ശക്തിവേലിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍!! കൃഷ്ണദാസ് ചെയ്തത്....കേസ് ശക്തമാവുന്നു
ഞായറാഴ്ചയാണ് ശക്തിവേല്‍ പിടിയിലായത്
തിരുവനന്തപുരം: ജിഷ്ണു പ്രണോയ് കേസില്‍ നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാനായ പി കൃഷ്ണദാസിനെതിരേ മൂന്നാം പ്രതിയായ ശക്തിവേലിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. ഒളിവിലായിരുന്ന ശക്തിവേലിനെ ഞായറാഴ്ച വൈകീട്ടാണ് കോയമ്പത്തൂരില്‍ വച്ചു അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിലാണ് ശക്തിവേല്‍ കൃഷ്ണദാസിനെതിരേ ചില വെളിപ്പെടുത്തലുകള്‍ നടത്തിയത്ജിഷ്ണുവിനെ മര്‍ദ്ദിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നും ഡീബാര്‍ ചെയ്യുമെന്ന് മാത്രമാണ് പറഞ്ഞതെന്നു ശക്തിവേല്‍ പോലീസിനോടു പറഞ്ഞു.
ജിഷ്ണുവിന്റെ മരണശേഷം കേസ് രജിസ്റ്റര്‍ ചെയ്തതോടെ തന്നെ ഒളിവില്‍ പോവാന്‍ സഹായിച്ചത് കൃഷ്ണ്ദാസാണെന്നു നെഹ്‌റു കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ കൂടിയായ ശക്തിവേല്‍ പറഞ്ഞു.
താന്‍ ഒളിവില്‍ കഴിയവെ കൃഷ്ണദാസ് ഒരിക്കല്‍ സന്ദര്‍ശനം നടത്തിയെന്നും ശക്തിവേല്‍ പോലീസിനു മൊഴി നല്‍കി.
ഒളിവില്‍ കഴിഞ്ഞപ്പോള്‍ കേസില്‍ നിന്നു രക്ഷപ്പെടുന്നതിനുവേണ്ടിയുള്ള നിയമസഹായം നല്‍കിയതും കൃഷ്ണദാസാണെന്ന് ശക്തിവേല്‍ വെളിപ്പെടുത്തി.
കോയമ്പത്തൂരിലെ അന്നൂരില്‍ നിന്നാണ് ശക്തിവേലിനെ അന്വേഷണസംഘം പിടികൂടിയത്. ഇവിടെയൊരു ഫാം ഹൗസില്‍ ഒളിച്ചു താമസിക്കുകയായിരുന്നു ഇയാള്‍.
ശക്തിവേല്‍ ഉപയോഗിച്ച മൊബൈല്‍ ഫോണാണ് പോലീസിനെ ഇയാളെ അറസ്റ്റ് ചെയ്യാന്‍ സഹായിച്ചത്. മൊബൈല്‍ ടവര്‍ കണ്ടെത്തി പോലീസ് ഇയാളുടെ സങ്കേതം കണ്ടെത്തുകയായിരുന്നു. തമിഴ്‌നാട് പോലീസിന്റെ സഹായവും കേരള പോലീസിനു ലഭിച്ചു.
കേസില രണ്ടാം പ്രതിയായ സി പി പ്രവീണ്‍ ഇപ്പോഴും ഒളിവിലാണ്. ഇയാള്‍ക്കായി അന്വേഷണസംഘം മഹാരാഷ്ട്രയിലെ നാസിക്കില്‍ എത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. നെഹ്‌റു കോളേജിലെ അധ്യാപകനാണ് ഇയാള്‍. ജിഷ്ണു കോപ്പിയടിച്ചെന്നു കോളേജ് അധികൃതര്‍ ആരോപിക്കുന്ന പരീക്ഷ ഹാളിലെ ചുമതലക്കാരന്‍ കൂടിയായിരുന്നു പ്രവീണ്‍.
അഞ്ചു പ്രതികളാണ് ജിഷ്ണുക്കേസിലുള്ളത്. നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസ്, വൈസ് പ്രിന്‍സിപ്പാള്‍ എന്‍ കെ ശക്തിവേല്‍, പിആര്‍ഒ സഞ്ജിത്ത് വിശ്വനാഥന്‍, അധ്യാപകന്‍ സിപി പ്രവീണ്‍, പരീക്ഷാ ജീവനക്കാരന്‍ ദിപിന്‍ എന്നിവരാണ് കേസിലെ പ്രതികള്‍.
ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് കുടുംബം നടത്തിയിരുന്ന സമരം ഞായറാഴ്ച പിന്‍വലിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ മഹിജയെ ഫോണില്‍ വിളിച്ച് ഉറപ്പു നല്‍കിയതിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്.