ജിഷയുടെ കൊലയ്ക്ക് പിറകില്‍ അമിയൂര്‍ ഇസ്ലാം അല്ല? ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ ബാക്കി
ജിഷയെ ക്രൂരമായി കൊലപ്പെടുത്തിയത് അമിയൂര്‍ ഇസ്ലാം ആണെന്ന് അയാള്‍ തന്നെ സമ്മതിച്ചുകഴിഞ്ഞു. എന്നാല്‍ അതിന് അയാള്‍ പറയുന്ന ന്യായങ്ങള്‍ വിശ്വാസത്തിലെടുക്കാന്‍ ബുദ്ധിമുട്ടാണ്. കൊലപാതകങ്ങളുടെ ന്യായാന്യായങ്ങള്‍ നമ്മുടെ ചിന്തയ്ക്ക് അപ്പുറമായിരിക്കുമെന്ന വാദം കണക്കിലെടുത്താല്‍ പോലും ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ ഒട്ടേറെയാണ്.
ജിഷയുടെ മരണം സംബന്ധിച്ച് തുടക്കം മുതലേ പോലീസ് സംശയത്തിന്റെ നിഴലിലാണ്. എല്ലാ കീഴ് വഴക്കങ്ങളും ലംഘിച്ചുകൊണ്ടായിരുന്നു പോസ്റ്റുമോര്‍ട്ടവും മൃതദേഹം സംസ്‌കരിച്ചതും എല്ലാം. വിവരം പുറത്തറിയാതെ ഒതുക്കിത്തീര്‍ക്കാനും വലിയ തോതില്‍ ശ്രമം നടന്നിരുന്നു.
കൊലനടത്തിയത് ഒരുപക്ഷേ അമിയൂര്‍ ഇസ്ലാം തന്നെ ആകാം. പക്ഷേ അതിന് പിന്നില്‍ മറ്റെന്തെങ്കിലും ദുരൂഹതയുണ്ടോ? സോഷ്യല്‍ മീഡിയയില്‍ പ്രചരിയ്ക്കുന്ന ചില ചോദ്യങ്ങളാണിവ. ഇവയ്ക്ക് കൃത്യമായ ഉത്തരം ലഭിയ്‌ക്കേണ്ടതാണ്.
കൊല്ലപ്പെട്ടത്
ജിഷ കൊല്ലപ്പെട്ടത് ഏപ്രില്‍ 28ന് നാല് മണിയ്ക്ക് ശേഷമാണ്. രാത്രിയില്‍ അമ്മ എത്തിയപ്പോഴാണ് വിവരം അറിയുന്നത്. അന്ന് രാത്രി തന്നെ പോലീസ് സ്ഥലത്തെത്തിയിരുന്നു.
പോസ്റ്റുമോര്‍ട്ടം
തൊട്ടടുത്ത ദിവസം ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ വച്ചാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്. പോസ്റ്റുമോര്‍ട്ടം നടത്തുന്പോള്‍ ചെയ്യേണ്ട നടപടിക്രമങ്ങളും കൃത്യമായിരുന്നില്ല എന്നാണ് ആക്ഷേപം.
എന്തിന് ദഹിപ്പിച്ചു
ഏപ്രില്‍ 29 ന് രാത്രി 8.15ന് പോസ്റ്റ്മാർട്ടം കഴിഞ്ഞ് ആലപ്പുഴ മെഡിക്കൽ കോളേജിൽ നിന്ന് ഏറ്റുവാങ്ങിയ മൃതദേഹം അന്ത്യകർമ്മങ്ങൾക്ക് പോലും അനുവദിക്കാതെ അന്നു രാത്രി തന്നെ 9.30 ന് ധൃതി പിടിച്ച് ദഹിപ്പിച്ചത് എന്തിനായിരുന്നു?
ശ്മശാന നിയമം
വൈകിട്ട് 5 മണി കഴിഞ്ഞാൽ ഒരു മൃതദേഹവും സംസ്കരിക്കാൻ പാടില്ലെന്നാണ് ജിഷയുടെ മൃതദേഹം സംസ്കാരിച്ചു ശ്മശാനത്തിൽ നിയമം/ കീഴ് വഴക്കം. എന്നിട്ടും ജിഷയുടെ മൃതദേഹം ഏറെ വൈകി രാത്രി 9.30 ന് ദഹിപ്പിക്കാൻ പോലീസ് അധികൃതര്‍ തന്നെ നിര്‍ബന്ധം പിടിയ്ക്കാന്‍ എന്തായിരിക്കും കാരണം?
നിയമലംഘനത്തിന് ധൈര്യം കൊടുത്തത്?
സാധാരണ ഗതിയില്‍ പോലീസുകാര്‍ ഒരു വിട്ടുവീഴ്ചയും ചെയ്യാത്ത കാര്യങ്ങളാണ് ഇതെല്ലാം. ഭാവിയില്‍ തങ്ങള്‍ക്ക് തന്നെ പ്രശ്നമുണ്ടായേക്കാം എന്ന ഭയത്തില്‍ ഒരു ദുരൂഹമരണത്തിലും ഇത്തരം നടപടികള്‍ എടുക്കാറില്ല. പക്ഷേ ജിഷയുടെ കാര്യത്തില്‍ പോലീസിന് നിയമ ലംഘിയ്ക്കാന്‍ ആരുടേയെങ്കിലും നിര്‍ദ്ദേശം ഉണ്ടായിരുന്നോ?
ദഹിപ്പിയ്ക്കരുത്
ദുരൂഹ മരണങ്ങളില്‍ മൃതദേഹം ദഹിപ്പിയ്ക്കരുതെന്നാണ് ചട്ടം. എന്നിട്ടും ജിഷയുടെ മൃതദേഹം ദഹിപ്പിയ്ക്കുകയാണ് ചെയ്തത്. അതും അന്ത്യ കര്‍മങ്ങള്‍ പോലും ചെയ്യാതെയാണെന്നാണ് ആക്ഷേപം. ഇതിന് പിന്നിലും പോലീസ് തന്നെ ആയിരുന്നു എന്നാണ് സൂചന. എന്തായിരിക്കും അതിന് കാരണം?
വീട് സീല്‍ ചെയ്തില്ല
സംഭവം അറിഞ്ഞ ഉടന്‍ തന്നെ ജിഷയുടെ വീട് സീൽ ചെയ്യേണ്ടതായിരുന്നു. എന്നാല്‍ സംഭവിച്ചത് മറ്റൊന്നായിരുന്നു. അഞ്ച് ദിവസം വൈകിപ്പിച്ചാണ് തെളിവ് ശേഖരണത്തിന് പോലീസ് എത്തിയത്. എന്തുകൊണ്ടാണ് ഇങ്ങനെ ചെയ്തത?
അമ്മയെ
സംഭവം വിവാദമായതിനു ശേഷം ജിഷയുടെ അമ്മയെ ആരുമായും ബന്ധപ്പെടാൻ അനുവദിക്കാതെ പോലീസ് കസ്റ്റഡി ക്ക് തുല്യമായ ആശുപത്രി തടങ്കലിൽ സൂക്ഷിച്ചു എന്ന ആക്ഷേപവും ഉണ്ട്. അങ്ങനെയെങ്കില്‍ എന്തിനാണ് അത് ചെയ്തത്?
വ്യാജവാര്‍ത്തകള്‍
ജിഷയെ കുറിച്ചും കുടുംബത്തെ കുറിച്ചും വളരെയേറെ വ്യാജ വാര്‍ത്തകള്‍ തുടക്കത്തില്‍ പുറത്ത് വന്നിരുന്നു. സ്വഭാവ ദൂഷ്യം ആരോപിയ്ക്കുന്ന ഈ വാര്‍ത്തകള്‍ക്ക് പിറകില്‍ ആരായിരുന്നു? എന്തായിരുന്നു ഇത്തരം വാര്‍ത്തകള്‍ സൃഷ്ടിക്കാനുള്ള കാരണം?
റവന്യൂ ഉദ്യോഗസ്ഥര്‍
ദുരൂഹമരണങ്ങളുടെ ഇന്‍ക്വസ്റ്റ് തയ്യാറാക്കുന്പോള്‍ റവന്യൂ ഉദ്യോഗസ്ഥരുടെ സാന്നിധ്യം കൂടി വേണം. എന്നാല്‍ ജിഷയുടെ കാര്യത്തില്‍ ഇത്തരം നടപടിക്രമങ്ങള്‍ എന്തുകൊണ്ട് പാലിയ്ക്കപ്പെട്ടില്ല?
ആരുടെ സ്വാധീനം?
കേസിന്‍റെ തുടക്കത്തില്‍ തന്നെ ഇത്രയേറെ അട്ടിമറി ശ്രമങ്ങള്‍ നന്നിട്ടുണ്ടെങ്കില്‍ അതിന് പിന്നില്‍ ഏതെങ്കിലും തരത്തിലുള്ള സമ്മര്‍ദ്ദം ഉണ്ടായിരിക്കാനുള്ള സാധ്യത തള്ളിക്കളയാന്‍ പറ്റില്ല. എല്ലാ നടപടിക്രമങ്ങളേയും മറികടന്ന് ഇത്തരം അട്ടിമറികള്‍ക്ക് ശ്രമിച്ചിട്ടുണ്ടാവുക സമൂഹത്തിലെ ഉന്നതന്‍മാരില്‍ ആരെങ്കിലും ആകില്ലേ?
എന്തുകൊണ്ട് നടപടിയില്ല
കേസിന്‍റെ തുടക്കത്തില്‍ തന്നെ നടപടിക്രമങ്ങള്‍ പാലിക്കാതിരുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ല. അവര്‍ക്കെതിരെ അന്വേഷണം പോലും പ്രഖ്യാപിച്ചിട്ടില്ല. എന്തായിരിക്കും അതിന് കാരണം?
പുത്തന്‍പുരയ്ക്കലിന്‍റെ ആക്ഷേപം
ജിഷയുടെ പിതൃത്വവുമായി ബന്ധപ്പെട്ട് ജോമോൻ പുത്തൻപുരക്കൽ കോണ്‍ഗ്രസ് നേതാവ് പിപി തങ്കച്ചനെതിരെ ആക്ഷേപം ഉന്നയിച്ചുരുന്നു. അതിനെതിരെ തങ്കച്ചന്‍ മാനനഷ്ടക്കേസ് കൊടുക്കുകയും ചെയ്തു. എന്നാല്‍ എന്തുകൊണ്ട് പിപി തങ്കച്ചന്‍ ഡിഎന്‍എ പരിശോധനയ്ക്ക് തയ്യാറായില്ല എന്നാണ് ചിലര്‍ ഉന്നയിക്കുന്ന ചോദ്യം.
ബലാത്സംഗം നടന്നില്ലേ?
ബലാത്സംഗം നടന്നിട്ടില്ല എന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നില്ലെന്നാണ് മറ്റൊരു പ്രചാരണം. അങ്ങനെയെങ്കില്‍ എന്തിനാണ് ഇത്രയും ക്രൂരമായ കൊലപാതകം നടത്തിയത്? അമിയൂര്‍ ഇസ്ലാം ഒരു വാടകക്കൊലയാളിയാണോ എന്ന് പോലും ചിലര്‍ ചോദിയ്ക്കുന്നുണ്ട്.
വീഡിയോ ഇല്ല
പോസ്റ്റുമോര്‍ട്ടം ചെയ്യുന്പോള്‍ അതിന്‍റെ വീഡിയോ ചിത്രീകരണം നടത്തണം എന്നാണ് നിയമം. പക്ഷേ ജിഷയുടെ കാര്യത്തില്‍ അത് ഉണ്ടായില്ല. എന്തായിരിക്കാം അതിന് കാരണം?
വ്യാജ പ്രതികള്‍
ഇതിനിടെ പ്രതികള്‍ പിടിയിലായി എന്ന രീതിയില്‍ പോലീസ് തന്നെ വാര്‍ത്ത പുറത്ത് വിട്ടു. മുഖം മറച്ച രണ്ട് പേരെ വണ്ടിയില്‍ കൊണ്ടുപോവുകയും ചെയ്തു. ഈ രണ്ട് പേരും പോലീസുകാര്‍ തന്നെയാണെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു.