നടക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്.
ഇനി എങ്ങനെ...
കഴിഞ്ഞ നാല് ദിവസങ്ങളിലായി കർണാടകയിൽ നടത്തിയ അന്വേഷണത്തിൽ കാര്യമായ വിവരങ്ങളൊന്നും ലഭിക്കാതായതോടെയാണ് പോലീസ് സംഘം കേരളത്തിലേക്ക് മടങ്ങിയത്. തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം മൂന്നായി തിരിഞ്ഞാണ് ജെസ്നയുടെ തിരോധാനം അന്വേഷിക്കുന്നത്. എന്നാൽ കർണാടകയിലെ അന്വേഷണത്തിൽ തുമ്പൊന്നും ലഭിക്കാതായതോടെ ഇനി എങ്ങനെ അന്വേഷണം മുന്നോട്ട് കൊണ്ടുപോകുമെന്നതാണ് പോലീസിനെ കുഴക്കുന്നത്.
രണ്ട് ലക്ഷം...
ജെസ്നയെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പെൺകുട്ടിയെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നവർക്ക് പോലീസ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. ജെസ്നയെ കണ്ടെത്താൻ സഹായകരമായ വിവരങ്ങൾ നൽകുന്നവർക്ക് രണ്ട് ലക്ഷം രൂപ നൽകുമെന്നാണ് ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചത്. പ്രത്യേക അന്വേഷണസംഘം തലവനായ തിരുവല്ല ഡിവൈഎസ്പിയെയാണ് വിവരങ്ങൾ അറിയിക്കേണ്ടത്. ഫോൺ നമ്പർ: 9497990035.
അവൾ കൂടി പോയാൽ ഞങ്ങൾക്ക് താങ്ങാനാകില്ല; വിതുമ്പലോടെ ജെയ്സും ജെഫിമോളും, ജെസ്നയെ കാണാതായിട്ട് 44 ദിവസം
ജെസ്ന ബെംഗളൂരുവിൽ വന്നോ? തെളിവൊന്നും കിട്ടാതെ പോലീസ് സംഘം... ഇനി മൈസൂരിലേക്ക്...